സീറ്റ് ലീഗ് ഏറ്റെടുക്കും;വിജയം തുടരുമെന്നുറച്ച് സിപിഎം,പേരാമ്പ്രയില്‍ വീണ്ടും ടിപി രാമകൃഷ്ണന്‍ മത്സരിച്ചേക്കും
കോഴിക്കോട്: കോഴിക്കോട് ജല്ലിയിലെ സിപിഎമ്മിന്‍റെ കുത്തക സീറ്റുകളിലൊന്നാണ് പേരാമ്പ്ര. 1980 ല്‍ കേരള കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തതിന് ശേഷം ഇന്നുവരെ സിപിഎമ്മിന് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1980 മുതലുള്ള എട്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം മണ്ഡലത്തില്‍ വിജയം തുടങ്ങുന്നു. 2016 ല്‍ കേരള കോണ്‍ഗ്രസിനെതിരെ മത്സരിച്ച് വിജയിച്ച ടിപി രാമകൃഷ്ണന്‍ പിണറായി വിജയന്‍ സര്‍ക്കാറില്‍ തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രിയുമായി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തവണ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ടിപി രാമകൃഷ്ണന്‍. എന്നാല്‍ നിലവില്‍ അദ്ദേഹം തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പേരാമ്പ്ര മണ്ഡലത്തില്‍
2016 ല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ മുഹമ്മദ് ഇഖ്ബാലിനെതിരെ 4101 വോട്ടുകള്‍ക്കായിരുന്നു ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. 2011 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ കുറയാന‍് ഇടയാക്കിയത് പാര്‍ട്ടിയില്‍ നിന്നുമുണ്ടായ ശക്തമായ അടിയൊഴുക്കായിരുന്നു. പാര്‍ട്ടി കോട്ടയും മന്ത്രിയുടെ വീണ്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുമായ നൊച്ചാടില്‍ നിന്ന് തന്നെയാണ് വോട്ട് ചോര്‍ന്നത് എന്നതായിരുന്നു ഞെട്ടിച്ച കാര്യം.
നൊച്ചാട് പഞ്ചായത്തില്‍
വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടില്‍ മാത്രമായിരുന്നു നൊച്ചാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. പ്രാദേശികമായ വിഷയങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചെന്നായിരുന്നു ആരോപണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടെങ്കില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും അധികാരം പിടിച്ച് സിപിഎം കരുത്ത് തെളിയിച്ചു.
കേരള കോണ്‍ഗ്രസ് എം പോയി
യുഡിഎഫില്‍ സ്ഥിരമായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി മാറി എത്തിയതോടെ സീറ്റിനായി അവരും അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മണ്ഡലത്തില്‍ വലിയ ശക്തിയല്ലാത്ത കേരള കോണ്‍ഗ്രസിന് സീറ്റു വിട്ടുകൊടുത്തൊരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടിലായിരുന്നു സിപിഎം. പേരാമ്പ്രക്ക് പകരം കുറ്റ്യാടിയോ തിരുവമ്പാടിയോ നല്‍കാമെന്ന ധാരണയാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.
ടിപി രാമകൃഷ്ണനും എസ് കെ സജീഷും
ടിപി രാമകൃഷ്ണന്‍ ഇല്ലെങ്കില്‍ സിപിഎം പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷിന്‍റെ പേരുണ്ടായിരുന്നു. മറ്റ് ചില നേതാക്കളും സാധ്യത ലിസ്റ്റില്‍ വന്നെങ്കിലും ടിപി രാമകൃഷ്ണന്‍ തന്നെ വീണ്ടും മത്സരിക്കട്ടേയെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന എതിര്‍പ്പുകള്‍ മാറിയതും മണ്ഡലത്തിന്‍റെ വികസന മുന്നേറ്റവും ടിപി രാമകൃഷ്ണന് ഇത്തവണ വലിയ വിജയം സമ്മാനിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.
കോഴിക്കോട് ജില്ല സെക്രട്ടറി
തുടര്‍ഭരണം ലക്ഷ്യം വെക്കുന്നതിനാല്‍ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും പാര്‍ട്ടിക്ക് താല്‍പര്യം ഇല്ല. ഇതോടെ വീണ്ടും മത്സരിക്കണമെന്ന് ടിപി രാമകൃഷ്ണനോട് പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2001 ലും പേരാമ്പ്രയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ടിപി രാമകൃഷ്ണന്‍. പിന്നീട് പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി പദവിയിലും അദ്ദേഹം എത്തി. ലീഗ് മത്സരിക്കാന്‍ എത്തുമെന്ന പ്രചാരണവും വീണ്ടും ടിപി തന്നെ മത്സരിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു.
പേരാമ്പ്ര ചോദിക്കാന്‍ ലീഗ്
അതേസമയം, മറുവശത്ത് യുഡിഎഫിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയതോടെ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച ബാലുശ്ശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഏകദേശ ധാരണയാട്ടുണ്ട്. ഇതിന് പകരമായെങ്കിലും പേരാമ്പ്ര ചോദിച്ച് വാങ്ങാനാണ് അവരുടെ നീക്കം.
മിസ്ഹബും അസീസ് മാസ്റ്ററും
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത് ലീഡ് കുത്തനെ കുറഞ്ഞതിലെ പ്രധാന കാരണം തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് ലീഗ് അവകാശവാദം. മണ്ഡലത്തിലെ മിക്ക മേഖലകളിലും ലീഗിന് ശക്തമായ വേരോട്ടമുണ്ട്. സീറ്റ് കിട്ടിയാല്‍ സിപിഎ അസീസ് മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലീഗ് ആലോചന. എംഎസ്എഫ് നേതാവ് മിസ്ഹബ് കീഴരിയൂറിന്‍റെ പേരും പട്ടികയിലുണ്ട്.
പിസി ജോര്‍ജിന്‍റെ പട്ടികയിലും
നേരത്തെ പിസി ജോര്‍ജ് മുന്നണിയിലേക്ക് വരുമ്പോള്‍ ചോദിക്കുന്ന അഞ്ച് സീറ്റുകളുടെ പട്ടികയില്‍ പേരാമ്പ്രയും ഉണ്ടായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തില്‍ മത്സരിക്കാന്‍ ലഭിച്ച അവസരം കളഞ്ഞ് കുളിക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തിന്‍റ നിലപാട്. 1970 ല്‍ ജയിച്ച കെടി അടിയോടിയാണ് പേരാമ്പ്രയില്‍ നിന്നും വിജയിച്ച അവസാന കോണ്‍ഗ്രസ് നേതാവ്. ഇത്തവണ കെ എസ് യു നേതാവ് കെഎം അഭിജിത്തിനെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
അഭിജിത്തും വിദ്യബാലകൃഷ്ണനും
തുടക്കം മുതല്‍ അഭിജിത്തിന്‍റെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കോഴിക്കോട് നോര്‍ത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നോര്‍ത്തില്‍ വിദ്യ ബാലകൃഷ്ണന് വേണ്ടി ശക്തമായ ചരട് വലിയാണ് നടക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ളവരാണ് വിദ്യാ ബാലകൃഷ്ണന് വേണ്ടി രംഗത്തുള്ളത്. ഇതോടെയാണ് അഭിജിത്തിന് വീണ്ടും പേരാമ്പ്രയില്‍ സാധ്യത തെളിഞ്ഞത്.
ചക്കിട്ടപ്പാറ, ചങ്ങരോത്ത്
അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ പത്ത് പഞ്ചായത്തുകളാണ് പേരാമ്പ്ര മണ്ഡലത്തിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ പത്ത് പഞ്ചായത്തിലും ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. യുഡിഎഫിന്‍റെ കൈവശമുണ്ടായിരുന്ന തുറയൂര്‍, ചങ്ങരോത്ത് പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
Recommended Video