ഭാഗ്യശാലി എത്തി, പക്ഷേ വിവരാവകാശം നൽകിയാലും പേരറിയാൻ സാധിക്കില്ല; കാരണം
ലോട്ടറി ഫലം പ്രഖ്യാപികുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത് ബംബർ നേടിയ ആ ഭാഗ്യവാൻ ആരാണെന്ന് അറിയാൻ വേണ്ടിയായിരിക്കുമല്ലേ. ഓണം ബംബർ വിജയി അനൂപിനെ ആരും മറന്നുകാണില്ലല്ലോ. ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. ക്രിസ്മസ് പുതുവത്സര ബംപര്ആയ 16 കോടി ലഭിച്ച ഭാഗ്യശാലി ആരാണെന്ന് അറിയാൻ ആണ്.
ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആളാരാണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ആ പേര് അറിയുക എന്നത് പ്രയാസകരമായിരിക്കും. സമ്മാനം അടിച്ച ആൾ ആരാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ലോട്ടറി അടിച്ച വ്യക്തി ലോട്ടറി വകുപ്പിനോട് ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
ക്രിസ്മസ് പുതുവത്സര ബംപര്‍ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയ ആള്‍ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്‍കിയാലും ലോട്ടറി അടിച്ച ആളുടെ വിവരങ്ങള്‍ ലഭിക്കില്ല.
പാലക്കാട് വിറ്റ എക്‌സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കും.
ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.
ലോട്ടറി വിജയം നേടിയ കാര്യം രഹസ്യമാക്കി വെക്കണം എന്ന് ആവശ്യപ്പെടാന്‍ ജേതാക്കള്‍ക്ക് അവകാശമുണ്ട്.ലോട്ടറി വിജയം രഹസ്യമാക്കി വെക്കാന്‍ അനുവദിക്കുന്നതിനൊപ്പം സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാം എന്ന നിര്‍ദേശവും ലോട്ടറി വകുപ്പ് നല്‍കുന്നുണ്ട്. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ ഈ സേവനം ആവശ്യപ്പെടാറുണ്ട്.
ഓണം ബംപറില്‍ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ഭാഗ്യവാന്‍ ഇപ്പോഴും ആരാണെന്ന് പുറത്ത് അറിയിച്ചിട്ടില്ല. ഓണം ബംപര്‍ സമ്മാന വിജയിയെ നാല് മാസത്തിന് ശേഷവും പൂജ ബംപര്‍ വിജയിയെ രണ്ട് മാസത്തിന് ശേഷം ആരാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. ബാങ്കിൽ നിക്ഷേപിക്കുമ്പോഴും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ഇവർ ആവശ്യപ്പെടും