സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്?
മൻസൂർ പാറമ്മൽ
ഏകദേശം മൂന്ന് നൂറ്റാണ്ട് മുമ്പ് 1744 ല്‍ മുഹമ്മദ് ബിന്‍ സൗദ് വഹാബി സ്ഥാപകനായ ഇബ്നു വഹാബിന്‍റെ നേതൃത്വത്തിലുള്ള സേനയുമായി ചേര്‍ന്നാണ് സൗദി രാജ്യമെന്ന ആശയത്തിന് അടിത്തറ പാകുന്നത്. പില്‍ക്കാലത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവമുള്ള അറേബ്യന്‍ മരുഭൂമിയിലെ ബദവികളെ ഒരിടത്ത് തന്നെ നില്‍ക്കാന്‍ പ്രേരിപ്പിച്ച് കൊണ്ട് വഹാബി ആശയങ്ങളുള്ള സംഘമായ ഇഖ്വാനുമായി ചേര്‍ന്ന് അബ്ദുല്‍ അസീസ് രാജാവ് (ഇബ്നു സൗദ്) 1902ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ കെെയ്യില്‍ നിന്നും അറേബ്യന്‍ ഉപദ്വീപിന്‍റെ ഭരണം പിടിച്ചെടുത്തതോടെയാണ് ആധുനിക സൗദിയുടെ തുടക്കം.
1926 ല്‍ ഏകീകൃത സൗദി രൂപീകരിക്കുകയും ഇബ്നു സൗദ് അൗദ്യോഗികമായി രാജാവാഴ്ച്ച തുടങ്ങുകയും ചെയ്തു. അന്ന് തൊട്ട് ഇന്ന് വരെ സൗദിയുടെ ആശയ അടിത്തറ വഹാബിസമാണ്. നായാടിയും ഈത്തപ്പഴം തിന്നും മീന്‍പിടിച്ചുമൊക്കെ അലഞ്ഞ് നടന്നിരുന്ന ജനങ്ങളുള്ള സൗദി ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളില്‍ ഒന്നായി തുടരുന്നതിനിടെ 1938ല്‍ അറേബ്യയില്‍ എണ്ണ സമ്പത്ത് കണ്ടെത്തുന്നത് . അതിന് ശേഷം സൗദി ഓടുകയല്ല കുതിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നായി പെട്രോ ഡോളറിന്‍റെ ബലത്തില്‍ സൗദി മാറി.
എണ്ണയ്ക്കൊപ്പം വഹാബിസവും
സമ്പത്ത് കുമിഞ്ഞൂകൂടിയപ്പോള്‍ എണ്ണ കയറ്റി അയക്കുന്നതിനോടൊപ്പം അവര്‍ ഒന്നുകൂടി കയറ്റി അയച്ചു- തങ്ങളുടെ ആശയാടിത്തറയായ വഹാബിസ്റ്റ് ഇസ്ലാമും. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്ക് അവര്‍ വഹാബി ആശയങ്ങളും അതിനെ വളര്‍ത്താന്‍ പണവും പമ്പ് ചെയ്തുകൊണ്ടേയിരുന്നു. ഒരുവിധം എല്ലാ ഭാഷകളിലും വഹാബി ആശയക്കാരുടെ ഖുര്‍ആന്‍ പരിഭാഷകള്‍ മുതല്‍ പുസ്തകങ്ങളും വഹാബി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഫണ്ടുകളും ഒഴുക്കി. എന്തിന് പറയുന്നു, കേരളത്തിലേക്ക് ഇവിടെയുള്ള സലഫി പണ്ഡിതന്‍മാര്‍ പരിഭാഷപ്പെടുത്തിയ മലയാളം ഖുര്‍ആന്‍ പരിഭാഷ വരെ അച്ചടിച്ചത് സൗദി പ്രസ്സില്‍ നിന്നായിരുന്നു...!
കേരളത്തിലെ ഇസ്ലാം, മാപ്പിള സംസ്കാരം
കേരളത്തിന്‍റെ അവസ്ഥയാണെങ്കില്‍, മക്കയില്‍ മുഹമ്മദ് നബി ഇസ്ലാം പ്രബോധനം നടത്തിയ കാലത്ത് തന്നെ അറേബ്യന്‍ കച്ചവടക്കാര്‍ വഴി ഇസ്ലാം പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. അതിന് ശേഷം കൂടുതല്‍ മുസ്ലീങ്ങള്‍ ഇവിടെ വരികയും ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ട് കൂടുതല്‍ വിശ്വാസികള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നൂറ്റാണ്ടുകളുടെ ജീവിതം കൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ അതാത് പ്രദേശങ്ങളിലെ ജനതയുമായി ഇടപഴകി രൂപപ്പെടുത്തി എടുത്തതുപോലുള്ളൊരു സംസ്ക്കാരം കേരള മുസ്ലീങ്ങളും സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു.
അതാണ് നമ്മളീ പറയുന്ന മാപ്പിള സംസ്ക്കാരം. കുറഞ്ഞത് ആയിരം വര്‍ഷത്തെ പഴക്കമെങ്കിലും കാണുന്നൊരു ജീവിത രീതി. കേരളത്തിലെ ഇതര മതസ്ഥരോടെല്ലാം ഇടകലര്‍ന്ന് പൊതു സമൂഹത്തിന് പങ്കെടുക്കാവുന്ന വിധത്തില്‍ മുസ്ലീം സമൂഹം തന്നെ സൃഷ്ടിച്ചെടുത്ത നേര്‍ച്ചകളും ആഘോഷങ്ങളുമൊക്കെ കൊണ്ടാഠിയിരുന്ന, മതം എന്നാല്‍ അവനവന്‍റെ വ്യക്തി ജീവിതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തികച്ചും ലിബറലായ മുസ്ലീങ്ങള്‍ മാത്രം ഉണ്ടായിരുന്നൊരു ജനത. എന്തിന് പറയുന്നു ഇവിടുത്തെ മുസ്ലിം സമൂഹത്തില്‍ നിരീശ്വരവാദികളും നിസ്കക്കരിക്കാത്തവരുമൊക്കെ അംഗീകരിക്കപ്പെട്ടിരുന്നു. മത പണ്ഡിതന്‍മാരാവട്ടെ അവരെ മതത്തില്‍ നിന്ന് പുറത്താക്കി ഫത്വയും ഇറക്കിയിരുന്നില്ല.
പുരോഗമനത്തിന്റെ മറപറ്റി
എന്നാല്‍ ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വഹാബി ആശയങ്ങള്‍ ഇറങ്ങി തുടങ്ങി. മറ്റിടങ്ങളിലെ പോലെ പാന്‍ ഇസ്ലാമിസ്റ്റ് ആശയങ്ങളുമായല്ലായിരുന്നു ഇവിടെ വഹാബികള്‍ വേരിറക്കിയത് .പകരം പുരോഗമനം പറഞ്ഞുകൊണ്ടായിരുന്നു. അത് വേറെ ഒന്നും കൊണ്ടല്, ല മുസ്ലീം നവോത്ഥാന നായകന്‍മാരായ വക്കം മൗലവിയുടെയും അബ്ദുറഹിമാന്‍റെയുമൊക്കെ നേതൃത്വത്തിലുള്ള പുരോഗമന ചിന്താഗതിക്കാരിലൂടെ ഇവിടെ വഹാബിസ്റ്റ് ആശയങ്ങള്‍ ഇറങ്ങിയത് കൊണ്ടാണ്. അത് കൊണ്ട് ലോകത്ത് എവിടെയും പാന്‍ ഇസ്ലാമും കൊണ്ട് ഇറങ്ങിയവര്‍ ഇവിടെ "പുരോഗമന വാദികളായെന്ന്" മാത്രം.
കേരളത്തില്‍ വേരുറപ്പിച്ചതെങ്ങനെ?
എന്നാല്‍ പില്‍ക്കാലത്ത് കേരളത്തിലെ സലഫികളും അവരുടെ തനത് സ്വഭാവത്തിലേക്ക് വളരെ പെട്ടന്ന് വന്നു. സൗദി അറേബ്യയുടെ ഭീമമായ ഫണ്ടിങ്ങിന്‍റെ ബലത്തില്‍ ഇവിടെ ദര്‍സില്‍ ഓതി പഠിച്ച പള്ളിദര്‍സില്‍ ആയത്തും ഹദീസും ഓതിക്കൊടുത്ത് മതം പഠിട്ടിച്ചിരുന്ന "നാടന്‍ ഉസ്താദ്മാരെ" പ്രൊഫഷണല്‍ സംവാദകരുടെ സഹായത്തോടെ പരസ്യമായി സംവാദം നടത്തി ജയിച്ചും, കാര്യമായ മത പഠനം ഒന്നുമില്ലാത്ത സാധാരണക്കാരായ മുസ്ലിംകളുടെ അടുത്തേക്ക് കുറച്ച് ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും പഠിച്ചെടുത്ത "മൗലവിമാരെ" ഇറക്കി അവരുടെ വിശ്വാസങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളുമൊക്കെ ഓതി സംഭാഷണത്തിന്‍റെ ഇടവേളകളില്‍ തട്ടി ഉത്തരം മുട്ടിച്ചുമൊക്കെയാണ് കേരളത്തില്‍ സലഫികള്‍ വേരുറപ്പിച്ചത്.
ഫലമോ, മത പ്രബോധന രംഗത്ത് അത്ര പ്രൊഫഷണല്‍ അല്ലാത്ത സുന്നികള്‍ പുതു ആശയവും കൊണ്ട് വന്നവരുടെ മുന്നില്‍ ചെറുതായി അടിപതറി. നൂറ്റാണ്ടുകളായി തങ്ങളുടെ പൂര്‍വികര്‍ വളര്‍ത്തിയെടുത്ത മാപ്പിള സംസ്ക്കാരത്തെ സലഫികളുടെ ആക്രമണത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷിച്ചേടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും സമുദായത്തിന്‍റെ ഉള്ളിലൂടെ സലഫിയെന്ന ചിതല്‍ കയറി കഴിഞ്ഞിരുന്നു. കുറേയധികം സുന്നികള്‍ വഹാബിസത്തെ ഒരു പരിധിവരെ പ്രതിരോധിച്ചെങ്കിലും പതിയെ പതിയെ വഹാബിസ്റ്റ് ആശയങ്ങള്‍ തങ്ങളെയും സ്വാധീനിച്ച് തുടങ്ങിയതായി സുന്നികള്‍ അറിയാന്‍ വെെകിയിരുന്നു. അത് കൊണ്ടാണ് വഹാബീ വസ്ത്ര ധാരണ രീതികളും ബഹുസ്വരതക്ക് ചേരാത്ത ഫത്വകളുമൊക്കെ പല സുന്നി മതപണ്ഡിതന്‍മാരും പിന്തുടരുന്നത് തന്നെ.
വഹാബികളുടെ കഷ്ടകാലം തുടങ്ങി
പക്ഷെ ഇപ്പോള്‍ വഹാബികള്‍ക്ക് അത്ര സുഖമല്ല കാര്യങ്ങള്‍. 2016 ന് ശേഷം ഇസ്ലാമിക ലോകത്ത് സലഫി ആശയങ്ങള്‍ക്ക് സ്വീകാര്യത കുറഞ്ഞുവരികയാണ്. തീവ്ര സലഫി സംഘടനകളെല്ലാം ഏകദേശം തകര്‍ന്നു തരിപ്പണമായി. പുതിയ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറേബ്യ ഇനി വഹാബിസത്തെ എടുത്ത് തോട്ടില്‍ കളയുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്ര കാലം വഹാബിസത്തിന് ലോകത്തെല്ലായിടത്തും വളരാന്‍ വളം നല്‍കിയിരുന്ന സൗദിയുടെ ഫണ്ടിങ് നിന്നു കഴിഞ്ഞു. ഇനി സലഫിസം പ്രചരിപ്പിക്കാന്‍ തങ്ങളുടെ പണം കിട്ടില്ലെന്നാണ് നിലപാട്. സൗദിയുടെ ഫണ്ടിങ് നിന്ന് തുടങ്ങിയതിന്‍റെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും വന്ന് തുടങ്ങിയിരിക്കുന്നു. സലഫി പ്രസ്ഥാനം പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. തല മൂത്ത സലഫികള്‍ എെസിസിലേക്കും ആട് മേയ്ക്കാനുമൊക്കെ പോവാന്‍ തുടങ്ങിയതോടെ പ്രധാന നേതാക്കള്‍ക്ക് കേസും കോളും ഒഴിഞ്ഞ സമയമില്ല. കരുത്തനായ സലഫി നേതാവ് എംഎം അക്ബര്‍ നാട് വിട്ടു. ഒടുവില്‍ എയര്‍പ്പോട്ടില്‍ നിന്നാണ് പോലീസ് പിടിച്ചത്.
ഫണ്ട് വന്നില്ലെങ്കില്‍ തകരുന്ന സലഫികള്‍
വിദേശ ഫണ്ടിന്‍റെ ബലത്തില്‍ തടിച്ച് കൊഴുത്ത സലഫികള്‍ക്ക്, സുന്നികളെ പോലെ ബക്കറ്റ് പിരിവ് നടത്തിയും നേര്‍ച്ച ലഭിച്ചുമൊന്നും പരിചയമില്ലാത്തതാണ്. അത്തരം പിരിവെടുത്ത് സ്ഥാപനങ്ങള്‍ നടത്തുന്ന സുന്നികളുടെ രീതികളെ പറ്റി കളിയാക്കി പ്രസംഗിക്കാത്ത സലഫികള്‍ തന്നെ കുറവാണ്. ഒരു ഘട്ടത്തില്‍ തങ്ങളുടെ ചോരയും നീരുമായ വിദേശ ഫണ്ട് ഒറ്റയടിക്ക് മുറിച്ചു മാറ്റപ്പെടുമ്പോള്‍ കേരളത്തിലെ സലഫി പ്രസ്ഥാനം തന്നെ വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തും.
തങ്ങളുടെ ആസ്ഥാനമായ സൗദി കൂടി കെെവിടുന്ന അവസ്ഥയില്‍ ഇവിടുത്തെ സലഫികള്‍ക്ക് രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. പാന്‍ ഇസ്ലാമിക് ആശയങ്ങളെ പതിയെ ഉള്ളിലേക്ക് ഒതുക്കി ജമാ അത്തുകാരെ പോലെ ഉള്ളിലെ തീവ്ര ചിന്താഗതി ഒളിച്ചുവച്ച് വാഴ നടലും കെെതച്ചക്കാ ഉപ്പിലിട്ടത് തിന്നല്‍ പ്രതിഷേധവുമൊക്കെയായി കഴിയാം. അല്ലെങ്കില്‍ കുറച്ചുകൂടി തീവ്ര നിലപാടെടുത്ത് കഴിയാം. രണ്ടായാലും സലഫി പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ അത്ര പന്തിയല്ല കാര്യങ്ങള്‍.
സലഫികള്‍ക്ക് മേല്‍ അവസാനത്തെ ആണി!
ചുരുക്കത്തില്‍ സലഫിസത്തിന്‍റെ ശവപ്പെട്ടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ രൂപത്തില്‍ അവസാന ആണികള്‍ അടിക്കുന്നതോടുകൂടി കേരളത്തിലെ സുന്നികള്‍ക്ക് തങ്ങളുടെ പൂര്‍വ കാല ശക്തി തിരിച്ചു കിട്ടും. മാപ്പിള സമൂഹത്തിന് തങ്ങളുടെ ജീവിതത്തെ കര്‍മശാസ്ത്രമെന്ന കുറ്റിയില്‍ കൊണ്ടുകെട്ടാത്തൊരു ജീവിതം തീരിച്ചു കിട്ടും. മിണ്ടിയാല്‍ ഹറാമും ഒന്ന് ഉറക്കെ കുരച്ചാല്‍ ഇസ്ലാമിന് പുറത്തുമാവുന്ന ഫത്വകള്‍ ഇനി അവരുടെ കഴുത്തിന് നേരെ വരുന്നത് നില്‍ക്കും....
നൂറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത മാപ്പിള സംസ്ക്കാരത്തിന്‍റെ ദേഹത്ത് നൂറ് കൊല്ലം കൊണ്ട് രൂപപ്പെട്ട വഹാബിസമെന്ന ക്യാന്‍സറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും നന്ദി പറയാം
സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ
സുന്നികൾ കൊല്ലപ്പെടേണ്ടവരെന്ന് സലഫികൾ പറഞ്ഞോ? അവരുടെ രക്തവും സ്വത്തും അനുവദനീയമോ?