ഇത് കോഴിക്കോട്ടെ ഡ്രൈവര്‍മാര്‍, ഇവര്‍ക്ക് വേറെത്തന്നെയാണ് നിയമങ്ങള്‍; സംഘടിത മുഷ്‌ക്കില്‍ ഓണ്‍ലൈന്‍ ടാക്‌സികളെ നേരിടാന്‍ തൊഴിലാളികള്‍
കോഴിക്കോട്: മറ്റെവിടെയും പോലെയല്ല കോഴിക്കോട്. കോഴിക്കോട്ടുകാര്‍ക്ക് ചില കാര്യങ്ങള്‍ക്ക് ഒരു പ്രത്യേക നിയമമാണ്. അതിലൊന്നാണ് റോഡ് സ്വന്തമാണെന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ ധാരണ. ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന കൈയൂക്കിന്റെ ഭാഷയാണ് അവര്‍ക്ക്.
രാജ്യത്ത് മറ്റെല്ലാ ഇടങ്ങളിലും നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുമ്പോള്‍ കോഴിക്കോട്ട് ഇതൊന്നും സമ്മതിക്കില്ലെന്ന വാശിയിലാണ് അവര്‍. ശക്തമായ ട്രേഡ് യൂണിയന്‍ സംവിധാനമുള്ള കണ്ണൂരില്‍പ്പോലും ഓണ്‍ലൈന്‍ ടാക്‌സികല്‍ ഓടുമ്പോള്‍ കോഴിക്കോട്ട് ആരംഭിച്ച മാംഗോ ടാക്‌സിയുടെ ടയറിന്റെ കാറ്റൊഴിക്കുകയായിരുന്നു ചിലര്‍. മറ്റു നഗരങ്ങളില്‍ 99 രൂപയ്ക്ക് മാംഗോ സര്‍വിസ് നടത്തുമ്പോള്‍ കോഴിക്കോട്ട് 149 രൂപയ്ക്ക് ഓടിയാല്‍ മതിയെന്ന നിയമമുണ്ടാക്കിയതും ഈ സംഘടിത മുഷ്‌ക്കുതന്നെ. കലക്റ്ററെയും എംഎല്‍എയെയും പറഞ്ഞു പാട്ടിലാക്കിയായിരുന്നു അന്നിത് സാധിച്ചത്. എന്നിട്ടും മാംഗോയെ ടാക്‌സിക്കാര്‍ നിരന്തരം വേട്ടയാടിയപ്പോള്‍ അവര്‍ നഗരം ഉപേക്ഷിച്ചുപോയി. ശേഷം ഒല രംഗപ്രവേശം ചെയ്തു. വലിയ പബ്ലിസിറ്റിയൊന്നും നല്‍കാതെ ചെറിയ തോതില്‍ സര്‍വിസ് നടത്തി വരുകയാണ് ഒല.

നഗരത്തില്‍ സര്‍വിസ് നടത്തുന്ന ഓട്ടോ തടയുന്ന ഡ്രൈവര്‍മാര്‍
ഇതിനിടയിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് റെയ്ല്‍വേ സ്‌റ്റേഷനില്‍ കൗണ്ടര്‍ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം പണിമുടക്ക് പ്രഖ്യാപിച്ച ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകള്‍ നഗരമാകെ സ്തംഭിപ്പിച്ചു. ഒരൊറ്റ ഓട്ടോയോ ടാക്‌സിയോ ഉച്ചവരെ ഓടാന്‍ ഇവര്‍ അനുവദിച്ചില്ല. അത്യാവശ്യക്കാരെ പോലും നഗരത്തില്‍ ഇറക്കിവിട്ട് അവര്‍ സംഘടിത മുഷ്‌ക്കിന് ആക്കംകൂട്ടുകയായിരുന്നു. മുന്‍പ് ഓട്ടോകള്‍ രാത്രികളില്‍ സര്‍വിസ് നടത്താന്‍ കിട്ടാതായപ്പോള്‍ അന്നത്തെ ജില്ലാ കലക്റ്റര്‍ പി.ബി സലീം നഗരത്തിന് പുറത്തുനിന്ന് ഓട്ടോകള്‍ എത്തിച്ചിരുന്നു. ഇവരെയും ഇതേ രീതിയിലാണ് കോഴിക്കോട്ടെ ഓട്ടോക്കാര്‍ നേരിട്ടിരുന്നത്.
റെയ്ല്‍വേ സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മമ്മു ധര്‍ണ ഉദ്ഘാടനം ചെയ്തു. വി.സി .സേതുമാധവന്‍ (ഐഎന്‍ടിയുസി) അധ്യക്ഷനായിരുന്നു. പി.കെ നാസര്‍ (എഐടിയുസി), പ്രേമന്‍ (ബിഎംഎസ്), ബിജു ആന്റണി (എച്ച്എംഎസ്), യു.എ ഗഫൂര്‍ (എസ് ടിയു), അനില്‍ കുമാര്‍ (കെടിയുസിബി) എന്നിവര്‍ സംസാരിച്ചു. യാസര്‍ അറഫാത്ത് സ്വാഗതവും കെ.സി ശശികുമാര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications