സംസ്ഥാനത്ത് മഴ കുറയുന്നു; വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒരു മൃതദേഹം കൂടി കണ്ടെടുത്തു
തിരുവനന്തപുരം: കേരളത്തിൽ മഴ കുറയുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ജാഗ്രത തുടരാനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ നിലനിർത്തനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കവളപ്പാറയിൽ ഒരു മൃതദേഹം കൂടി വ്യാഴാഴ്ച കണ്ടെടുത്തു.2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണംമെന്നും ദുരന്ത നിവാരണ അതോറിറ്റി അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.
കവളപ്പാറയിൽ വ്യാഴാഴ്ച ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഇതുവരെ 31 മൃതദേഹങ്ങൽ കണ്ടെടുത്തു. 28 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ വ്യാഴാഴ്ച നടക്കും. കണ്ണൂരില്‍ നേരിയ മഴയും കാസര്‍കോട് ചാറ്റല്‍ മഴയും പെയ്യുന്നുണ്ട്. ഇടുക്കിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. വയനാട് പുത്തുമലയിൽ മലയിടിഞ്ഞു കാണാതായ ഏഴു പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. പോലീസ് നായകളും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.