ലിനി പോയിട്ട് നാലാണ്ട്;'ചെറുത്തുനിൽപ്പിൽ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനി'- കെ കെ ശൈലജ
തിരുവനന്തപുരം : നിപ്പ എന്ന മഹാമാരിയിൽ ജീവൻ പൊലിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മ ദിനമാണ് ഇന്ന്. കേരളത്തെ പ്രതിസന്ധിയിലാക്കിയ നിപ്പ മഹാമാരിയിൽ മലയാളികൾ ഉടനീളം ഓർക്കുന്ന മുഖമാണ് സിസ്റ്റർ ലിനി. മരണപ്പെട്ടിട്ട്, ഇന്ന് നാലാണ്ടുകൾ തികയുന്നു. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് സിസ്റ്റർ ലിനിയുടേത്.
ഏറെ ദുരന്ത സാഹചര്യത്തിലൂടെ കേരളം നടന്നു നീങ്ങിയപ്പോൾ, സിസ്റ്റർ ലിനി ഏവർക്കും മാതൃകയായി. ഓർമ്മ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് എന്നിവർ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ടിട്ടുണ്ട്. 'സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും കേരളത്തിന് പ്രചോദനമായി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
കെ കെ ശൈലജ വ്യക്തമാക്കിയ വാക്കുകൾ ഇങ്ങനെ.. 'മഹാമാരികൾക്കെതിരായ ചെറുത്തു നിൽപ്പുകളിൽ ആരോഗ്യ പ്രവർത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനി'. 'നിപക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമെന്ന് വീണ ജോർജും എഴുതി.
മുഖ്യമന്ത്രിയുടെ വാക്കുകൾ; -
'സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവൻ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞജലികൾ അർപ്പിക്കുന്നു'.
അടുക്കള പുകയില്ല! പൊളളുന്ന വിലയിൽ പച്ചക്കറി; സെഞ്ച്വറി അടിച്ച് തക്കാളി; ആശ്വാസം സവാള മാത്രം...
കെ കെ ശൈലജയുടെ വാക്കുകൾ ; -
''മഹാമാരികൾക്കെതിരായ ചെറുത്തുനിൽപ്പുകളിൽ ആരോഗ്യ പ്രവർത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവർഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയർ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനിൽപ്പിന്റെ ഓർമകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നൽകിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്.
ഇപ്പോഴും നാം പൂർണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികൾ. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമകൾ എന്നും പ്രചോദനമാവും.
'അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം'; സാന്ത്വനം ഭവനത്തിലെ അമ്മമാർക്കൊപ്പം റിമിയുടെ പാട്ടും മേളവും
സ്വന്തം ജീവൻ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന സിസ്റ്റർ ലിനിയുടെ ഓർമ പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൂടെ ഈ അവസരത്തിൽ ഓർത്തെടുക്കുന്നു. സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ...'
Recommended Video