പര്‍ദ്ദ കണ്ടാല്‍ വര്‍ഗീയ ജ്വരമോ; എന്താണ് പ്രൊവിഡന്‍സ് കോളജില്‍ സംഭവിച്ചത്?
കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ്ദ നിരോധിച്ചതാണ്. നിരോധിച്ച വസ്ത്രം ഒരു കോളജില്‍ ധരിച്ചുവന്നാല്‍ പ്രിന്‍സിപ്പാള്‍ ചോദിക്കും. സ്വാഭാവികമാണത്. ഇതല്ലേ കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലും സംഭവിച്ചത്. ഇതിനെ വര്‍ഗീയതയായും പര്‍ദ്ദ വിരോധമായും മറ്റും കൊണ്ട് കെട്ടേണ്ടതുണ്ടോ. ഉണ്ടെന്നും ഇല്ലെന്നും രണ്ടായി തിരിഞ്ഞിരിക്കുകയാണ് സമൂഹം. ഫലമോ കോഴിക്കോട്ട് നിന്നും മറ്റൊരു പര്‍ദ്ദ വിവാദം കൂടി.
കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രിന്‍സിപ്പാള്‍ പര്‍ദ്ദ ധരിച്ചുവന്ന ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ക്ലാസില്‍ പര്‍ദ്ദ നിരോധിച്ചതാണ്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി കോളജ് ഓഡിറ്റോറിയത്തിലായിരുന്നത്രെ. സാധാരണ ക്ലാസിലേക്ക് കയറുമ്പോള്‍ പര്‍ദ്ദ അഴിച്ചുവെക്കാറാണ് പതിവെന്നാണ് കുട്ടി പറയുന്നത്. ഇതേത്തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ ഇങ്ങനെ
ചോദ്യം ചെയ്ത രീതി വിവാദമായി
പതിനെട്ട് വയസ്സായില്ലേ നിന്നെയൊക്കെ വീട്ടുകാര്‍ക്ക് കെട്ടിച്ചുവിട്ടുകൂടെ എന്നാണത്രെ പെണ്‍കുട്ടിയോട് പ്രിന്‍സിപ്പാള്‍ ചോദിച്ചത്. നിരോധിച്ച വസ്ത്രമിട്ടു വന്നു എന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ വിവാഹക്കാര്യം തിരക്കേണ്ട ചുമതലയൊന്നും പ്രിന്‍സിപ്പാളിനില്ല എന്നാണ് ആളുകള്‍ പറയുന്നത്.
സ്‌കൂളിനെയും അപമാനിച്ചോ
ജെ ഡി റ്റി സ്‌കൂളിലാണ് പഠിച്ചത് എന്ന് പറഞ്ഞപ്പോള്‍ അവിടെ ആര്‍ക്കും സംസ്‌കാരമില്ല എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായും ആരോപണമുണ്ട്. ഇനി ഈ സ്‌കൂളില്‍ നിന്നും ആര്‍ക്കും പ്രൊവിഡന്‍സില്‍ അഡ്മിഷന്‍ കൊടുക്കില്ല എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞത്രെ.
കാംപസ് ഫ്രണ്ട് പറയുന്നത്
കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രിന്‍സിപ്പാളിന്റേത് വര്‍ഗീയ ജ്വരം ബാധിച്ചതിന്റെ ലക്ഷണമാണ് എന്നാണ് കാംപസ് ഫ്രണ്ട് ആരോപിക്കുന്നത്. പര്‍ദ്ദ വസ്ത്രം മാത്രമല്ല, ഒരു സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് എന്നും കാംപസ് ഫ്രണ്ട് പറയുന്നു
വിമണ്‍സ് ഫ്രണ്ടുമുണ്ട്
പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ്ദ ധരിച്ചെത്തിയോട് മോശമായി പെരുമാറിയ പ്രെിന്‍സിപ്പാള്‍ മാപ്പ് പറയണമെന്നാണ് വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആവശ്യം. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് പ്രിന്‍സിപ്പാളിന്റെ വാക്കുകളെന്ന് ജില്ലാ പ്രസിഡന്റ് റജീന പറഞ്ഞു.
ആദ്യമായിട്ടല്ല വിവാദം
പര്‍ദ്ദ കോഴിക്കോടിനെ വിവാദത്തിലാക്കുന്നത് ഇതാദ്യമായിട്ടല്ല. എം ഇ എസ് കോളജില്‍ പര്‍ദ്ദ നിരോധിച്ചതായിരുന്നു ഇതിന് മുമ്പത്തെ വിവാദം. പര്‍ദ്ദ നിരോധിച്ചത് മാത്രമല്ല അതിന് എം ഇ എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവനയും വന്‍ വിവാദമായി.
ചര്‍ച്ചകള്‍ ഇങ്ങനെ
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയാണ് പര്‍ദ്ദ എന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പര്‍ദ്ദയില്‍ ശരീരം പൊതിഞ്ഞ് നടക്കുന്ന മുസ്ലീം സ്ത്രീ ഏത് പുരുഷനെയാണ് ഭയക്കുന്നത്? സ്വന്തം വീട്ടിലെയും സമുദായത്തിലെയും പുരുഷനെയോ? അതോ അന്യജാതി പുരുഷനെയോ? അക്രമം നടത്താന് കരുതിക്കൂട്ടി വരുന്ന പുരുഷന് പര്‍ദ്ദ ഒരു തടസമാണോ? സ്ത്രീകള്‍ പൂര്‍ണ സമ്മതത്തോടെയാണോ പര്‍ദ്ദ ധരിക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ചര്‍ച്ചയുടെ കേന്ദ്രം
സ്ത്രീവിരുദ്ധമാണോ
സ്ത്രീയുടെ അഭിപ്രായം നിരാകരിക്കപ്പെടുക തന്നെയാണ് പര്‍ദ്ദയിലും ചെയ്യുന്നതെന്നും പര്‍ദ്ദ വിമര്‍ശകര്‍ പറയുന്നു. കടുത്ത സ്ത്രീവിരുദ്ധതയാണോ പര്‍ദ്ദയില്‍ മുഴച്ചുനില്‍ക്കുന്നത്. സ്ത്രീയുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ പുരുഷന്റെ മാത്രം ഇംഗിതവും ഇടപെടലും നടപ്പിലാകുന്നതിന്റെ അടയാളമാണത്രെ പര്‍ദ്ദ.
പര്‍ദ്ദയില്‍ സുരക്ഷയുണ്ടോ
സുരക്ഷിതത്വത്തിന്റേതാണോ അതോ അരക്ഷിതാവസ്ഥയുടേതാണോ പര്‍ദ്ദയെന്ന ഈ അടയാളം. ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് താക്കോല്‍ സ്വന്തം പോക്കറ്റില്‍ കൊണ്ടുനടക്കുന്ന പുരുഷന്മാരുടെ മാനസീകാവസ്ഥയുടെ വേറൊരുപതിപ്പ് തന്നെയാണ് സ്ത്രീ ശരീരത്തെ പര്‍ദ്ദയ്ക്കുള്ളില്‍ പൊതിഞ്ഞുകെട്ടിച്ച് നടത്തുന്നതിന് പിന്നിലുള്ളതും എന്ന് പറഞ്ഞാലോ.
ന്യായീകരിക്കാന്‍ മതം
ന്യായീകരണത്തിനായി മതത്തെയും സംസ്‌കാരത്തെയും കൂട്ടുപിടിക്കുകയാണ് പര്‍ദ്ദയ്ക്ക് വേണ്ടി വാദിക്കുന്നവര്‍. ഇവിടെയാണ് ഇസ്ലാം മത വിശ്വാസിയായ ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പര്‍ദ്ദ സംസ്‌കാരത്തിന്റെ ഭാഗമാണ് അല്ലാതെ മതത്തിന്റെതേല്ല എന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്.
രണ്ടും രണ്ടാണ്. മതം വേറെ സംസ്‌കാരം വേറെ
മതവും സംസ്‌കാരവും രണ്ടും രണ്ടാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് മുസ്ലീം മതത്തിന്റെ ആചാരമല്ല. അത് അറബിക് സംസ്‌കാരത്തിന്റെ ഭാഗമണ്. മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നും അത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നുമുള്ള വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍.