വൈദ്യുതിക്ക് പിന്നാലെ മരടിലെ ഫ്ലാറ്റുകളിൽ കുടിവെള്ളവും നിഷേധിച്ചു; ഫ്ലാറ്റ് പൊളിക്കൽ ഒക്ടോബർ 11ന്
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഫ്ലാറ്റിലേക്കുള്ള കുടിവെള്ള വിതരണവും നിർത്തിയിരിക്കുകയാണ്. ഇതോടെ പ്രതിഷേധം കടുപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഫ്ലാറ്റ് ഉടമകൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നാണ് ഫ്ലാറ്റുടമകൾ പറയുന്നത്. രോഗികളും, വൃദ്ധരും, കൊച്ചു കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ എങ്ങോട്ട് ഇറങ്ങണമെന്നാണ് സർക്കാർ പറയുന്നതെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. പുലർച്ചെ എത്തിയാണ് കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർന്ന് എട്ടരയോടെ വാട്ടർ അതോരിറ്റി കുടിവെള്ള വിതരണവും നിർത്തലാക്കുകയായിരുന്നു.

എന്ത് വന്നാലും ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ റാന്തൽ സമരവും കുടിവെള്ളം വിച്ഛേദിച്ചാൽ പട്ടിണി സമരവും നടത്തുമെന്ന് ഫ്ലാറ്റ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു. മരട് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ സർക്കാരും അതിവേഗം നടപടികളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ രൂക്ഷ വിമർശനമായിരുന്നു കോടതി നടത്തിയത്.
Recommended Video
ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടി ഒക്ടോബർ 11ന് ആരംഭിക്കാനാണ് തീരുമാനം. ഫ്ലാറ്റിലെ താമസക്കാരെ ഞായറാഴ്ചയോടെ ഒഴിപ്പിക്കും. മൂന്ന് മാസംകൊണ്ട് പൊളിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യും. ഫ്ലാറ്റുകൾ പൊളിക്കാനുളള ആക്ഷൻ പ്ലാൻ നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. ഫോർട്ട് കൊച്ചി സബ് കളക്ടർ സ്ഹേനഹിൽ കുമാറിനാണ് ചുമതല.












Click it and Unblock the Notifications