തിരുട്ടുഗ്രാമവും കടുംചുവപ്പും നീലയും ചുരിദാറിട്ട കൊലുന്നനെയുള്ള കുട്ടിയും.. അപർണ പ്രശാന്തി എഴുതുന്നു
അപർണ പ്രശാന്തി
അഞ്ചോ ആറോ വർഷങ്ങൾക്കു മുന്നെയാണ്. തമിഴ് നാട്ടിലേക്ക് ഒരു യാത്ര പോയി. 90 ശതമാനം സ്ത്രീകൾ നിറഞ്ഞ ഒരു ടൂറിസ്റ്റു ബസ്സിൽ നാട്ടിട വഴികളിലെ ചൂടുള്ള തമിഴ്‌നാടൻ കാറ്റ് കൊണ്ട് ഇടക്ക് ലോകത്തേറ്റവും രുചിയുള്ള ചായകളിൽ ചിലത് കുടിച്ചു അങ്ങനെയങ്ങനെ. കാഞ്ചീപുരത്തെ നെയ്ത്തുഗ്രാമമൊക്കെ കണ്ട് നഗരത്തിലെ കോർപറേറ്റ് തുണികകളിലെ തട്ടിപ്പൊക്കെ നേരിട്ടറിഞ്ഞു അങ്ങനെയങ്ങനെ. തിരിച്ചു പുറപ്പെടുന്നതിന്റെ തൊട്ടു മുന്നേ ശ്രീരംഗത്തെത്തി. കമലഹാസന്റെ മഹാനദി, ശ്രീരംഗം. തമിഴ്നാട്ടിലെ ഇത് വരെ കണ്ട നാടും നഗരവുമൊക്കെ എനിക്ക് ഓരോ തമിഴ് സിനിമകളാണ്. അരവിന്ദ് ഐ ഹോസ്‌പിറ്റൽ പോലും ഓരോ പോക്കിലും ഓരോ സിനിമയാണ്.
അപകടവും അപ്രത്യക്ഷമാകലും
മഹാനദിയിലെ പാട്ടു മൂളി ശ്രീരംഗത്തിലെ വലിയ ഗോപുരത്തിനടുത്തെത്തി. ആളൊഴിഞ്ഞ, ഇരുട്ട് നിറഞ്ഞ വഴികളിലൂടെ ഞങ്ങൾ കഥ പറഞ്ഞു നടന്നു. ഇരുട്ടും വെളിച്ചവും മാറി മാറി വന്നു. പെട്ടന്നൊരിരുട്ടിലേക്കു നടന്നപ്പോൾ കൂടെ നടന്ന ചേട്ടന്റെ കാലിൽ ഓട്ടോ വന്ന് മുട്ടി. ഒരാൾക്കൂട്ടം ഓടി വന്നു. കൂടെയുള്ളവർ പെട്ടെന്നെങ്ങനെ ഒരു ഓട്ടോ വന്നു എന്ന് വഴിയുടെ അറ്റം വരെ നോക്കി, നമ്പർ എഴുതണ്ടേ എന്നൊക്കെ ഞാൻ ചോദിക്കുമ്പോഴേക്കും ആ ഓട്ടോയും ആൾക്കൂട്ടവും അപ്രത്യക്ഷമായി. സഹയാത്രികരിൽ ഞങ്ങൾ മൂന്നുപേരൊഴിച്ചു എല്ലാവരും ഇതൊന്നുമറിയാതെ ഒരുപാട് മുന്നിലെത്തിയിരുന്നു.
ആ പെൺകുട്ടിയും അമ്മയും
അപരിചിത്വത്വത്തിന്റെയും സന്ധ്യയുടെയും പേടി പൊതിഞ്ഞത് കൊണ്ട് എന്നെയും വലിച്ചു കൊണ്ട് അമ്മയും ആ ചേട്ടനും നടന്നു. കാഴ്ചകളുടെ ബാക്കിയിൽ അത് മറന്നു നിൽക്കുമ്പോഴാണ് ലോകത്തിലെ മുഴുവൻ ആർദ്രദയും മുഖത്ത് പേറി ഒരു പെൺകുട്ടി വന്നത്. കൂടെ അമ്മയെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും. എവിടെയാണോ ക്യൂ നിൽക്കേണ്ടത് എന്ന് വലിയൊരു ക്യൂവിന്റെ നടുക്ക് നിൽക്കുന്ന എന്നോടും അമ്മയോടുമായി ചോദിച്ചു. ചുവുപ്പും നീലയും കലർന്ന ആ കുട്ടിയുടെ ചുരിദാറും പിന്നിയിട്ട നീളൻ മുടിയും മുഖത്തെ കാക്കാപ്പുള്ളിയും ഒക്കെ ഇപ്പഴും വ്യക്തമായി ഓർമയുണ്ട്. അതെയെന്നോ മറ്റോ പറഞ്ഞു തിരിഞ്ഞപ്പോഴാണ് അമ്മയുടെ ബാഗ് തുറന്നിരിക്കുന്നത് കണ്ടത്.
കാലിയായ ബാഗ്
ഇതെപ്പഴും തുറന്നു വെക്കല്ലേ എന്നോ മറ്റോ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അമ്മയുടെ ഫോണിലേക്ക് മെസ്സേജ് വന്നു കാർഡിനുള്ള മുഴുവൻ തുകയും വലിച്ചുവെന്നു പറഞ്ഞു മെസ്സജ് വന്നത്. ഒറ്റ നിമിഷത്തെ പതർച്ചക്കു ശേഷമാണറിഞ്ഞത് കയ്യിൽ പിടിച്ച ആ മൊബൈൽ അല്ലാതെ ബാഗിൽ ഒരു കടലാസു പോലും അവശേഷിക്കുന്നില്ല എന്ന്. ദേഹത്തെവിടെയും ഒരു കുഞ്ഞു തൊടൽ പോലും അറിയാതെങ്ങനെ എന്നൊക്കെ അത്ഭുതപ്പെട്ട് കുറച്ചു പേർ ആ കട കണ്ടു പിടിക്കാൻ പോയി. കുറച്ചു നടന്നു ആ കടയിലെത്തിയപ്പോൾ ചുവപ്പും നീലയും ചുരിദാറിട്ട പെൺകുട്ടിയും അമ്മയും പട്ടു സാരി വാങ്ങി എന്നൊക്കെ പറഞ്ഞു.
മഞ്ഞ വെളിച്ചത്തിൽ പ്രേതാലയം പോലെ
ഞാൻ കണ്ട ലക്ഷണങ്ങൾ മുഴുവൻ പറഞ്ഞു. നാഗരികമായ ഇംഗ്ളീഷ് , കാക്കാപ്പുള്ളി. അവർ ഒന്ന് തിരിയും മുന്നേ അവിടെയെത്തിയ മന്ത്രം എന്താണെന്നോർത്തു പേടി തോന്നി. അവര് പോകും മുന്നേ മെസ്സേജ് വന്നതോർത്തു. പെട്ടന്ന് പണം മുഴുവൻ എ ടി എമ്മിൽ നിന്നും പിൻവലിച്ചതായി മറ്റൊരു മെസ്സജ് വന്നു. പിന്നീട് ഞങ്ങൾ പോലീസ് സ്റ്റേഷനിലെത്തി. മഞ്ഞ വെളിച്ചത്തിൽ പ്രേതാലയം പോലെ ഇരുട്ട് പതിഞ്ഞിടത്ത് ചെന്ന് കാര്യം പറഞ്ഞു. കുറെ നേരം ഇരുന്നു. ജീവിതത്തിൽ അത്രയും പേടി തോന്നിയ ഇടത്തിൽ പോയിട്ടില്ല പിന്നീട്. ഏതോ സാറിനെ കാത്തിരിക്കാൻ പറഞ്ഞു. നിശ്ശബ്ദതക്കിടയിൽ വലിയ ശബ്ദത്തിൽ ഫോൺ ബെല്ലടിക്കും. അപ്പോഴൊക്കെ പോസ്റ്റ്‌മോർട്ടം മോർച്ചറി എന്നൊക്കെയാണ് പോലീസുകാർ പറഞ്ഞത്.
ഒന്നുമാകാതെ കേസ്
ചോര വാർന്ന ശവശരീരം ഞങ്ങൾക്ക് മുന്നിൽ വരുമോ എന്ന് പേടിച്ചു ഞങ്ങൾ മരവിച്ചിരുന്നു. എ ടി എമ്മിൽ സി സി ടി വി ഉണ്ടാവുമല്ലോ എന്നൊക്കെ ഞാൻ പറഞ്ഞു. പരാതി എഴുതി വാങ്ങി, 24 മണിക്കൂറിനുള്ളിൽ അറിയിക്കാം എന്നും തിരുട്ടു ഗ്രാമക്കാർ ആണ് എന്നും പറഞ്ഞു. സഹയാത്രികരെല്ലാം പേടിച്ചിരുന്നു. ഉള്ള ജീവനും കൊണ്ട് തിരിച്ചു വരാൻ പറഞ്ഞു വീട്ടിലുള്ളവർ. ഇരുട്ടും ഹോണടിക്കുന്ന ഓട്ടോറിക്ഷകളും തുറിച്ചു നോക്കുന്ന കുറെ കണ്ണുകളും. പലരും ഓടി വണ്ടിയിൽ കയറി, പാട്ടും ആഘോഷവുമായി പോന്നിരുന്ന ബസ് നിശബ്ദമായി. നാട്ടിലെത്തി 24 മണിക്കൂർ കഴിഞ്ഞു ഒരു വിവരവും കിട്ടിയില്ല. പോലീസ് സ്റ്റേഷനിൽ നിരന്തരം വിളിച്ച അന്ത എ ടി എം കേസ്, എതാവത് ഇൻഫോ കിടച്ചാച്ച എന്നൊക്കെ മാസങ്ങളോളം ചോദിച്ചു. ഒന്നുമുണ്ടായില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.
അവർ തിരുട്ടു ഗ്രാമക്കാർ
കുറെ ദിവസം കഴിഞ്ഞിട്ടും ഒരിരുട്ടിൽ ഇടിക്കാൻ വന്ന ഓട്ടോറിക്ഷയും ചിരിക്കുന്ന മുഖമുള്ള പെൺകുട്ടിയും മനസ്സിൽ നിന്ന് പോയില്ല. ബാഗിലുണ്ടായിരുന്ന ഐ ഡി കാർഡിലെ അഡ്രസ് തപ്പി അവർ ഇങ്ങോട്ടും വന്നേക്കുമോ എന്ന പേടി കൊണ്ട് നടക്കുന്ന സമയത്താണ് നാട്ടിൽ ഒരു സംഘം വന്നു വീടുകളിൽ കയറി കക്കുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേൾപ്പിച്ചു വാതിലിൽ മുട്ടി കമ്പിപ്പാര കൊണ്ട് അടിച്ചു വീഴ്ത്തി ഒരു കിലോമീറ്ററിനപ്പുറം തുടർച്ചയായി കവർച്ചകൾ നടന്നിരുന്നു. തിരുട്ടു ഗ്രാമക്കാർ എന്നാണ് ആ സംഘത്തെ പറ്റി പോലീസ് പറഞ്ഞത്. പോലീസ് ജാഗ്രതാ നിർദേശങ്ങൾ പത്രങ്ങളുടെ ജില്ലാ കോളത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും ലഘുവായ തട്ടിപ്പു രീതി
അന്നത്തെ മലപ്പുറം എസ് പി സേതുരാമൻ തിരുട്ടു ഗ്രാമങ്ങളെ പറ്റി പഠിച്ച ആളായിരുന്നു. അതിനടുത്തായിരുന്നു വളർന്നത്. ഇതറിഞ്ഞ അദ്ദേഹത്തെ കാണാൻ പോയി. ഓട്ടോ തട്ടുന്നതും പെൺകുട്ടിയും സ്ത്രീയും അവരുടെ ഏറ്റവും ലഘുവായ തട്ടിപ്പു രീതി ആണെന്ന് പറഞ്ഞു. ജീവൻ പോയവരുടെ കഥകളും. ഒരു തരത്തിലും പുറത്തു നിന്നുള്ളവരെ അടുപ്പിക്കാത്ത കൂട്ടായ്മ ആണതെന്നു പറഞ്ഞു. അന്ന് മുതൽ തമിഴ് നാട്ടിലെ നഗര പ്രാന്തത്തിലും ഊടു വഴികളിലും പോകുമ്പോൾ ഒക്കെ എനിക്ക് അങ്ങനെ ഒരു ഗ്രാമവും അവിടത്തെ മനുഷ്യരും കണ്മുന്നിൽ നിറയും. അവരെ പറ്റി ഞാൻ ഇത് വരെ കാണാത്ത എന്നോ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്ന തമിഴ് സിനിമയിലെ താമര എഴുതിയ പാട്ടോർമ വരും. ഒരു രാത്രി ഞാൻ അത് അത് കണ്ടു പേടിക്കുന്നത് ഓർമ വരും. കൽപ്പാത്തി കടക്കുമ്പോൾ അതൊക്കെ മറക്കും.. .
ഇന്നും വിറയൽ മാറിയിട്ടില്ല
തിരുട്ടു ഗ്രാമ വാസികൾ ഭീകരമാം വിധത്തിൽ കൊല്ലുന്ന മലയാളികളെ കുറിച്ചു വാട്ട്സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും അതിവേഗത്തിൽ പ്രചരിക്കുന്ന ഒരു ഫോർവേഡ് കണ്ടപ്പോൾ ഓർത്തതാണ്. ചിലപ്പോൾ മസാല കലർന്ന ഒന്നാവാം അത്. തമിഴ്/മലയാളി അങ്ങനെയൊക്കെയുള്ള ബോധ്യമുള്ള ഒന്നും ആണത്. അന്യത അപരത്വ ബോധങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. അത് പക്ഷെ കാണുമ്പോൾ ഒക്കെ അന്നത്തെ വിറയൽ മേല് മൊത്തം വരും, കടും ചുവപ്പും നീലയും ചുരിദാറിട്ട നീണ്ടു കൊലുന്നനെയുള്ള ആ കുട്ടി ഇവിടെയുണ്ടെന്ന് തോന്നും..