കാലിയായ ഖജനാവില്‍ കൈയ്യിട്ട് തോമസ് ഐസക്... പണമെടുത്തത് ആയുര്‍വ്വേദ ചികിത്സയ്ക്ക്
സിപിഎമ്മിനേയും സര്‍ക്കാരിനേയും വെട്ടിലെക്കി ഭരണകര്‍ത്താക്കളുടെ ഖജനാവിലെ 'കൈയ്യിടല്‍' വന്‍ വിവാദമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക്ക് കാലിയായ ഖജനാവില്‍ കൈയ്യിട്ട് ലക്ഷം വാരിയ കഥ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികാരണം സര്‍ക്കാര്‍ ഞെരുക്കത്തിലാണെന്ന് വാതോരാതെ പറഞ്ഞ ധനമന്ത്രി പക്ഷേ സ്വന്തം കാര്യത്തിന് പണമെടുക്കുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല. ഇത് പക്ഷേ കണ്ണടയ്ക്കല്ല. ലക്ഷം ചെലവില്‍ ഒരു ഉഴിച്ചല്‍ ചികിത്സയ്ക്കാണെന്ന് മാത്രം.
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പോയി ഉഴിച്ചല്‍ നടത്തിയതിനാണ് ഖജനാവില്‍ കൈയ്യിട്ടിരിക്കുന്നത്. ഇത് പക്ഷേ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ 28,000 യുടെയോ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ അരലക്ഷം രൂപയുടെയോ കണ്ണടയുടെ പോലെയോ അല്ല. ഇത്തിരി മുന്തിയ കണക്കാണ്. ഒന്നരലക്ഷത്തി ഇരുപതിനായിരം രൂപ.
വിചിത്രം ഈ കണക്ക്
കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ നടത്തിയ ആയുര്‍വ്വേദ ചികിത്സയുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ചികിത്സയ്ക്ക് ആകെ 1,20048 രൂപയാണ് ചെലവായിരിക്കുന്നത്.
ചെലവായത് ഇങ്ങനെ
21,990 രൂപയാണ് മരുന്നിനായി ചെലവായത്. 79,200 രൂപയാണ് മുറിവാടക. ചികിത്സയിക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന് 195 രൂപ. തലയിണയ്ക്കായി 250 രൂപ.
നാണം കെടുത്തുന്ന ചെലവുകള്‍
പൊതുഖജനാവില്‍ നിന്ന് തുകയെടുത്ത് കെകെ ശൈലജ ടീച്ചര്‍ വാങ്ങിയ 28,000 രൂപയുടെ കണ്ണടയോടെയാണ് സിപിഎമ്മിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ് ചെലവുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
സ്പീക്കറും കുടുങ്ങി
വിവാദം ഒന്നു കെട്ടടങ്ങുമ്പോഴേക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ അരലക്ഷത്തിന്‍റെ കണ്ണടയുടെ കണക്കും പുറത്തെത്തി. അതേസമയം ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് താന്‍ കണ്ണട വാങ്ങിയതെന്നും ലാളിത്യത്തെ തിരസ്കരിക്കുന്ന രീതി താന്‍ ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.
ജസ്റ്റിസ് ജയിംസ് കമ്മിറ്റി റിപ്പോര്‍ട്ട്
നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കാനും ഇൻഷൂറൻസ് ഏർപ്പെടുത്താനും ആറ് മാസം മുന്‍പ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ സർക്കാരിന്‍റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലാണ് കണ്ണടയ്ക്കും ചികിത്സയും എഴുതി വാങ്ങിയ കണക്കുകളുടെ നാണം കെടുത്തുന്ന ലിസ്റ്റുകള്‍ പുറത്തുവന്നിരിക്കുന്നത്.