വ്യാജൻമാർ നിറയുന്ന 'ക്ലബ്ബ്ഹൗസ്'! പൃഥ്വിരാജിനു ദുൽഖറിനും പിറകേ നിവിൻ പോളിയും സുരേഷ് ഗോപിയും... ഇനിയും വരും
ഒരൊറ്റ ആഴ്ച കൊണ്ടാണ് ക്ലബ്ബ്ഹൗസ് എന്ന ആപ്പ് മലയാളികള്‍ക്കിടയില്‍ വൈറല്‍ ആയത്. അതിനും മുമ്പ് ഐഒഎസില്‍ മാത്രമുണ്ടായിരുന്ന ആപ്പ്, ആന്‍ഡ്രോയ്ഡില്‍ എത്തിയതോടെ ആണ് മലയാളികള്‍ക്കിടയില്‍ തരംഗമായത്.
Recommended Video
'ക്ലബ്ബ്ഹൗസ്' വന്ന വഴി... ലോകം കീഴടക്കുന്ന ആപ്പിന്റെ ഇന്ത്യൻ ബന്ധം, ഹൃദയത്തെ തൊടുന്ന പിന്നാന്പുറ കഥ
ഏത് സമയത്തും ക്ലബ്ബ്ഹൗസില്‍ ഓപ്പണ്‍ റൂമുകളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകളാണ്. അതില്‍ രാഷ്ട്രീയവും സിനിമയും സംസ്‌കാരവും സാഹിത്യവും ജീവിതവും കട്ടച്ചളിയും ഡ്രാഗണ്‍ കുഞ്ഞുങ്ങളും തുടങ്ങി ഇല്ലാത്ത മേഖലകളില്ല. അതോടൊപ്പം തന്നെ സെലിബ്രിറ്റികളുടെ വ്യാജന്‍മാരും അരങ്ങുതകര്‍ക്കുകയാണ് ക്ലബ്ബ്ഹൗസില്‍. പരിശോധിക്കാം...
ക്ലബ്ബ്ഹൗസ് ഹിറ്റ് ആണ്
ഒരു ഇന്ത്യക്കാരന്‍ സഹ സ്ഥാപകന്‍ ആയിട്ടുള്ള സോഷ്യല്‍ മീഡിയ ആപ്പ് ആണ് ക്ലബ്ബ്ഹൗസ്. മറ്റ് സാമൂഹ്യ മാധ്യമങ്ങളെ പോലെ അല്ല ഇത്. ഇവിടെ ശബ്ദത്തിന് മാത്രമാണ് സാധ്യത. എന്നിട്ട് പോലും, ഈ ആപ്പ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വന്‍ തരംഗമായിരിക്കുകയാണ്.
വ്യാജന്‍മാര്‍ അരങ്ങുതകര്‍ക്കുന്നു
പുതിയ എന്ത് സംഭവം വന്നാലും അത് എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന് ആലോചിക്കുന്നവര്‍ ഉണ്ടാകും. അത്തരക്കാരുടെ പൂണ്ടുവിളയാട്ടവും ക്ലബ്ബ് ഹൗസില്‍ കാണാം. പരമാവധി ഫോളോവേഴ്‌സിനെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, സെലിബ്രിറ്റികളുടെ പേരും ഫോട്ടോയും ഉപയോഗിച്ചാണ് ഇവരുടെ നീക്കം.
പൃഥ്വിരാജും ദുല്‍ഖറും
മലയാളത്തിലെ യുവ നായകന്‍മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ സജീവവും ആണ്. ആദ്യ ഘട്ടത്തില്‍ തന്നെ ഇവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ക്ലബ്ബ്ഹൗസില്‍ പ്രത്യക്ഷപ്പെട്ടു. സംഗതി തിരിച്ചറിഞ്ഞ ഉടന്‍ തന്നെ, അവര്‍ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ആസിഫും ടൊവിനോയും
പൃഥ്വിരാജിനും ദുല്‍ഖറിനും പിറകെ പിന്നേയും വ്യാജന്‍മാര്‍ വന്നുകൊണ്ടേയിരുന്നു. ആസിഫ് അലിയും ടൊവിനോ തോമസും ആയിരുന്നു ഇരകള്‍. എന്തായാലും രണ്ട് പേരും ഈ വ്യാജന്‍മാരെ പൊളിച്ചടുക്കിയിട്ടുണ്ട്. തനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമേ നിലവില്‍ അക്കൗണ്ടുകള്‍ ഉള്ളു എന്നും ക്ലബ്ബ്ഹൗസില്‍ അക്കൗണ്ട് തുറന്നാല്‍ എല്ലാവരേയും അറിയിക്കുമെന്നും ആസിഫ് അലി വ്യക്തമാക്കി.
അടുത്തത് നിവിന്‍
മേല്‍പറഞ്ഞവര്‍ക്ക് പിറകെ വ്യാജന്‍മാര്‍ കൈവച്ചത് നിവന്‍ പോളിയുടെ പേരില്‍ ആയിരുന്നു. എന്തായാലും നിവിന്‍ പോളിയുടെ ശ്രദ്ധയില്‍ തന്നെ ഇത് പെട്ടു. ഫേക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം നിവിന്‍ പോളിയും ഫേസ്ബുക്കില്‍ നയം വ്യക്തമാക്കി. തനിക്ക് ഇതുവരെ ക്ലബ്ബ്ഹൗസില്‍ അക്കൗണ്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.
സുരേഷ് ഗോപിയേയും വിട്ടില്ല
യുവ താരങ്ങളെ മാത്രമല്ല വ്യാജന്‍മാര്‍ നോട്ടമിട്ടത്. മുതിര്‍ന്ന താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയുടെ പേരും ഫോട്ടോയും ഉപയോഗിച്ചും വ്യാജ അക്കൗണ്ടുകള്‍ ഏറെ സൃഷ്ടിക്കപ്പെട്ടു. ഇത് ശരിക്കും അസ്വസ്ഥപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി വ്യാജ ഐഡികളുടെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഇത്തരം തട്ടിപ്പുകള്‍ നടത്തിയാല്‍ അതിനെ ഗൗരവമായി നേരിടുമെന്ന മുന്നറിയിപ്പും സുരേഷ് ഗോപി നല്‍കുന്നുണ്ട്.
ജയസൂര്യയും ഉണ്ണി മുകുന്ദനും
ആദ്യം പറഞ്ഞവരെല്ലാം ക്ലബ്ബ് ഹൗസില്‍ അക്കൗണ്ടില്ലാത്തവരാണ്. എന്നാല്‍, യുവതാരങ്ങളില്‍ ഇപ്പോള്‍ തന്നെ ക്ലബ്ബ് ഹൗസില്‍ സജീവമായവരും ഉണ്ട്. ജയസൂര്യയും ഉണ്ണി മുകുന്ദനും ആണ് അവരില്‍ പ്രമുഖര്‍. ഇവര്‍ ക്ലബ്ബ് ഹൗസ് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ആരാധകരുമായി സംവദിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ആഷിക് അബുവും ക്ലബ്ബ് ഹൗസില്‍ സജീവമാണ്.