ദിലീപിന് വിഐപി പരിഗണന മാത്രമല്ല, ജയിലിൽ നടക്കുന്നത് അതുക്കും മേലെ!! കാരണം ഇടത് ബന്ധം...
മധ്യമേഖല ജയിലുകളിലാണ് ഇത്തരം നടപടികൾ കൂടുതലായി നടക്കുന്നതെന്നാണ് വിവരങ്ങൾ. തൃശൂർ ജില്ലയിലെ സബ്ജയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി വിവാദമാണ് പുറത്തു വരുന്നത്.
കൊച്ചി: ജയിലുകളിൽ നടക്കുന്ന വഴിവിട്ട നടപടികളെ കുറിച്ച് ഒന്നു രണ്ടുമല്ല പുറത്തു വന്ന വാർത്തകൾ. അവയിൽ പലതും വിവാദമാവുകയും ചെയ്തിരുന്നു. ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം മുതൽ ദിലീപിന് ജയിലിലെ വിഐപി പരിഗണന വരെ അതിൽ ചിലത് മാത്രമാണ്. എന്നാൽ ഇതിലും വലിയ അഴിമതിയാണ് ജയിലുകളിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും ഇക്കാര്യത്തിൽ വകുപ്പ് അന്വേഷണം നടത്തുന്നു പോലുമില്ല.
മധ്യ മേഖലയിലെ ജയിലുകളിലാണ് ഇത്തരത്തിൽ കൂടുതൽ അഴിമതി നടക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തൃശൂർ ജില്ലയിലെ സബ്ജയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥന് ജയിൽ വകുപ്പ് സംരക്ഷണം നൽകുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥൻ നടത്തിയതാകട്ടെ വൻ അഴിമതിയും.

ഫോൺ വിളി മുതൽ വിഐപി പരിഗണന വരെ
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ദിലീപിന് കത്തെഴുതിയതും ജയിലിലെ വഴിവിട്ട നടപടികളുടെ ഭാഗമായിട്ടാണ്. ഏറ്റവും ഒടുവിലത്തേതാണ് ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണം.

ഇതുക്കും മേലെ...
ജയിലിൽ നടക്കുന്ന മറ്റ് അഴിമതികളെ വച്ച് നോക്കുമ്പോൾ ഫോൺ ഉപയോഗവും വിഐപി പരിഗണനയുമൊക്കെ നിസാരമാണെന്ന് തോന്നിപ്പോകുമെന്നാണ് മനോരമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മധ്യമേഖല ജയിലുകൾ
മധ്യമേഖല ജയിലുകളിലാണ് ഇത്തരം നടപടികൾ കൂടുതലായി നടക്കുന്നതെന്നാണ് വിവരങ്ങൾ. തൃശൂർ ജില്ലയിലെ സബ്ജയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി വിവാദമാണ് പുറത്തു വരുന്നത്.

ജയിൽ നിർമ്മാണത്തിനിടെ വീട് നിർമ്മാണം
ജയിൽ നിർമ്മാണ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി സൂപ്രണ്ട് കരാറുകാരനെ സ്വാധീനിച്ച് തിരിമറി നടത്തി സ്വന്തം വീട് നിർമ്മാണം നടത്തിയെന്നാണ് ആരോപണം.

ഉദ്യോഗസ്ഥന് സംരക്ഷണം
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ജയിൽ വകുപ്പ് സംരക്ഷണം നൽകുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഇയാളെ സ്ഥലം മാറ്റിയിരുന്നെങ്കിലും വീണ്ടും നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വകുപ്പ് അന്വേഷണവും നടത്തിയിട്ടില്ല.

ഉദ്യോഗസ്ഥൻ ചെയ്തത്
എട്ടുകോടി രൂപ ചിലവിൽ ആദ്യഘട്ട നിർമാണം നടക്കുമ്പോൾ ജയിലിന് അധികം അകലെയല്ലാതെ ഈ ഉദ്യോഗസ്ഥൻ സ്വന്തം വീട് നിർമ്മാണവും ആരംഭിച്ചിരുന്നു. കരാറുകാരന്റെ അറിവോടെ ജയിൽ നിർമ്മാണത്തിനുള്ള സാമഗ്രികൾ വീടു നിർമാണത്തിനും ഉപയോഗിച്ചെന്നാണ് ആരോപണം.

കൈക്കൂലി ആരോപണം
ഇതിനിടെ ചില സിപിഎം തടവുകാരോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് ഇയാളെ പുതിയ സർക്കാർ ജില്ലാ ജയിലിലേക്ക് മാറ്റിയത്.

ഇടത് ബന്ധം
എന്നാൽ സിപിഎം ബന്ധത്തിന്റെ ആനുകൂല്യത്തിൽ ഇയാൾ തിരിച്ചെത്തുകയായിരുന്നു. ഇടത് എംപിയുടെ ബന്ധുവെന്ന പരിഗണനയും ഉദ്യോഗസ്ഥന്റെ സിപിഎം അനുഭാവവും ഇയാളെ വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ എത്തിച്ചിരിക്കുകയാണ്.

വിശദീകരണം
അതേസമയം ഉദ്യോഗസ്ഥനെതിരായ അഴിമതി ആരോപണങ്ങളെ ജയിൽ വകുപ്പ് തള്ളി. മൂന്നു വർഷം ഒരേ ജയിലിൽ സേവനം അനുഷ്ഠിച്ചതിനാലാണ് ഇയാളെ മാറ്റിയതെന്നായിരുന്നു വകുപ്പിന്റെ പ്രതികരണം.

എംപിയുടെ ശുപാര്‍ശ
സബ്ജയിലിന്റെ നിർമ്മാണത്തിനായി മൂന്നരക്കോടി രൂപ കൂടി വകുപ്പ് അനുവദിച്ചതോടെയാണ് ഉദ്യോഗസ്ഥൻ തിരികെ ഇവിടെ എത്താൻ ശ്രമം നടത്തിയത്. ഇടത് എംപിയുടെ ശുപാർശയോടെ ഒന്നര മാസത്തിനകം തന്നെ ഇയാൾ നിർമ്മാണ ചുമതലക്കാരനായി എത്തി എന്നാണ് വിവരങ്ങൾ.

സുനിയുടെ കേസിലും
പൾസർ സുനി ഫോൺവിളിച്ച കേസിലും കത്തെഴുതിയ കേസിലും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചത്. അന്വേഷണം നടത്തിയെന്ന് മാത്രമല്ല, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്.

വിഐപി പരിഗണന അറിഞ്ഞില്ല
ജയിലിൽ നടൻ ദിലീപിന് വിഐപി പരിഗണന ലഭിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ജയിൽ മേധാവി പറഞ്ഞിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ദിലീപിന് ചില പരിഗണനകൾ നൽകിയിരുന്നതായി ആലുവ ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

പണപ്പിരിവും
ആലുവ ജയിലിൽ തടവുകാരുടെ ബന്ധുക്കളിൽ നിന്ന് പണം പിരിക്കുന്നതായി വിവരങ്ങളുണ്ട്. നോട്ടു ബുക്കിൽ കണക്കെഴുതി വച്ചാണ് പണപ്പിരിവെന്നാണ് ആരോപണം.












Click it and Unblock the Notifications