'പിന്നിലെ വലിയ ശക്തി ആരാണെന്ന് പറയൂ, നടിയോ മുൻ ഭാര്യയോ മുഖ്യമന്ത്രിയോ'? ശ്രീലേഖയോട് പ്രകാശ് ബാരെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയെ വിമർശിച്ച് നടൻ പ്രകാശ് ബാരെ. ദിലീപിനെ വെള്ളപൂശാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിലാണ് പ്രകാശ് ബാരെയുടെ പ്രതികരണം.
ആർ ശ്രീലേഖയ്ക്ക് അതിജീവിതയെ കുറിച്ച് സംസാരിക്കുകയേ വേണ്ടെന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി. പിന്നിൽ വലിയ ശക്തികളുണ്ടെന്ന് പറയുമ്പോൾ അത് ആരെന്ന് വെളിപ്പെടുത്തണമെന്നും പ്രകാശ് ബാരെ ആവശ്യപ്പെട്ടു.

പ്രകാശ് ബാരെയുടെ വാക്കുകള്‍: ' ആര്‍ ശ്രീലേഖ പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇവര്‍ തന്നെ നേരത്തെ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്, നല്ല അവസ്ഥയില്‍ കഴിയുന്ന ആളുകള്‍ ജയിലില്‍ വരുമ്പോള്‍ അവര്‍ക്ക് വലിയ ഷോക്ക് ഇല്ലാതിരിക്കാന്‍ സിംഗിള്‍ റൂം കൊടുക്കാന്‍ ശ്രമിക്കുമെന്ന്. ഏത് നിയമപ്രകാരമാണ് അങ്ങനെ ചെയ്യുന്നത്?. അത്തരം ചിന്താഗതി തന്നെ എങ്ങനെയാണ് അവര്‍ വെച്ച് പുലര്‍ത്തുന്നത്?'

'ദിലീപിന്റെ സ്ഥിതി എത്ര മോശമായിരുന്നു എന്നൊക്കെ പറഞ്ഞ് സമൂഹത്തില്‍ അനുകമ്പയുണ്ടാക്കാനുളള ഒരു ശ്രമം നടത്തി. അത് കഴിഞ്ഞ് എഫ്എസ്എല്‍ മുഴുവന്‍ പോലീസിന്റെ ഭാഗമാണെന്നും അത് വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിധിയെഴുതി. ഇപ്പോള്‍ വന്ന് ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിയെഴുതുന്നു. ഇത് അവര്‍ സ്ഥിരമായി ചെയ്ത് കൊണ്ടിരിക്കുകയാണ്. വൈകി വന്ന് ഇങ്ങനെ കുറേ അമിട്ട് പൊട്ടിക്കുന്നു എന്നേ ഉളളൂ'.

'കൃത്യമായ ആസൂത്രണത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. ''ഞാനൊരു ഫോട്ടോ കണ്ടു, എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായി അത് ഫോട്ടോഷോപ്പ് ആണെന്ന്, ഞാന്‍ കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു, അയാള്‍ സമ്മതിച്ചു''. തീര്‍ന്നു. ആ ഫോട്ടോ ഫേക്ക് ആണെന്ന് തീര്‍പ്പ് കല്‍പ്പിച്ചു. ചെരുപ്പിനകത്ത് ഫോണ്‍ കടത്താന്‍ പറ്റില്ലെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകുമെന്ന് പറയുന്നു'.

'ഇതേ വീഡിയോ കണ്ടാണ് കോടതിയില്‍ മറ്റുളളവര്‍ക്ക് മനസ്സിലായത് ഫോണ്‍ കടത്തിയെന്ന്. ഇങ്ങനെ സ്വയം കോടതി ചമയുകയും മുഴുവന്‍ വിധി പ്രസ്താവിക്കുകയും ചെയ്ത് ഇനി വരാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ജനത്തെ തയ്യാറാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയുമാണ്. കാശ് വാങ്ങിച്ചിട്ടാണ് പറയുന്നത് എന്നൊക്കെ ആള്‍ക്കാര്‍ പറയുമെന്ന് അവര്‍ തന്നെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്'.

'നമുക്ക് അവരോടുളള ബഹുമാനം അവര്‍ക്ക് സ്വയം ഇല്ല. അവര്‍ ഇതുപോലുളള കുറ്റാരോപിതരെ വെള്ള പൂശാന്‍ വേണ്ടി അവരുടെ മുഴുവന്‍ മുതല്‍മുടക്കം അടിയറവ് പറയാന്‍ തയ്യാറാണ്. കുറ്റാരോപിതനോട് ഇത്ര അനുകമ്പയുണ്ടെങ്കില്‍ അദ്ദേഹത്തിനൊപ്പം എത്രയോ സിനിമകളില്‍ അഭിനയിച്ച അതിജീവിതയോട് നേരിട്ട് കണ്ട് ഈ കാര്യങ്ങളൊക്കെ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉളളൂ. അവര്‍ക്ക് അതിജീവിതയെ കുറിച്ച് സംസാരിക്കുകയേ വേണ്ട'.

'നടന്റെ 5 വയസ്സുളള കുട്ടി 5 വര്‍ഷമായി അനുഭവിച്ച ട്രോമയെ കുറിച്ച് ആലോചിച്ചിട്ടാണ് അവര്‍ക്ക് എരിപൊരി കൊളളുന്നത്. ദിലീപ് കുറ്റവാളി ആണെന്ന് ആരും വിധി എഴുതിയിട്ടില്ല. അയാള്‍ പ്രതി ആയതിനെ കുറിച്ചും അയാള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചുമാണ് നമ്മള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ അയാള്‍ നിരപരാധി ആണെന്ന് ഒരാള്‍ വിധി എഴുതിയിരിക്കുകയാണ്'.

'ഏതോ ഒരു വലിയ ശക്തി പിറകില്‍ ഉണ്ടെങ്കില്‍ ഇത് പോലുളള കള്ളക്കേസുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. ആരാണാ ശക്തി?. ആക്രമിക്കപ്പെട്ട നടിയോ, അതോ അദ്ദേഹത്തിന്റെ മുന്‍ ഭാര്യയോ, അതോ മുഖ്യമന്ത്രിയോ, അതോ മറ്റ് താരങ്ങളോ?. ആരാണത്? കുറേക്കാലമായി ഇത് പറയുന്നു. ദിലീപിനെ വെള്ളപൂശുകയാണ്. ഇനിയും ഇത് പോലുളള ആള്‍ക്കാര്‍ വരും. കലാശക്കൊട്ടില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പ്രതീക്ഷിച്ചത്. ഇത് കൊണ്ടൊന്നും സത്യത്തെ തേച്ച് മാച്ച് കളയാന്‍ സാധിക്കില്ല'.
കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications