മരിച്ചത് ഭർത്താവ് രാജാറാം.. ഫേസ്ബുക്ക് കൊന്നത് പ്രമുഖനടി താരാ കല്യാണിനെ.. ഞെട്ടിത്തരിച്ച് ആരാധകർ!!
ഫേസ്ബുക്ക് കൊന്നത് പ്രമുഖനടി താരാ കല്യാണിനെ
സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെ പ്രശസ്തരുടെ വ്യാജ മരണവാർത്ത പരക്കുന്നത് പുതുമയുള്ള കാര്യമല്ല. മഹാനടനായ തിലകൻ മുതൽ മാമുക്കോയ തുടങ്ങി ഏറ്റവും ഒടുവിൽ മിമിക്രി താരം സാജൻ പള്ളുരുത്തിയെ വരെ സോഷ്യൽ മീഡിയ ഇങ്ങനെ കൊന്നതാണ്. എന്നാൽ അത് പക്ഷേ ഫേസ്ബുക്കിലെ സാധാരണക്കാരുടെ കാര്യം.
ജീവിച്ചിരിക്കുന്ന ഒരു സെലിബ്രിറ്റിയെ ഫേസ്ബുക്ക് തന്നെ മരിച്ചതായി അടയാളപ്പെടുത്തുക എന്ന് പറഞ്ഞാലോ. പ്രമുഖ നടി താരാ കല്യാണിനെയാണ് സുക്കർബർഗിന്റെ ഫേസ്ബുക്ക് കഥാവശേഷയാക്കിയത്. ശരിക്കും മരിച്ചത് താരാ കല്യാണല്ല, ഭർത്താവ് രാജാറാമാണ്. എന്താണ് ഫേസ്ബുക്കിന് പറ്റിയത് എന്ന് നോക്കൂ..
ആരാണീ താര കല്യാൺ?
പ്രമുഖ നര്‍ത്തകിയും സിനിമ - സീരിയല്‍ അഭിനേത്രിയുമാണ് താര കല്യാണ്‍. പത്ത് വർഷക്കാലം ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവ അഭ്യസിച്ച താര വൈകിയാണ് സിനിമയിൽ എത്തിയത്. തിയറ്റർ ആർട്ടിസ്റ്റ്, അഭിനേത്രി, നർത്തകി തുടങ്ങിയ നിലകളിൽ മലയാളികൾക്ക് സുപരിചിതയാണ് താര കല്യാണ്‍.
താര കല്യാൺ മരിച്ചോ
മരിച്ചുപോയവരുടെ ഓർമകൾ നിലനിർത്തുന്നതിനുള്ള ഫേസ്ബുക്കിന്റെ സംവിധാനമാണ് ഫേസ്ബുക്ക് റിമംബറിങ് ഫീച്ചർ. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്ക് ഈ വിഭാഗത്തിലാണ് താര കല്യാണിന്റെ അക്കൗണ്ട് ചേർത്തിരിക്കുന്നത്. എന്നാൽ താര കല്യാൺ മരിച്ചിട്ടില്ല. പിന്നെയോ?
റിമംബറിങ് താര കല്യാൺ
താരയെ സ്നേഹിക്കുന്ന ആളുകൾ ഈ പ്രൊഫൈൽ സന്ദർശിക്കുകയും അവരെ ഓർമിക്കുകയും ചെയ്യുന്നതിൽ സന്തുഷ്ടരായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നൊരു സന്ദേശവും താര കല്യാണിന്റെ പ്രൊഫൈലിൽ ഫേസ്ബുക്ക് ചേർത്തിട്ടുണ്ട്. ഈ സന്ദേശമാണ് താരയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നാല്‍ ആദ്യം കാണുക.
അങ്ങനെയങ്ങ് കൊല്ലാമോ
മരിച്ചുപോയവരുടെ എഫ് ബി പ്രൊഫൈലുകൾ പിന്നീടും സൂക്ഷിക്കാനുള്ള സൗകര്യം ഫേസ്ബുക്കിൽ ഉണ്ട്. ബന്ധുക്കൾക്കോ ചുമതലപ്പെട്ട മറ്റാർക്കെങ്കിലുമോ ഈ അക്കൗണ്ട് കൈകാര്യം ചെയ്യാനും പറ്റും. എന്നാൽ മരണം തെളിയിക്കുന്ന പത്രവാര്‍ത്തയോ ഡോക്യുമെന്റോ നൽകിയാൽ മാത്രമേ ഫേസ്ബുക്കിൽ ഈ റിമംബറിങ് ഫീച്ചർ വരാന്‍ പാടുള്ളു എന്നതാണ് വസ്തുത.
യഥാർഥത്തിൽ സംഭവിച്ചത്
നടി താരാ കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാമാണ് കഴിഞ്ഞ ദിവസം മരിച്ചത്. താരാ കല്യാണ്‍ അല്ല. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പനി ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
നൃത്തം ജീവനാക്കിയ ദമ്പതികൾ
നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു രാജാറാം. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി ആയിരുന്നില്ല
ജൂലൈ 30 നാണ് രാജാറാം അന്തരിച്ചത്. ഡെങ്കിപ്പനി ബാധിച്ചാണ് രാജാറാം മരിച്ചത് എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അച്ഛന്‍ മരിച്ചത് ഡെങ്കു കാരണമല്ല എന്ന് മകള്‍ സൗഭാഗ്യ വെങ്കിടേഷ് തന്നെ വ്യക്തമാക്കി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സാഭാഗ്യ അച്ഛന്റെ മരണ ശേഷം പ്രചരിയ്ക്കുന്ന വാര്‍ത്തകളെ കുറിച്ച് വേദനയോടെ എഴുതിയത്.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത്
ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്ന് സൗഭാഗ്യ അഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുപോലെ ഒരു പോസ്റ്റ് എഴുതണമെന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റിധാരണ ജനിപ്പിയ്ക്കുന്നു. അച്ഛന് ഡെങ്കിപ്പനി ആയിരുന്നില്ല. പകര്‍ച്ചപ്പനി മാത്രമായിരുന്നു. പിന്നീട് പനി അധികമാകുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
മരണകാരണം എന്ത്
പനി കൂടി നെഞ്ചില്‍ ഇന്‍ഫക്ഷനായി. തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്രൈപ്രസീമിയ എന്ന മറ്റൊരു ഗുരുതരാവസ്ഥയിലേക്ക് അച്ഛനെത്തി. പിന്നീട് അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലായി. ഒമ്പത് ദിവസം അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞു. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
അച്ഛനെക്കുറിച്ച്
അച്ഛന് വിജയകരമായ ഒരു കരിയര്‍ ഉണ്ടായിട്ടില്ല എന്ന തരത്തില്‍ എഴുതിപിടിപ്പിച്ച വാര്‍ത്തകളും വേദനിപ്പിയ്ക്കുന്നു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം ജനപ്രിയനായ ഒരു നടനായിരുന്നില്ല എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. മനോരമ വിഷന്റെ ആദ്യത്തെ സീരിയലായ ദേശാടനപക്ഷികളിലെ നായകനായിരുന്നു അച്ഛന്‍.
രാജാറാം എന്ന അഭിനേതാവ്
ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നിഴല്‍ യുദ്ധം എന്ന സീരിയലില്‍ നായകനായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അങ്ങനെ ഇരുപതോളം മെഗാസീരിയലുകളില്‍ രാജാറാം നായകനായി എത്തി. സുന്ദരനായ നായകന്‍ മാധ്യമങ്ങള്‍ പറയില്ലെങ്കിലും മിനിസ്‌ക്രീനിലെ ഏറ്റവും സുന്ദരനായ, ഏറ്റവും ആരാധകനുള്ള നായകനായിരുന്നു എന്റെ അച്ഛന്‍ എന്ന് മകൾ പറയുന്നു.