ജലീലിന്റെ കൈവശം കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ? ഫോണില്‍ പറഞ്ഞത്.... മലപ്പുറം രാഷ്ട്രീയം വഴിമാറുന്നു
മലപ്പുറം: മുസ്ലിം ലീഗിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ പോരിന് ഇറങ്ങിയിരിക്കുകയാണ് തവനൂര്‍ എംഎല്‍എ കെടി ജലീല്‍. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക വിഷയങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവുമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മഈന്‍ അലി തങ്ങള്‍ പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതികരിച്ചതോടെ മുസ്ലിം ലീഗില്‍ രണ്ട് ചേരി രൂപപ്പെട്ടുവെന്നാണ് വിവരം.
നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം
നേതൃത്വ യോഗം വിളിച്ച് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് മുഈന്‍ അലിക്കെതിരെ നടപടിയുണ്ടായാല്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടുമെന്ന് കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....
മുസ്ലിം ലീഗില്‍ രഹസ്യമായി തുടര്‍ന്നിരുന്ന അസ്വാരസ്യങ്ങള്‍ പുറത്തേക്ക് തുറന്നുവിടുകയാണ് കെടി ജലീല്‍ ചെയ്തത്. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചുവെന്നും ചോദ്യം ചെയ്തുവെന്നുമായിരുന്നു ജലീലിന്റെ ആദ്യ വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ എന്നും ജലീല്‍ ആരോപിച്ചു.
വൈകാതെ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തുവന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പാണക്കാട് വന്നുവെന്ന് കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. എന്നാല്‍ ചോദ്യം ചെയ്യാനല്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതോടെ ഇഡിയുടെ പാണക്കാട്ടേക്കുള്ള വരവും ചന്ദ്രിക പത്രത്തിലെ ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തായി.
തൊട്ടുപിന്നാലെ രാഷ്ട്രീയ നീക്കത്തിന് കെടി ജലീല്‍ തുടക്കമിട്ടു. കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുവരെയും രൂക്ഷമായി വിമര്‍ശിച്ചും അവരാണ് എല്ലാത്തിനും പിന്നിലെന്നും ചൂണ്ടിക്കാട്ടി കെടി ജലീല്‍ വീണ്ടും രംഗത്തുവന്നു. ചന്ദ്രികയിലെ യുഎഇയിലെ വിഷയങ്ങളും സാമ്പത്തിക ക്രമക്കേടുകളും ജലീല്‍ പരസ്യമാക്കി. ഗള്‍ഫില്‍ നിന്ന് പിരിച്ച പണം മുക്കിയെന്നും ആരോപിച്ചു.
എന്‍ഡിഎ പിന്തുണയോടെ കോണ്‍ഗ്രസ്; എല്‍ഡിഎഫ് വീണു, കരുണാപുരത്തെ രാഷ്ട്രീയപ്പോര്
ഹൈദരലി തങ്ങളെയും പാണക്കാട് കുടുംബത്തെയും കുഞ്ഞാലിക്കുട്ടി വഞ്ചിച്ചുവെന്നും ഇഡിയുടെ ഇടപെടലുണ്ടായപ്പോള്‍ എല്ലാം മാനേജ് ചെയ്തുവെന്ന് പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി അറിയിച്ചുവെന്നും ജലീല്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരലി തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടത്.
ഇഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം മാധ്യമങ്ങളെ കണ്ടു. ഈ വേളയിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. മുഈനലി തങ്ങള്‍ ഈ വേളയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും കഴിഞ്ഞ 40 വര്‍ഷമായി ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹീം കുഞ്ഞ്, ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീര്‍ എന്നിവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച മുഈനലി തങ്ങളെ വാര്‍ത്താ സമ്മേളനത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ റാഫി തെറി വിളിച്ചു. പെണ്ണ് കേസുണ്ട് എന്ന് ആരോപിക്കുകയും ചെയ്തു. തങ്ങള്‍ കുടുംബത്തോട് സാധാരണ ലീഗ് അണികള്‍ പെരുമാറുന്നതില്‍ നിന്ന് വിരുദ്ധമായി വളരെ മോശമായിട്ടാണ് ലീഗ് പ്രവര്‍ത്തകന്‍ സംസാരിച്ചത്.
ഇതോടെ മുസ്ലിം ലീഗ് അണികളില്‍ രണ്ട് ചേരി രൂപപ്പെട്ടുവെന്നാണ് വിവരം. തങ്ങള്‍ കുടുംബത്തോട് ഇത്രയും മോശമായി പെരുമാറിയിട്ടും ആ പ്രവര്‍ത്തകനെതിരെ യാതൊരു പ്രതികരണവും നേതൃത്വം നടത്താത്തതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അറിയാത്ത വിഷയത്തില്‍ ഹൈദരലി തങ്ങള്‍ക്ക് പിന്നാലെ അന്വേഷണ ഏജന്‍സികള്‍ വരുന്ന സാഹചര്യമുണ്ടാക്കിയത് കുഞ്ഞാലിക്കുട്ടിയാണ് എന്ന വികാരവും ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരില്‍ ശക്തിപ്പെട്ടു.
ഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധി
അതേസമയം, മുഈനലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നേതൃ യോഗം വിളിച്ചത് അതിന്റെ ഭാഗമായാണ് എന്നും പറയപ്പെടുന്നു. മുഈനലി തങ്ങളെ ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങളും മറ്റും പരിശോധിക്കാന്‍ ഹൈദരലി തങ്ങള്‍ നിയോഗിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നത് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്ക് കൂടുതല്‍ തിരിച്ചടിയായി.
ഇപ്പോള്‍ കെടി ജലീല്‍ വീണ്ടും രഗത്തുവന്നിരിക്കുകയാണ്. പാണക്കാട് കുടുംബത്തെ പിന്തുണച്ചും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുമാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണവും. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദ രേഖ പുറത്തുവിടുമെന്നും കെടി ജലീല്‍ ഭീഷണിപ്പെടുത്തി.
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബവുമായി പികെ കുഞ്ഞാലിക്കുട്ടി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ രേഖയാണ് കെടി ജലീലിന്റെ കൈവശമുള്ളതത്രെ. അറ്റകൈക്ക് ഇത് പുറത്തുവിടുമെന്ന് കെടി ജലീല്‍ ഭീഷണിപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ പറഞ്ഞു.
വിഷയം സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത് എന്നാണ് കെടി ജലീല്‍ പറയുന്നത്. സത്യം വിളിച്ചുപറഞ്ഞ വ്യക്തിയാണ് മുഈന്‍ അലി തങ്ങള്‍. അദ്ദേഹത്തിനെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാനാണ് ഭാവമെങ്കില്‍ കുഞ്ഞാലിക്കുട്ടി വലിയ വില നല്‍കേണ്ടി വരുമെന്നും കെടി ജലീല്‍ പറഞ്ഞു.
എത്ര മോശമായിട്ടാണ് പാണക്കാട് തങ്ങളെ ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചത്. കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങളാണ് നടത്തിയത്. ഇങ്ങനെ പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. ആ വിചാരം തെറ്റാണ്. 2006ല്‍ സംഭവിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ മുസ്ലിം ലീഗിലെ ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യമാക്കി പാര്‍ട്ടി വിട്ട വ്യക്തിയാണ് കെടി ജലീല്‍. അദ്ദേഹം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പുറത്തായതോടെ ഇടതുപാളയത്തിലെത്ത കുറ്റിപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ജലീലിലൂടെ മലപ്പുറത്ത് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുകയാണ് ഇടതുപക്ഷം.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍