'മനോരമയിലെ പേനയുന്തികൾ ഇല്ലാത്ത വാർത്തകൾക്ക് ജന്മം നൽകിയിട്ടും'; പത്രത്തിനെതിരെ സിപിഎം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരം ഒത്തുതീർപ്പായതിൽ കുറെപ്പേർക്കെങ്കിലും കുണ്ഠിതമുണ്ടെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. സമരം ആളിക്കത്തിച്ച് കലാപമുണ്ടാക്കി അതിലൂടെ വിമോചനസമരം സ്വപ്നംകണ്ടവർ നിരാശരാണ്. അവരുടെയെല്ലാം നാവായ മനോരമ വലിയനിരാശയിലാണ്. 'വിഴിഞ്ഞത്ത് ഇനിയും കണ്ണീർ വീഴ്ത്തരുത്' എന്ന മനോരമയുടെ മുഖപ്രസംഗം വായിച്ചാൽ ആ നിരാശയുടെ ആഴമറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജനങ്ങളെ ഇളക്കിവിടാൻ മനോരമ ആകുംവണ്ണം പരിശ്രമിച്ചിട്ടും ഒരുപാട് പേജുകൾ ചെലവാക്കി ഒരുപാട് വാർത്തകൾ പടച്ചുണ്ടാക്കിയിട്ടും മനോരമയിലെ പേനയുന്തികൾ ഇല്ലാത്ത നിരവധി വാർത്തകൾക്ക് ജന്മം നൽകിയിട്ടും, ആ സമരങ്ങൾക്കെല്ലാം അൽപായുസ്സായിരുന്നു എന്നത് മനോരമ ഓർക്കുന്നത് നന്നാവുമെന്നും ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മനോരമയുടെ മുതലക്കണ്ണീരും വക്രബുദ്ധിയും
വിഴിഞ്ഞം തുറമുഖസമരം ഒത്തുതീർപ്പായതിൽ കുറെപ്പേർക്കെങ്കിലും കുണ്ഠിതമുണ്ട്. സമരം ആളിക്കത്തിച്ച് കലാപമുണ്ടാക്കി അതിലൂടെ വിമോചനസമരം സ്വപ്നംകണ്ടവർ നിരാശരാണ്. അവരുടെയെല്ലാം നാവായ മനോരമ വലിയനിരാശയിലാണ്, അവർ യഥാർഥത്തിൽ സമരം ആഘോഷിക്കുകയായിരുന്നു. 'വിഴിഞ്ഞത്ത് ഇനിയും കണ്ണീർ വീഴ്ത്തരുത്' എന്ന മനോരമയുടെ മുഖപ്രസംഗം വായിച്ചാൽ ആ നിരാശയുടെ ആഴമറിയാം. ആവശ്യങ്ങൾ ഒട്ടുമിക്കതും അംഗീകരിക്കാതെയാണ് ഒത്തുതീർപ്പിനുവഴങ്ങിയതെന്ന് സമരസമിതി തന്നെ സമ്മതിക്കുന്നതായി മനോരമ പറയുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്.
1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്
സമരസമിതി ഉന്നയിച്ച ഏഴാവശ്യങ്ങളിൽ തുറമുഖത്തിന്റെ നിർമാണം നിറുത്തിവച്ച് പഠനം നടത്തുക എന്നത് ഒഴികെ അവരുന്നയിച്ച ഏഴു ആവശ്യങ്ങളിൽ ആറും സർക്കാർ അംഗീകരിച്ചു എന്ന് മാത്രമല്ല, തുറമുഖനിർമാണത്തിന്റെ ഫലമായി തീരശോഷണമുണ്ടോ എന്ന് പരിശോധിക്കാനും, ഉണ്ടെങ്കിൽ ശാശ്വതപരിഹാരം നിർദ്ദേശിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖനിർമാണം മൂലം ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക എന്നതും തീരശോഷണം മൂലം വീടുനഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക നൽകി മാറ്റിപ്പാർപ്പിക്കുക എന്നതും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്നതും കാലാവസ്ഥാമുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മിനിമം വേതനം നൽകുക എന്നതും മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതും സർക്കാർ പൂർണമായും അംഗീകരിക്കുകയും പലതിലും ഉത്തരവ് ഇറക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചില്ല എന്ന വ്യാഖ്യാനം കൊടുക്കുകയാണ് മനോരമ ചെയ്യുന്നത്.
16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി
സർക്കാർവിലാസം വാഗ്ദാനലംഘനങ്ങളുടെ പല ദുരനുഭവങ്ങളും കേരളത്തിന് ഓർമയുണ്ടെന്നും വികസനപദ്ധതികൾ യാഥാർഥ്യമാകുമ്പോൾ വിഴിഞ്ഞം പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ തണലിനുവേണ്ടി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യം പ്രസക്തമാണ് എന്നും മനോരമ പറയുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കു വേണ്ടി ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല എന്ന യാഥാർഥ്യം മനോരമ സൗകര്യപൂർവം മറച്ച് വയ്ക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി കടൽ കയറ്റം ഉണ്ടായി തീരശോഷണത്തിലൂടെ വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങളാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഉള്ളത്.
ഈ മുഴുവൻ ആളുകൾക്കും വാടകകൊടുക്കാനുള്ള ഉത്തരവ് ഇറക്കുകയും, അതിൽ 151 പേർ അത് കൈപ്പറ്റുകയും ചെയ്തു. തീരശോഷണത്തിൽ വീട് നഷ്ടപ്പെട്ടവരെയും തീരത്ത് കടലിൽ നിന്നും അൻപത് മീറ്ററിനുള്ളിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കുന്നതിനും ഇതിനകം തന്നെ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതും, മുട്ടത്തറയിൽ 198 കുടുംബങ്ങൾക്കും, പൊഴിയൂർ ഉച്ചക്കടയിൽ 124 കുടുംബങ്ങൾക്കും ഈ പദ്ധതിപ്രകാരം വീട് വച്ച് നൽകി എന്നുള്ളതും, മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ പുനർഗേഹം എന്ന പദ്ധതി ഇന്ത്യയിൽ തന്നെ നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ് എന്നുള്ളതും, മുട്ടത്തറയിൽ എട്ടരയേക്കർ ഭൂമിയടക്കം പത്തേക്കർ ഭൂമിയിൽ വീട് നിർമിക്കാനുള്ള പദ്ധതി ആരംഭിച്ചു എന്നതും മനോരമ ബോധപൂർവം മറച്ചുവെക്കുകയാണ്.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍
മനോരമ വിവാദകുടിയൊഴിപ്പിക്കൽ എന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ച കൊച്ചിയിലെ മൂലമ്പള്ളിയിൽ രണ്ടോ മൂന്നോ കുടുംബങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും സ: വി എസ്സിന്റെ സർക്കാർ ഭൂമിയും വീടും നൽകി എന്ന വസ്തുതയും മനോരമ മറച്ചുവയ്ക്കുകയാണ്. ഓഖി ദുരന്തത്തിൽപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക നൽകിയത് കേരളമാണ് എന്ന സത്യവും മനോരമ കണ്ടില്ല എന്ന് നടിക്കുന്നു. സുനാമി ആഞ്ഞടിച്ച ഘട്ടത്തിൽ മരിച്ചുവീണ നൂറുകണക്കിന് മനുഷ്യർക്കും നഷ്ടം വന്ന കുടുംബങ്ങൾക്കും പൂർണമായി സഹായം നൽകാൻ അന്നത്തെ സർക്കാർ തയാറായില്ല എന്നതും, സുനാമി കൊണ്ട് നഷ്ടം വന്ന മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രം നൽകിയ സുനാമിഫണ്ട് കടലില്ലാത്ത കോട്ടയം ജില്ലയിൽ വിനിയോഗിച്ചതും തങ്ങളുടെ വളർത്തുപുത്രനായ ഉമ്മൻചാണ്ടിയുടെ കാലത്തായത് കൊണ്ടാകാം മനോരമ കാണാത്തതും മിണ്ടാത്തതും.
പിണറായി വിജയൻറെ സർക്കാർ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ഭൂമിയും വീടും വിട്ടുനൽകിയവർക്ക് ഏറ്റവും മുന്തിയ നഷ്ടപരിഹാരം നൽകി എന്നത് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്ന വസ്തുതയാണ്. നാഷണൽ ഹൈവേ ആയാലും ഗെയിൽ പൈപ്പ്ലൈൻ ആയാലും ഇടമൺ-കൊച്ചി പവർ ഹൈവേയുടെ കാര്യത്തിൽ ആയാലും ഭൂമിവിട്ടുനൽകിയ ഒരാൾ പോലും മനോരമ പറയുന്നത് പോലെ സങ്കടപ്പെടുന്നില്ല. മറിച്ച്, അവർ സന്തോഷവാന്മാരാണ്. അതുകൊണ്ടാണ് ആ പദ്ധതികൾക്കെതിരായി ജനങ്ങളെ ഇളക്കിവിടാൻ മനോരമ ആകുംവണ്ണം പരിശ്രമിച്ചിട്ടും ഒരുപാട് പേജുകൾ ചെലവാക്കി ഒരുപാട് വാർത്തകൾ പടച്ചുണ്ടാക്കിയിട്ടും മനോരമയിലെ പേനയുന്തികൾ ഇല്ലാത്ത നിരവധി വാർത്തകൾക്ക് ജന്മം നൽകിയിട്ടും, ആ സമരങ്ങൾക്കെല്ലാം അൽപായുസ്സായിരുന്നു എന്നത് മനോരമ ഓർക്കുന്നത് നന്നാവും. പറഞ്ഞിട്ട് കാര്യമില്ല.