മാതൃഭൂമി വായന നിര്‍ത്തുന്നു? പത്രാധിപര്‍ക്ക് ജെ ദേവികയുടെ കത്ത് വൈറല്‍!
പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്‌കാരം - മലയാളത്തിലെ മാധ്യമ മുത്തശ്ശിമാരില്‍ ഒരാളായ മാതൃഭൂമിയുടെ പരസ്യവാചകമാണിത്. എന്നാല്‍ പത്രത്തിന്റെ നിലപാടും ഈ പരസ്യവാചകവും ഒത്തുപോകുന്നില്ല എന്ന് പരാതിപ്പെട്ട് ഒരാള്‍ പത്രം വായിക്കുന്നത് തന്നെ നിര്‍ത്തിയാലോ. അതുകൊണ്ടും കഴിഞ്ഞില്ല, മാതൃഭൂമി വായിക്കുന്നത് നിര്‍ത്താനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത് കൂടി എഴുതിയാലോ.
ചരിത്ര പണ്ഡിതയും അധ്യാപികയും സ്ത്രീപക്ഷ എഴുത്തുകാരിയുമായ ജെ ദേവികയാണ് മാതൃഭൂമി പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത് എന്ന പേരില്‍ പോസ്റ്റിട്ടത്. ഈ വരുന്ന മാസാദ്യം മുതല്‍ മാതൃഭൂമി ദിനപ്പത്രം വീട്ടില്‍ വരുത്തണ്ട എന്ന തീരുമാനം എടുക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കത്ത്. ദേവികയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സമാന ചിന്താഗതിക്കാരായ പലരും കത്ത് ഷെയര്‍ ചെയ്ത് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. കത്തിലെ പ്രസക്തഭാഗങ്ങളിലേക്ക്... (ചിത്രങ്ങൾ ജെ ദേവികയുടെ ഫേസ്ബുക്ക് പേജിൽ നിന്നും)
മാതൃഭൂമി നിര്‍ത്തുകയാണ്
മാതൃഭൂമി, പ്രിയ പത്രാധിപര്‍ക്ക്, ഇതൊരു വിടവാങ്ങല്‍ കത്താണ് - എന്ന് പറഞ്ഞാണ് ദേവികയുടെ കത്ത് ആരംഭിക്കുന്നത്. ദീര്‍ഘമായ ബന്ധങ്ങള്‍ അവസാനിക്കുന്ന വേളകളില്‍ പറഞ്ഞിട്ടു പിരിയുന്നതാണല്ലോ ഭംഗി - അതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്.
ഈ മാസം മുതല്‍ പത്രമിടില്ല
ഈ വരുന്ന മാസാദ്യം മുതല്‍ മാതൃഭൂമി ദിനപ്പത്രം വീട്ടില്‍ വരുത്തണ്ട എന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ആ തീരുമാനത്തിലെത്തിയതിനെക്കുറിച്ച് താങ്കളോട് പറയണമെന്നുണ്ട്. - പത്രം നിര്‍ത്തലാക്കുന്നതിന്റെ കാരണങ്ങള്‍ ദേവിക വിശദീകരിച്ചുതുടങ്ങുകയാണ്.
ഇതിന് മുമ്പും നിര്‍ത്താന്‍ തോന്നിയിട്ടുണ്ട്
മുമ്പ് ചില അവസരങ്ങളിലും ഇത്തരമൊരു തീരുമാനത്തിന്റെ വക്കോളം എത്തിയതാണ് ഞാന്‍. കേരളീയ ബുദ്ധമത വിശ്വാസത്തെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ദലിതര്‍ക്കെതിരെ വേണ്ടത്ര തെളിവുകളില്ലാതെ പ്രചരണം അഴിച്ചുവിട്ടപ്പോഴും, പലപ്പോഴും സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂര്‍ണ്ണമല്ലാത്ത വാര്‍ത്തകള്‍ കൊടുത്ത് മുസ്ലിം വിരുദ്ധതയ്ക്കിടവരുത്തിയപ്പോഴും ഇനി ഈ പത്രം പണം കൊടുത്തു വാങ്ങേണ്ടതില്ല എന്നു കരുതിയതാണ്.
മാതൃഭൂമി മാത്രമായിരുന്നില്ല പിന്നില്‍
എന്നാല്‍ ഈ അവസരങ്ങളില്‍ പോലീസ് ഭാഷ്യം അപ്പടി പ്രചരിപ്പിച്ചത് നിങ്ങള്‍ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എന്നെ പിന്നോട്ടുവലിച്ചു. എന്നാല്‍ ഇന്ന്, മാതൃഭൂമിയുടെ ഹൈന്ദവ സ്വഭാവം അതി തീവ്രമാകുന്നുവെന്ന് എനിക്കു തോന്നുന്നു. ഈ പത്രം ഹൈന്ദവ തീവ്രവാദികള്‍ വമിപ്പിക്കുന്ന വിഷവും പേറി ഓരോ ദിവസവും അതിരാവിലെ തന്നെ ഞങ്ങളുടെ വീട്ടിലെത്തുന്നത് തടയാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്.
എവിടെപ്പോയി മാതൃഭൂമിയുടെ ആദര്‍ശങ്ങള്‍
കച്ചവടത്തെയോ സമുദായത്തെയോ ആധാരമാക്കിയല്ല, ദേശീയതയെക്കുറിച്ചുള്ള ചില ആദര്‍ശങ്ങളിന്മേലാണല്ലോ മാതൃഭൂമി എന്ന പത്രം ഉയര്‍ന്നുവന്നത്. ആ ആദര്‍ശങ്ങള്‍ കുറ്റമറ്റതാണെന്ന അഭിപ്രായക്കാരിയല്ല ഞാന്‍. അവയുടെ പരോക്ഷമായ ഭൂരിപക്ഷ സമുദായക്കൂറ് വളരെ പണ്ടു മുതല്‍ക്കെ ഉള്ളതാണ്. നെഹ്രുവിയന്‍ഗാന്ധിയന്‍ ദേശീയ ബോധങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണോ മാതൃഭൂമി പത്രം ഇന്നത്തെ നവലിബറല്‍ ഹൈന്ദവവാദ വേലിയേറ്റങ്ങളെ നേരിടുന്നത്? അല്ല എന്നതാണ് ദു:ഖകരമായ സത്യം.
അനാവശ്യമായ വിധി പ്രസ്താവങ്ങള്‍...
ഹിന്ദു മതത്തിന്റെ പേരില്‍ സാംസ്‌ക്കാരികഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ അവയോട് പ്രത്യക്ഷ സാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിംവിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധി പ്രസ്താവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷ തന്ത്രങ്ങളും പത്രത്തില്‍ വളര്‍ന്നു വരുന്നതായിക്കാണുന്നു.
വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുക
ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ ഗോമാംസം നിഷിദ്ധമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്, അതുപോലെ മുസ്ലിം വിശ്വാസിക്ക് വിളക്കു കത്തിക്കാമെന്നും കത്തിച്ചുകൂടെന്നും കരുതുന്നവരുണ്ട്. പൊതുവിരുന്നുകളില്‍ ഗോമാംസം വേണ്ടെന്ന നിശ്ശബ്ദസമ്മതം നാട്ടില്‍ പലപ്പോഴുമുണ്ട്. അതുപോലെ പൊതുചടങ്ങുകളില്‍ വിളക്കു കത്തിക്കാതിരിക്കാന്‍ തീരുമാനിച്ചാല്‍ മതി.
സി ആര്‍ പരമേശ്വരന്റെ ലേഖനം അതിര് വിട്ടു
എന്നാല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള തീര്‍പ്പുകളെക്കുറിച്ചാരായുന്നതിനു പകരം, പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്ന, മുസ്ലിം സമുദായത്തെ കൂടുതല്‍ അന്യവത്ക്കരിക്കാനിടവരുത്തുന്ന, ചര്‍ച്ചകളാണ് ഈ പത്രത്തില്‍. കഴിഞ്ഞ ദിവസം ഇതില്‍ക്കണ്ട ഒരു ലേഖനം, ശ്രീ സി ആര്‍ പരമേശ്വരന്‍ എഴുതിയത്, ചര്‍ച്ചാമര്യാദകളുടെ എല്ലാ പരിധികളെയും ലംഘിച്ചതായിത്തോന്നി.
ചരിത്രപരമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു
നെഹ്രുവിയന്‍ ആദര്‍ശങ്ങളുടെ പുറംകുപ്പായം ധരിച്ച, എന്നാല്‍ അവയ്ക്കു വിരുദ്ധം തന്നെയായ, ആദര്‍ശങ്ങളെയും പ്രതിഭാസങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്ന രീതി ഇന്ന് കച്ചവട മാദ്ധ്യമങ്ങള്‍ പൊതുവെ സ്വീകരിച്ചിട്ടുണ്ട്. അവയെ പ്രതിരോധിക്കേണ്ട ചരിത്രപരമായ ബാദ്ധ്യതയില്‍ നിന്ന് എത്ര സമര്‍ത്ഥമായാണ് ഈ പത്രം ഒഴിഞ്ഞിരിക്കുന്നത്!
മാതൃഭൂമി നിര്‍ത്തിയാലും നഷ്ടമില്ല
എന്തായാലും ഈ തീരുമാനം കൊണ്ട് എനിക്ക് വലിയ നഷ്ടം ഉണ്ടാകാനിടയില്ല. കാരണം, ഇന്ന് കേരളമെന്ന മൊത്തം ഭൂഭാഗത്തോട്, ജനതയോട്, എന്നെ ബന്ധിപ്പിക്കുന്നത് പത്രങ്ങളല്ല, എഡിഷനുകള്‍ പെരുകിയതോടെ അവയുടെ വെളിച്ചം വീഴുന്ന വട്ടവും ചുരുങ്ങുമല്ലോ.
ആഴ്ചപ്പതിപ്പിനോട് ആ പ്രശ്‌നമില്ല
ഫേസ്ബുക്കടക്കമുള്ള നവ മാദ്ധ്യമങ്ങളോടും ആനുകാലികങ്ങളുമൊടുമൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പിനെ കുറിച്ച് കൂടി മതിപ്പോടെ സംസാരിച്ച ശേഷമാണ് ദേവിക കത്ത് ചുരുക്കുന്നത്.
ഫേസ്ബുക്കില്‍ വന്‍ സ്വീകരണം
ജെ ദേവികയുടെ കത്തിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം കൂടി കഴിഞ്ഞ സാഹചര്യമായത് കൊണ്ട് മാതൃഭൂമിക്കെതിരായ പൊതുവികാരം സോഷ്യല്‍ മീഡിയയില്‍ കാണാനുമുണ്ട്.