ഗ്രൂപ്പുകൾക്ക് മുകളിൽ പറക്കുന്ന ഹൈക്കമാൻഡ്; വർക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതും സമവായത്തിന് ശ്രമിക്കാതെ
ഗ്രൂപ്പുകൾക്ക് മുകളിൽ പറക്കുന്ന ഹൈക്കമാൻഡ്; വർക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതും സമവായത്തിന് ശ്രമിക്കാതെ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലും നേതൃത്വത്തിലും അടിമുടി മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ഇതുവരെ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തെ നയിച്ചിരുന്ന ഗ്രൂപ്പ് ഘടകങ്ങളുടെ സമ്മർദ്ദങ്ങളെല്ലാം മറികടന്നാണ് ഹൈക്കമാൻഡിന്റെ മുന്നോട്ടുള്ള ഓരോ ചുവട് വെയ്പ്പും. ചർച്ചകളും അനിശ്ചിത്വത്തങ്ങളും ഏറെ നീണ്ടുപോയെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് സാധിച്ചു.
പ്രതിപക്ഷ നേതാവ് മുതൽ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരുമെല്ലം ഗ്രൂപ്പുകൾക്ക് അതീതരായവർ. എന്നാൽ ഒരു സമയത്ത് കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നവർ. പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവർ വർക്കിങ് പ്രസിഡനറുമാരായി വരുമ്പോൾ കൊടിക്കുന്നിൽ സുരേഷിനെ തൽസ്ഥാനത്ത് നിലനിർത്തി. പല ഘട്ടത്തിലും ഗ്രൂപ്പുകൾക്ക് അതീതമായി നിലപാടെടുത്തവരാണിവർ.
നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പി.ടി തോമസിന്റെ പേര് ഉയർന്നു കേട്ടിരുന്നു. സുധാകരനൊപ്പം തന്നെ കൊടിക്കുന്നിൽ സുരേഷും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സജീവമായി പരിഗണിച്ചയാളാണ്. ഇരുവരും നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും കോൺഗ്രസ് പ്രവർക്കരെന്ന നിലയിലും തിളങ്ങിയ ഇരുവർക്കും പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ധിഖ് പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന അഭിപ്രായക്കാരനാണ്. അതിന് ഗ്രൂപ്പിനതീതമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. രമേശ് ചെന്നിത്തലയെത്തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിർദേശിക്കാൻ എ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ച സാഹചര്യത്തിൽ സിദ്ദിഖ് ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
വലിയ മാറ്റങ്ങൾക്കും അഴിച്ചു പണികൾക്കും തന്നെയാണ് കോൺഗ്രസ് മുതിരുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലടക്കം സ്വാധീനമുള്ള ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ മറികടന്നുകൊണ്ടുള്ള ഹൈക്കമാൻഡ് നീക്കം എത്രത്തോളം വിജയകരമാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
ഗ്രൂപ്പുകൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവമാണെന്ന് വിശ്വസിക്കുന്ന നേതാക്കന്മാരാണ് ബഹുഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നേതൃത്വത്തിലെ മാറ്റങ്ങൾകൊണ്ട് മാത്രം ഗ്രൂപ്പുകൾ അവസാനിക്കില്ലെന്നും എല്ലാവർക്കും അറിയാം. എന്നാൽ ഗ്രൂപ്പുകൾക്ക് അതീക പ്രാധാന്യം നൽകാതെ പാർട്ടിയെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്ന വഴി മാത്രമാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്. അത് തന്നെയാണ് ഹൈക്കമാൻഡും ലക്ഷ്യമിടുന്നത്.
പാർട്ടി പുനഃസംഘടനയാണ് പുതിയ നേതൃത്വത്തിനു മുമ്പിലുള്ള പ്രധാന കടമ്പ. കെ.പി.സി.സി., ഡി.സി.സി. തലത്തിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകും. ജംബൊ കമ്മിറ്റികളുടെ സ്ഥാനത്ത് ഭാരവാഹികളുടെ എണ്ണം കുറയും. പുനഃസംഘടനയിലും ഗ്രൂപ്പുകളുടെ അതിപ്രസരം തടയുകയെന്നതായിരിക്കും പുതിയ നേതൃത്വം അവലംബിക്കുന്ന രീതി.
Recommended Video