നായയുടെ കഴുത്തില്‍ കുരീപ്പുഴ എന്ന ബോര്‍ഡ് .... ഇതും ആവിഷ്കാര സ്വാതന്ത്രം... കലിപ്പടങ്ങാതെ സംഘികള്‍
കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ച് ആര്‍എസ്എസുകാര്‍ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കലിയടങ്ങാതെ സംഘപരിവാര്‍. താമരപ്പൂവിലെ സരസ്വതിയും ബ്രഹ്മാവുമെല്ലാം യാഥാര്‍ത്ഥ്യമല്ലെന്നും സങ്കല്‍പ്പം മാത്രമാണെന്നുമായിരുന്നു വിവാദ പ്രസംഗത്തില്‍ കുരീപ്പുഴ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ കുരീപ്പുഴ അശ്ലീലം പറഞ്ഞെന്ന് പ്രചരിപ്പിച്ച് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളാണ് ദിവസങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യം
കുരീപ്പുഴ ശ്രീകുമാറിനെ നായിയോട് ഉപമിച്ച് ഒരു നായയുടെ കഴുത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്ന ബോര്‍ഡ് തൂക്കി അതിനെ കസേരയില്‍ ഇരുത്തിയിരിക്കുന്ന ചിത്രമാണ് സംഘപരിവാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

വിഷയം വായമ്പാടി മാത്രം
വായമ്പാടി ജാതി മതിലിനെതിരെ പ്രസംഗിച്ചത് കൊണ്ടാണ് കവി ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും അശ്ലീലം പറഞ്ഞെന്നും ആരോപിച്ചായിരുന്നു സംഘികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചത്. എന്‍ എസ് എസിന്‍റെ പിന്തുണയോടെ ആര്‍ എസ് എസാണ് വടയമ്പാടിയിലെ ജാതി പ്രശ്നങ്ങള്‍ക്ക് പിന്നില്‍ എന്ന് കവി പ്രസംഗിച്ചതാണ് അവിടെ കൂടിയ സംഘപരിവാര സംഘടനയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

എഴുതി തയ്യാറാക്കിയ തിരക്കഥ
പ്രസംഗത്തിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് അവര്‍ കവിയെ തടഞ്ഞത് ,ശേഷം അനിഷ്ട സംഭവങ്ങളുണ്ടായത്. പിറ്റേന്ന് രാവിലെ പത്ത് മണിവരെയും ഹിന്ദു ദൈവങ്ങളെ കോട്ടുക്കലില്‍ കുരീപ്പുഴ അവഹേളിച്ചു എന്നൊരു പ്രചരണം ഇല്ലായിരുന്നു. പത്ത് മണിക്ക് ശേഷം എഴുതി തയ്യാറാക്കിയ പരാതിയുമായി ചില ഹൈന്ദവ സംഘടന നേതാക്കള്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തുന്നു . പരാതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു .ഇതാണ് സംഭവിച്ചതെന്ന് വിഷയം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഷീലാ ഗോവിന്ദ കുറുപ്പ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കേസെടുക്കില്ല
കുരീപ്പുഴയ്ക്കെതിരെ ആര്‍എസ്എസുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രസംദത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് പരാതി തള്ളുകയും കവിയ്ക്കെതിരെ കേസെടുക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇനിയും തല്ലും
തങ്ങളുടെ മതത്തേയോ ദൈവത്തേയോ കുറിച്ച് അശ്ലീം പ്രചരിപ്പിച്ചാല്‍ ഇനിയും തല്ലു കിട്ടുമെന്നും മൈക്ക് കിട്ടിയാല്‍ അന്യന്‍റെ വിശ്വാസത്തെ കുറിച്ച് പുലമ്പിയാല്‍ കുരീപ്പുഴയുടെ അച്ഛനെ വരെ വളഞ്ഞിട്ട് തല്ലുമെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ ആക്രോശിക്കുന്നത്.

ആറ് പേർ പിടിയിൽ
അതേസമയം കുരീപ്പുഴയെ ആക്രമിച്ചവരിൽ ആറ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ ദീപു ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. സംഭവത്തെക്കുറിച്ച് കടയ്ക്കല്‍ പോലീസില്‍ കുരീപ്പുഴ നല്‍കിയ പരാതി അനുസരിച്ച് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.












Click it and Unblock the Notifications