നഞ്ചന്‍ഗോഡ്- വയനാട്- നിലമ്പൂര്‍ റെയില്‍പാത; ഡിഎംആര്‍സി മുഖേന നടത്തണം: ആക്ഷന്‍ കമ്മിറ്റി
സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പരിസ്ഥിതി അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സി മുഖേന നടത്തണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും അന്തിമ സ്ഥലനിര്‍ണയ സര്‍വ്വേ നടത്താനും കേരളസര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ചുമതലപ്പെടുത്തിയത്. ഇതിനായി 8 കോടി രൂപ ഡിഎംആര്‍സിക്ക് അനുവദിച്ച് 2016 ജൂണ്‍ മാസത്തില്‍ കേരളസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് പ്രവൃത്തി തുടങ്ങാനായി ഡി.എം.ആര്‍.സി ടേംസ് ഓഫ് റഫറന്‍സ് നകുകയും 2 കോടി രൂപ അഡ്വാന്‍സ് ആവശ്യപ്പെടുകയും ചെയ്തു. 2017 ഫെബ്രുവരി മാസത്തില്‍ 2 കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. 2017 മാര്‍ച്ച് 17ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഡോ:ഇ.ശ്രീധരനും കേരള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും മറ്റുദേ്യാഗസ്ഥരും ബാംഗ്ലൂരില്‍ കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും വനംവകുപ്പ് ഉദേ്യാഗസ്ഥരുമായും ചര്‍ച്ച നടത്തുകയും സര്‍വ്വേയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ്. തുടര്‍നടപടികള്‍ വിലയിരുത്താനായി ഒരു മാസം കഴിഞ്ഞ് ബാംഗ്ലൂരില്‍ യോഗം ചേരാനും നിശ്ചയിച്ചു.
2017 ഏപ്രില്‍ 18 ന് നടന്ന ഈ യോഗത്തില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയി ല്‍പാത പരാമര്‍ശിച്ചതേ ഇല്ല. പകരമായി തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ സര്‍വ്വേക്ക് അനുമതി നല്‍കാനാണ് കേ രളാ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിനായി നല്‍കിയ റിപ്പോര്‍ട്ടാകട്ടെ തലശ്ശേരി-മൈസൂര്‍ റയില്‍പാത പ്രായോഗികമല്ലെന്നും സം സ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതല്ല എന്നും അറിയിച്ചുകൊണ്ട് ഇ.ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ടും. കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിക്കാത്ത പാതയുടെ സര്‍വ്വേക്ക് കര്‍ണ്ണാടകയോട് അനുമതി ചോദിച്ച കേരളം പരിഹാസ്യമാവുകയാണ് ചെയ്തത്.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ സര്‍വ്വേ തുടങ്ങാന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ ഡോ:ഇ.ശ്രീധരന്‍ കത്തു നല്‍കിയെങ്കിലും മറുപടിപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഡി.എം.ആര്‍.സി സര്‍വ്വേയുടെ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞതാണ്. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഇതിനകം ഡി.എം.ആര്‍.സിക്ക് ഇതിനായി വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കാത്ത കാര്യം നിരവധി തവണ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും കര്‍ണ്ണാടകയുടെ അനുമതി ലഭിക്കാത്തതാണ് സര്‍വ്വേ നടപടികള്‍ തുടങ്ങാന്‍ തടസ്സമെന്നാണ് മന്ത്രി ജി.സുധാകരന്‍ മറുപടി പറഞ്ഞിരുന്നത്.
എന്നാല്‍ സര്‍വ്വേ അനുമതിക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാന്‍ കേരളസര്‍ക്കാര്‍ തയ്യാറായതുമില്ല. കര്‍ണ്ണാടക ഒരിക്കലും ഉന്നയിക്കാത്ത തടസ്സവാദങ്ങളാണ് കര്‍ണ്ണാടക ഉന്നയിച്ചതായി മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ റെയില്‍പാത വനത്തില്‍ ഭൂഗര്‍ഭ പാതയായാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് ഡോ:ഇ.ശ്രീധരന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതിനിധികളെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ധരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടകക്ക് ഈ പാത സംബന്ധിച്ച് ഒരു എതിര്‍പ്പുമില്ലെന്നും കേരള സര്‍ക്കാര്‍ ശരിയായ വിധത്തില്‍ രേഖാമൂലം അപേക്ഷിച്ചാല്‍ അനുമതി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതുമാണ്. നിലവിലുളള നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ നയങ്ങളും സുപ്രീം കോടതി വിധികളും അനുകൂലമായതിനാല്‍ വനത്തില്‍ ടണലിലൂടെ റയില്‍പാത നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കാന്‍ യാതൊരു തടസവുമില്ല.
എ ന്നാല്‍ ശരിയായ വിധത്തില്‍ അപേക്ഷ നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും മുന്നോട്ടു പോകുന്നത് കൂടുതല്‍ കാലതാമസം വരുത്തുകയേയുള്ളൂ. ഡി.എം.ആര്‍.സിയെയും ഡോ:ഇ.ശ്രീധരനേയും പദ്ധതിയില്‍നിന്നകറ്റിനിര്‍ ത്താ നുള്ള ശ്രമങ്ങള്‍ സംശയങ്ങ ള്‍ക്കിട നല്‍കുന്നതാണ്. ഡി.എം.ആര്‍.സിയെയും ഡോ:ഇ.ശ്രീധരനേയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാതിവഴിയില്‍ അവരെ ഉപേക്ഷിച്ച് മറ്റ് ഏജ ന്‍സികളെ പ്രവര്‍ത്തിയേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ല.
ഡിഎംആര്‍സിക്ക് തടഞ്ഞുവെച്ച പണം ഉടന്‍ നല്‍കി ഡി.പി.ആറും അന്തിമ സ്ഥലനിര്‍ണ്ണയ സര്‍ വ്വേയും പൂര്‍ത്തിയാക്കാനുള്ള സാഹചര്യം കേരള സര്‍ക്കാര്‍ ഒരുക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഫാ:ടോണി കോഴിമണ്ണില്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, മോഹന്‍ നവരംഗ്, സി.യു.പൗലോസ്, ജോസ് കപ്യാര്‍മല, ജോസ് തണ്ണിക്കോട്, സംഷാദ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, കെ.കുഞ്ഞിരാമന്‍, ഇ.പി.മുഹമ്മദാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.