മുസ്ലീം ലീഗിലെ 'ഹരിതവിപ്ലവം'... അപരിചിത നീക്കങ്ങളില്‍ അടിപതറിയ വന്‍മരങ്ങള്‍; കിട്ടിയതെല്ലാം അടികള്‍...
മലപ്പുറം/ കോഴിക്കോട്: മുസ്ലീം ലീഗിനെ സംബന്ധിച്ച് നേതൃത്വം പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു പെണ്‍കൂട്ടമായിരുന്ന വനിത ലീഗ് മാത്രം ആയിരുന്നു പരിചിതം. വനിത ലീഗില്‍ നിന്നും പലപ്പോഴും അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ഒരു കണ്ണുരുട്ടലില്‍ അവസാനിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു അത്തരം പ്രശ്‌നങ്ങള്‍.
ഇതാ മുസ്ലീം ലീഗിന്റെ 'പാര്‍ട്ടി കോടതി'... അന്ത്യശാസനം, ഭീഷണി; പ്രതിഷേധിച്ച് രാജി, നടുങ്ങി നേതൃത്വം
എന്നാല്‍ ഇപ്പോള്‍ എംഎസ്എഫിന്റെ വനിത വിഭാഗം ആയ 'ഹരിത' തുടങ്ങിവച്ച പ്രശ്‌നങ്ങള്‍, എല്ലാ മുന്‍വിധികളേയും തകര്‍ത്തെറിയുന്ന ഒന്നാണ്. അമര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അത് കൂടുതല്‍ പുറത്തേക്ക് തള്ളിവരികയായിരുന്നു. എന്നിട്ടും മുസ്ലീം ലീഗ് നേതൃത്വം പാഠം പഠിച്ചിട്ടില്ല. ഫാത്തിമ തഹ് ലിയയ്‌ക്കെതിരെയുള്ള നടപടി നീക്കം അതിന്റെ ഉദാഹരണമാണ്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍
ഒരു സുപ്രഭാതത്തില്‍ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതി കൊടുത്തേക്കാം എന്ന് കരുതി രംഗത്ത് വന്നതല്ല ഹരിതയുടെ നേതാക്കള്‍. എംഎസ്എഫ് നേതൃത്വത്തിനും മുസ്ലീം ലീഗ് നേതൃത്വത്തിനും പരാതി നല്‍കി കാത്തിരുന്നത് മടുത്തതിന് ശേഷം ആയിരുന്നു പത്ത് ഹരിത നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. ആ പരാതിയില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ മുസ്ലീം ലീഗിലും എംഎസ്എഫിലും ഒതുങ്ങി നിന്ന് പോകുമായിരുന്ന ഒരു വിഷയം ആയിരുന്നു ഹരിതയിലേതും. എന്നാല്‍ അത് മുസ്ലീം ലീഗിന് പുറത്തേക്കെത്താന്‍ വഴിവച്ചത് ലീഗ് നേതൃത്വത്തിന്റെ വീഴ്ചയുടെ ഫലമായിട്ടായിരുന്നു. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഈ പരാതികളൊന്നും പുറത്ത് പോകില്ല എന്ന അമിത ആത്മവിശ്വാസം ആയിരുന്നു ലീഗ് നേതൃത്വത്തിന്. അതിനപ്പുറം, എംഎസ്എഫിലെ വനിത നേതാക്കളുടെ പരാതിയ്ക്ക് അര്‍ഹിക്കുന്ന ഗൗരവം ലീഗ് നേതൃത്വം കണ്ടതും ഇല്ല. പുതിയ കാലത്ത്, അത്തരം സമീപനം വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് തിരിച്ചറിയാന്‍ ലീഗ് നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ല.
പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം, ഒരുതരത്തിലും അംഗീകരിക്കാന്‍ ആകാത്ത പരാമര്‍ശങ്ങള്‍ ആണ് എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പികെ നവാസും എംഎസ്എഫിന്റെ മറ്റ് നേതാക്കളും നടത്തിയിരിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും അവര്‍ നടത്തിയിട്ടുണ്ട് എന്നാണ് പരാതിയില്‍ വ്യക്തമായി പറയുന്നത്. അത് വെറുതേ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ ആകുന്ന വിഷയമല്ലെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞില്ല. ഹരിത നേതാക്കളുടെ പരാതി തങ്ങള്‍ അര്‍ഹിച്ച ഗൗരവത്തോടെ ചര്‍ച്ച ചെയ്തു എന്ന് പറയുമ്പോഴും, ഇത്തരം വിഷയങ്ങളില്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നാണ് ആക്ഷേപം.
ഒരുമാസത്തിലേറെ കാത്തിരുന്നിട്ടും പരാതി ഉയര്‍ന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. മാത്രമല്ല, ഹരിത നേതാക്കള്‍ വനിത കമ്മീഷന് പരാതി നല്‍കിയപ്പോള്‍, അത് പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രം ആയിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചത്. അച്ചടക്ക നടപടി എന്ന ഭീഷണിയും അവര്‍ പ്രയോഗിച്ചു. പരാതി പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയ ലീഗ് നേതൃത്വം ഞെട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നല്‍കിയ സമയപരിധിയില്‍ ഹരിത നേതാക്കള്‍ പരാതി പിന്‍വലിച്ചില്ല എന്ന് മാത്രമല്ല, തങ്ങളുടെ നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഈ ഘട്ടത്തിലെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം മുസ്ലീം ലീഗ് നേതൃത്വം തിരിച്ചറിയേണ്ടതായിരുന്നു.
പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറാകാതിരുന്നതോടെ, പരാതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആയിരുന്നു ലീഗ് നേതൃത്വം വെമ്പല്‍ കൊണ്ടത്. ഈ ഒറ്റ പ്രശ്‌നത്തിന്റെ പേരില്‍ ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുസ്ലീം ലീഗ് ഇടപെട്ട് മരവിപ്പിക്കുന്ന സ്ഥിതിയുണ്ടായി. എംഎസ്എഫ് നേതാക്കള്‍ക്ക്, സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. ഹരിത നേതാക്കള്‍ പരാതി നല്‍കി ഇത്രയായിട്ടും കുറ്റക്കാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോട് ഒരു വിശദീകരണം പോലും മുസ്ലീം ലീഗ് അതുവരെ ആവശ്യപ്പെട്ടിരുന്നില്ല എന്നത് പൊതു സമൂഹത്തെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു വിവരം ആയിരുന്നു. മുസ്ലീം ലീഗിലെ പുരോഗമനവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ പോലും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയ സംഭവത്തെ വിമര്‍ശിക്കുന്നതിനും കേരളം സാക്ഷിയായി.
എംഎസ്എഫ് നേതാക്കളുടെ വിശദീകരണം വരും വരെയുളള രണ്ടാഴ്ച വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു മുസ്ലീം ലീഗ് നേതൃത്വം. എന്നാല്‍, ആ പ്രതീക്ഷ അട്ടിമറിച്ചത് എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫത്തിമ തഹ് ലിയയുടെ വാര്‍ത്താ സമ്മേളനം ആയിരുന്നു. ഹരിത നേതാക്കളെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടായിരുന്നു ഫാത്തിമ രംഗത്ത് വന്നത്. സംഘടനാ രംഗത്ത് സ്ത്രീ എന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഫാത്തിമ തഹ് ലിയ ആഞ്ഞടിച്ചിരുന്നു. നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു എന്ന മട്ടില്‍ ഫാത്തിമ നടത്തിയ ഓരോ പരാമര്‍ശങ്ങളും മുസ്ലീം ലീഗ് നേതൃത്വത്തിന് നേര്‍ക്കുള്ള ശരങ്ങള്‍ തന്നെ ആയിരുന്നു. വനിത കമ്മീഷന് പരാതി നല്‍കിയിട്ടും ഹരിതയിലെ ഒരു നേതാവ് പോലും പാര്‍ട്ടിയ്‌ക്കെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല എന്ന വസ്തുതയും ഫാത്തിമ തഹ് ലിയ ഉന്നയിച്ചിരുന്നു.
അടുത്തിടെ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയതോതില്‍ ശ്രദ്ധ നേടിയ നേതാവാണ് ഫാത്തിമ തഹ് ലിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന മട്ടിലും വാര്‍ത്തകളൊക്കെ വന്നിരുന്നു. എന്നാല്‍ ഫാത്തിമയെ പരസ്യമായി തള്ളുന്ന നിലപാടായിരുന്നു അന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് സ്വീകരിച്ചത്. ഇപ്പോള്‍, കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പേരില്‍ ഫാത്തിമ തഹ് ലിയയ്‌ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഇതിനിടെ എംഎസ്എഫിന്‌റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഈ വിഷയത്തില്‍ രാജി സമര്‍പ്പിച്ചു. എംഎസ്എഫിന്റെ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിറ്റ് പൂര്‍ണമായും രാജിവച്ചു. സ്ത്രീ വിരുദ്ധ നിലപാടില്‍ പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും ആകാത്ത ഗതികേടിലാണ് തങ്ങള്‍ രാജിവയ്ക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എംഎസ്എഫിന്റെ 11 ജില്ലാ കമ്മിറ്റികള്‍ ഹരിത നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയൊക്കെ ആയിട്ടും മുസ്ലീം ലീഗ് നേതൃത്വത്തിന്റെ കണ്ണ് തുറക്കുന്നില്ല എന്നതാണ് വാസ്തവം. അല്ലാത്ത പക്ഷം ഫാത്തിമ തഹ് ലിയയ്‌ക്കെതിരെ നടപടി എന്ന രീതിയിലേക്ക് ഇപ്പോള്‍ നീങ്ങേണ്ട സാഹചര്യം ഇല്ലായിരുന്നു. അങ്ങനെ ഒരു നടപടി കൂടി സ്വീകരിച്ചാല്‍, പൂര്‍ണമായും സ്ത്രീ വിരുദ്ധമാണ് തങ്ങളുടെ നിലപാടുകള്‍ എന്ന് ആണിയടിച്ച് പറയുന്നതിന് തുല്യമാകും അത്. രാജി സമര്‍പ്പിക്കാതെ, പാര്‍ട്ടി നടപടി സ്വീകരിക്കുമോ ഇല്ലയോ എന്ന കാത്തിരിപ്പിലാണ് ഹരിത നേതാക്കള്‍ ഇപ്പോള്‍.
വലിയ പ്രതിസന്ധികൾ മറികടന്നിട്ടുള്ളവരാണ് ഇപ്പോൾ മുസ്ലീം ലീഗ് നേതൃത്വത്തിലുളളവർ. വലിയ പ്രതിസന്ധികൾ ചിലത് അവർക്ക് മുന്നിൽ ഇപ്പോൾ വേറേയും ഉണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. എന്നാൽ, ഹരിത നേതാക്കളുടെ പരാതികൾ പരിഗണിക്കുന്നതിലും പരിഹരിക്കുന്നതിലും അവർ പരാജയപ്പെട്ടുപോയിരിക്കുന്നു എന്നാണ് വിലയിരുത്തൽ. വൈകിക്കിട്ടുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയ്ക്ക് തുല്യമാണ്.
Recommended Video