വയനാട്ടിലെ വന്യമൃഗശല്യം: വിവിധ സംഘടനകള്‍ കൈകോര്‍ത്ത് പ്രക്ഷോഭത്തിനൊരുങ്ങുന്നു
കല്‍പ്പറ്റ: വന്യമൃഗശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ ഏഴിന് കല്‍പ്പറ്റയില്‍ കണ്‍വെന്‍ഷന്‍ ചേരും. ബി കെ എം യു, കര്‍ഷക സംഘം,കിസാന്‍ സഭ, കര്‍ഷക തൊഴിലാളി യൂണിയന്‍, എ കെ എസ്, നാഷണലിസ്റ്റ് കര്‍ഷകകോണ്‍ഗ്രസ്, കര്‍ഷകദള്‍ (യു) കര്‍ഷകദള്‍(എസ്), കേരള കര്‍ഷക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളാണ് നിലവില്‍ ഈ ഐക്യ വേദിയിലുള്ളത്.
കന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് മേല്‍ ശക്തമായ ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്‌നപരിഹാരത്തിന് കളമൊരുക്കയാണ് വിവിധ സംഘനടകളുടെ നേതൃത്വത്തിലുള്ള ഐക്യവേദി ലക്ഷ്യമിടുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ജില്ലയില്‍ 120 പേരാണ് വന്യജീവി ആക്രമണത്തില്‍ മാത്രമായി മരിച്ചത്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും ഇക്കാലയളവിലുണ്ടായി.
നഷ്ടപരിഹാരത്തിന് മാത്രമായി പ്രതിവര്‍ഷം സര്‍ക്കാര്‍ ചിലവിടുന്നത് കോടിക്കണക്കിന് രൂപയാണ്. വനാതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സൈ്വര്യജീവിതം നയിക്കാനാവുന്നില്ല. കടമെടുത്തും പാട്ടത്തിനെടുത്തും ചെയ്തുവരുന്ന കൃഷി കൂടി നശിപ്പിക്കുന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍. ആക്രമണങ്ങളുണ്ടാകുമ്പോള്‍ വഴിതടയുന്നതും, സമരം നടത്തുന്നതും പതിവാണെങ്കിലും ശാശ്വത പരിഹാരമെന്നത് ഇപ്പോഴും അകലെയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 2.22 കോടി രൂപ വയനാട്ടില്‍ നഷ്ടപരിഹാരതുകയായി വിതരണം ചെയ്തു. ശാശ്വതമായി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇത് യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും വേണം. റെയില്‍ ഫെന്‍സിംഗ്, ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്വാഭാവിക വനം നഷ്ടപ്പെട്ടതാണ്. ആകെ വനഭൂമിയുടെ 45 ശതമാനം തേക്ക്, യൂക്കാലി തോട്ടങ്ങളായി മാറി.
30 ശതമാനം മൊട്ടക്കുന്നുകളും, പാറക്കെട്ടുകളുമാണ്. ബാക്കി വരുന്ന 25 ശതമാനം മാത്രമാണ് നിബിഡവനമായുള്ളത്. ഈ സ്ഥിതി മാറി സ്വാഭാവിക വനമാക്കി മാറ്റേണ്ടതുണ്ട്. മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ജലവും വനത്തിനകത്ത് ലഭ്യമാകണം. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ സംയുക്തമായി മുന്നിട്ടിറങ്ങണം. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജൂലൈ ഒന്നിന് എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തും. പരിപാടികള്‍ വിജയിപ്പിക്കണമെന്ന് കണ്‍വീനര്‍ പി കെ സുരേഷും ചെയര്‍മാന്‍ അമ്പി ചിറയിലും അഭ്യര്‍ത്ഥിച്ചു.