വികെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു.. ഇനി ഗോപിനാഥോ?കോൺഗ്രസിൽ ഒരുങ്ങുന്നത് വൻ അഴിച്ചുപണി?
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ്. പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനേയും യുഡിഎഫ് കൺവീനറേയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ സ്ഥാനം ഒഴിയാൻ ഹൈക്കമാന്റ് മുല്ലപ്പള്ളിയോട് നിർദ്ദേശിച്ചതായും വാർത്തകൾ ഉണ്ട്. എല്ലാ ഡിസിസി അധ്യക്ഷൻമാരേയും മാറ്റിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. വിശദാംശങ്ങളിലേക്ക്

ഡിസിസി അധ്യക്ഷ സ്ഥാനം
ഇന്ന് രാവിലെയോടെയാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി വികെ ശ്രീകണ്ഠൻ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് കൈമാറിയതായി ശ്രീകണ്ഠൻ പറഞ്ഞു.ഇനിയും ജനങ്ങൾക്കൊപ്പം തന്നെ നിന്ന് പ്രവർത്തിക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുൻപ്
പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാൻ താൻ സന്നദ്ധത അറിയിച്ചിരുന്നു.എന്നാൽ തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പ് വരെ തുടരാൻ തന്നോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. രാജി സാങ്കേതികം മാത്രമാണ്. ഇനിയും നേതൃനിരയിൽ തുടരുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

എതിർപ്പ് ഉയർന്നു
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനേറ്റ കനത്ത പരാജയപ്പതിന് പിന്നാലെ തന്നെ വികെ ശ്രീകണ്ഠനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്ചുതന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പരാതി ഉയർത്തിയത്.

ഇരട്ടപദവി
ലോക്സഭാംഗം, ഡിസിസി പ്രസിഡന്‍റ് എന്നീ ഇരട്ട പദവി ശ്രീകണ്ഠന്‍ കൈകാര്യം ചെയ്യുന്നത് കെപിസിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപവും ഒരുവിഭാഗം ഉയർത്തിയിരുന്നു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുതിയ ഡിസിസി അധ്യക്ഷൻമാരെ നിയമിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠൻ പദവി ഒഴിഞ്ഞതെന്നും ശ്രദ്ധേയമാണ്.

ഉത്തരവാദിത്തം ഉണ്ടെന്ന്
തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ജില്ലാ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്ന വിമർശനമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ കനത്ത തിരിച്ചടിയായിരുന്നു പാലക്കാട് കോണ്‍ഗ്രസ് നേരിട്ടത്.

രണ്ട് സീറ്റിൽ
ജില്ലയിൽ രണ്ട് സീറ്റായിരുന്നു നേരത്തേ കോൺഗ്രസിന് ഉണ്ടായിരുന്നത്. വിടി ബൽറാമിന്റെ തൃത്താലയും ഷാഫി പറമ്പലിന്റെ പാലക്കാടും. പാലക്കാട് മണ്ഡലം മാത്രമേ ഇത്തവണ കോൺഗ്രസിന് ലഭിച്ചുള്ളൂ. തൃത്താലയിൽ കനത്ത പോരാട്ടത്തിനൊടുവിൽ വിടിയിൽ നിന്ന് സിപിഎമ്മിന്റെ എംബി രാജേഷ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

ഗോപിനാഥോ?
അതിനിടെ ശ്രീകണ്ഠൻ ഒഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അധ്യക്ഷ സ്ഥാനം എന്ന ആവശ്യമായിരുന്നു അന്ന് ഗോപിനാഥ് ആവശ്യപ്പെട്ടത്.
Recommended Video

യുവാക്കൾ വരട്ടെയെന്ന്
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളുടെ നിർദ്ദേശങ്ങൾ ഹൈക്കമാന്റ് അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇനിയൊരു തിരിച്ചുവരവിന് യുവ നേതൃത്വം വരട്ടെയെന്നാണ് ഹൈക്കമാന്റ് നിലപാട്.












Click it and Unblock the Notifications