സഫിയ കൊലക്കേസ്, പ്രതികള്‍ കുറ്റക്കാര്‍, ശരീരം വെട്ടിമുറിയ്ക്കുന്പോഴും സഫിയയ്ക്ക് ജീവനുണ്ടായിരുന്നു
കാസര്‍കോട്: കാസര്‍കോട് സഫിയ വധക്കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കാസര്‍കോട് ജില്ലാകോടതി വിധി. വീട്ടുജോലിയ്ക്ക് നിന്നിരുന്ന 14കാരിയായ സഫിയയെ കൊലപ്പെടുത്തി മൂന്ന് കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ച കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കേസില്‍ കെസി ഹംസ, മൈമുന, എം അബ്ദുള്ള എന്നിവരാണ് കുറ്റക്കാര്‍. ശരീരം കത്തികൊണ്ട് മുറിയ്ക്കുമ്പോഴും സഫിയയ്ക്ക് ജീവനുണ്ടായിരുന്നുവെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഗോവയിലെ പ്രമുഖ കാരാറുകാരന്‍ കാസര്‍കോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെവി ഹംസയുടെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയ എന്ന 14കാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം വിധി പറയുന്നത്. കുറ്റക്കാരല്ലെന്ന് കണ്ട് രണ്ടാം പ്രതിയേയും അഞ്ചാം പ്രതിയേയും കോടതി വെറുതെ വിട്ടിരുന്നു.
ഹംസയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിച്ചതായിരുന്നു സഫിയയെ. മൂളിയാറിലെ വീട്ടില്‍ നിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്ളാറ്റിലേയ്ക്ക് ഹംസ കൊണ്ടു പോവുകയും ഹംസയും ഭാര്യ മൈമുനയും ചേര്‍ന്ന് സഫിയയെ കൊന്ന് ചെറിയ കഷ്ണങ്ങളായി മുറിച്ച് ഗോവയില്‍ അണക്കെട്ട് നിര്‍മ്മിയ്ക്കുന്നിത്ത് കുഴിച്ചിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2006 ഡിസംബര്‍ 21ന് സഫിയയെ കാണനില്ലെന്ന് കാട്ടി ആദൂര്‍ സ്റ്റേഷനില്‍ ഹംസ പരാതി നല്‍കുന്നതോടെയാണ് കേസ് ആരംഭിയ്ക്കുന്നത്.
2006 ഡിസംബര്‍ 15ന് തിളച്ചവെള്ളം വീണ സഫിയയ്ക്ക് ഗുരതരമായി പൊള്ളലേറ്റിരുന്നു. സ്വയം ചികിത്സ വിജയിച്ചില്ല. പതിനാറാം തീയതി സഫിയയുടെ ശരീരം മൂന്നായി മുറിച്ച് അണക്കെട്ട് നിര്‍മ്മിയ്ക്കുന്ന സ്ഥലത്ത് മണ്ണുമാന്തി കൊണ്ട് കുഴിയെടുത്ത് മൂടുകയായിരുന്നു പ്രതികള്‍.
ശരീരം മുറിയ്ക്കുമ്പോഴും സഫിയയ്ക്ക് ജീവനുണ്ടായിരുന്നു. പിന്നീട് സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും അണക്കെട്ട് നിര്‍മ്മാണ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലായിരുന്നു. ഹംസയും ഭാര്യയും മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അരിക്കാടി സ്വദേശി എംഅബ്ദുള്ള എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിയ്ക്കും.