വിടി ബൽറാമും ആര്യാടൻ ഷൗക്കത്തും പുറത്ത്.. തിരുവനന്തരപുരത്ത് ശബരീനാഥ്; 14 ജില്ലകളിലേയും സാധ്യത പട്ടിക
തിരുവനന്തപുരം; ഒടുവിൽ ഏറെ ദിവസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യത പട്ടികയായി. ഇന്ന് ദില്ലിയിൽ എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പട്ടിക ഹൈക്കമാന്റിന് കൈമാറും . ഇതുപ്രകാരമായിരിക്കും ഇനിയുള്ള ചർച്ചകൾ. രണ്ട് ദിവസത്തിനുള്ളിൽ അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ സാധ്യത പട്ടിക ഇങ്ങനെയാണ്.വിശദമായി അറിയാം
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍

നേരത്തേ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സാധ്യത പട്ടിക കൈമാറിയിരുന്നുവെങ്കിലും തങ്ങൾ നിർദ്ദേശിച്ച പേരുകൾ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ജാതി-മത സമവാക്യങ്ങൾ പാലിക്കപ്പെട്ടില്ലെന്നും യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം ലഭിച്ചില്ലെന്ന അതൃപ്തി ഹൈക്കമാന്റും പങ്കുവെച്ചിരുന്നു. മാത്രമല്ല മുതിർന്ന നേതാക്കൾ ഉയർത്തിയ പരാതി പരിഹരിക്കണമെന്നും ഹൈക്കമാന്റ് നിർദ്ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും വീണ്ടും കെപിസിസി നേതൃത്വം ചർച്ച ചെയ്തേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പ് നേതാക്കളെ കാണാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇന്നലെ തിരുവനന്തപുരത്ത് വെച്ച് വീണ്ടും വിഡി സതീശൻ ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഗ്രൂപ്പ് അവകാശവാദങ്ങൾ പാടെ തള്ളിക്കൊണ്ടാണ് പുതിയ പട്ടികയെന്നാണ് റിപ്പോർട്ട്.

നിലവിലെ പട്ടിക പ്രകാരം കാസർഗോഡ് ഖാദർ മാങ്ങാടിനാണ് നറുക്ക്. നേരത്തേ തന്നെ ഇവിടെ ഖാദറിന്റെ പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. കണ്ണൂരിൽ മാർട്ടിൻ ജോർജിനായിരിക്കും സാധ്യത. കോഴിക്കോട് യുവ നേതാവായ പ്രവീൺ കുമാറായിരിക്കും പദവി ലഭിച്ചേക്കുക. എ ഗ്രൂപ്പിന്റെ കൈയ്യിലാണ് കോഴിക്കോട് ജില്ല. എന്നാൽ ശക്തനായൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ ഗ്രൂപ്പ് നേതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഐ ഗ്രൂപ്പ് നേതാവായ കെ പ്രവീൺ കുമാറിന്റെ പേരിന് സാധ്യത തെളിഞ്ഞത്. വടകര എംപി കെ മുരളീധരന്റെ പിന്തുണയും പ്രവീൺ കുമാറിന് ഉണ്ടായിരുന്നു.

മലപ്പുറത്ത് അവസാന നിമിഷം വലിയ അട്ടിമറി തന്നെയാണ് ഉണ്ടായിരിക്കുന്നത്. നേരത്തേ ആര്യാടൻ ഷൗക്കത്തിനെ അധ്യക്ഷനാക്കേയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. മുൻ അധ്യക്ഷനായിരുന്ന വിവി പ്രകാശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഷൗക്കത്തിന് അധ്യക്ഷന്റെ താത്കാലിക ചുമതല നൽകിയിരുന്നു. മകനെ അധ്യക്ഷനാക്കാനുളള ചരടുവലികൾ ആര്യാടൻ മുഹമ്മദ് നീക്കം ആരംഭിച്ചിരുന്നു. രമേശ് ചെന്നിത്തലയെ മുൻനിർത്തിയായിരുന്നു ആര്യാടൻ കരുക്കൾ നീക്കിയത്.

നേരത്തേ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ നീക്കത്തിൽ തുടക്കം മുതൽ ഒപ്പം നിന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. ഈ സാഹചര്യത്തിൽ കൂടിയാണ് ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കിയത്. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയുടെ പിന്തുണയും ഉറപ്പാക്കിയിരുന്നുവെങ്കിലും പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ഈ നീക്കത്തിന് തടയിട്ടു. നിലനിൽ വിഎസ് ജോയിയുടെ പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വയനാട് കെ കെ എബ്രഹാമിന്റെ പേരാണ് സാധ്യത പട്ടികയിൽ ഇടംപിടിച്ചത്. തർക്കം നിലനിന്ന പാലക്കാട് ജില്ലയിൽ ഇപ്പോൾ എ തങ്കപ്പന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. കെസി വേണുഗോപാലാണ് തങ്കപ്പന്റെ പേര് നിർദ്ദേശിച്ചിരുന്നത്. കെ സുധാകരൻ മുൻ അധ്യക്ഷൻ കൂടിയായിരുന്ന എവി ഗോപിനാഥന്റെ പേര് നിർദ്ദേശിച്ചിരുന്നുവെങ്കിലും കടുത്ത എതിർപ്പായിരുന്നു ഉയർന്നത്. വിടി ബൽറാമിന്റെ പേര് മറ്റൊരു വിഭാഗം ഉയർത്തിയിരുന്നുവെങ്കിലും പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് പരിചയമില്ലെന്ന ആക്ഷേപമാണ് ഉയർന്നത്.
Recommended Video

തൃശ്ശൂരിൽ ജോസ് വാളൂരാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. കെ സുധാകരനാണ് വാളൂരിന്റെ പേര് നിർദ്ദേശിച്ചത്. ഇത് അംഗീകരിക്കാൻ ഗ്രൂപ്പുകൾ തയ്യാറായിരുന്നു. നേരത്തേ എ ഗ്രൂപ്പുകാർ ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്
എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചിരു്നു.ഐ ഗ്രൂപ്പ് ചന്ദ്രമോഹന്റെ പേരായിരുന്നു മുന്നോട്ട് വെച്ചത്.

എറണാകുളത്ത് വിഡി സതീശന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസാണ് പട്ടികയിൽ ഇടംപിടിച്ചത്. അതേസമയം തന്റെ അനുയായിയെ അധ്യക്ഷനാക്കാനുള്ള സതീശന്റെ നീക്കത്തിനെതിരെ ജില്ലയിൽ പോസ്റ്റർ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി ഡി സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുകയെന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.

ആലുഴയിൽ ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദാണ് പട്ടികയിൽ ഉള്ളത്. കോട്ടയത്ത് നാട്ടകം സുരേഷിനാണ് അവസരം. പത്തനംതിട്ടയിൽ പ്രൊഫ സതീഷ് കൊച്ചുപറമ്പിലിന്റെ പേരും ഉൾപ്പെട്ടു. അതേസമയം കൊല്ലത്ത് നിലവിൽ രണ്ട് പേരുകളിൽ ഉടക്കി നിൽക്കുകയാണ്. എ ഗ്രൂപ്പിൽ നിന്നുള്ള രാജേന്ദ്ര പ്രസാദിന്റേയും ഐ ഗ്രൂപ്പിനൽ നിന്നുള്ള എംഎം നസീറിന്റേയും പേരാണ് പട്ടികയിൽ ഉള്ളത്.

ഐ ഗ്രൂപ്പിന്റെ കൈയ്യിൽ ഉള്ള ജില്ലയാണ് കൊല്ലം. ഇവിടെ താൻ നിർദേശിച്ച ഐഎൻടിയുസി നേതാവിന്റെ പേര് ജില്ലാ ഘടകം അനുകൂലിക്കാതിരുന്നതോടെ ചെന്നിത്തല എ ഗ്രൂപ്പുമായി ചർച്ച നടത്തി സീറ്റ് അവർക്ക് വിട്ടുകൊടുക്കുയായിരുന്നു.
ഇതുപ്രകാരം കൊടിക്കുന്നിൽ സുരേഷാണ് രാജേന്ദ്ര പ്രസാദിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ 79 കാരനായ രാജേന്ദ്ര പ്രസാദിനെതിരെ എ ഗ്രൂപ്പിൽ തന്നെ വിമർശനം ഉയരുന്നുണ്ട്.

തിരുവനന്തപുരത്തും രണ്ട് പേരുകൾ അന്തിമ പട്ടികയിൽ ഉണ്ട്. ജിഎസ് ബാബു, മുൻ അരുവിക്കര എംഎൽഎ കൂടിയായ കെഎസ് ശബരീനാഥൻ എന്നിവരുടെ പേരുകളാണ് ഉള്ളത്. ശബരീനാഥനാണ് സാധ്യത കൂടുതൽ എന്നാണ് റിപ്പോർട്ട്. എന്തായാലും ഈ പട്ടികയിൻ മേൽ ഹൈക്കമാന്റ് ചർച്ച നടത്തുക. തുടർന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.












Click it and Unblock the Notifications