ആരാണ് കുറിയേടത്ത് താത്രി, താത്രി പുനഃര്‍ജനിച്ചോ?
സമകാലിക കേരളത്തിലെ ചില സംഭവങ്ങള്‍ കാണുമ്പോള്‍ വീണ്ടും ആ പേര് ഓര്‍മ വരുന്നു, കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രി. ഒരിക്കല്‍ കൂടെ അവരെ ഓര്‍പ്പെടുത്തുമ്പോള്‍ മുഖവുരയായി ഒരു കാര്യം പറഞ്ഞട്ടോ, ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആളുകളുമായി ഒരു സാമ്യവുമില്ല. അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം. ഇത് താത്രിയെ കുറിച്ചാണ്, കുറിയേടത്ത് താത്രിയെ കുറിച്ച്.
പുരാണത്തിലെ കണക്കുകള്‍ പ്രകാരം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം നടന്നിട്ട് 109 വര്‍ഷം പിന്നിടുന്നു. താത്രിയോ, താത്രിയ്‌ക്കൊപ്പം ഭ്രഷ്ട് കല്‍പിക്കപ്പെട്ട അച്ഛനും സഹോദരനും ഭര്‍ത്താവുമടക്കം താത്രി വിളിച്ചു പറഞ്ഞ് 65 പുരുഷന്മാരിലാരും ഇന്ന് ജീവിച്ചിരിപ്പില്ല. അതിലെ ഒരു കണ്ണിയെയും കുറിച്ച് കേട്ട് കേള്‍വിയുമില്ല. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇന്നും സംസ്‌കാര കേരളം അതോര്‍ത്തിരിക്കുന്നെങ്കില്‍ അതിന് തക്കതായ കാരണങ്ങളുമുണ്ട്.
കുറിയേടത്ത് താത്രിയുടെ അടുക്കളദോഷത്തെ കുറിച്ച് അയല്‍വായിയായ നമ്പൂതിരി പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ നടന്ന സ്മാര്‍ത്ത വിചാരങ്ങളില്‍ ഏറ്റവും വിവാദമായതായിരുന്നു കുറിയേടത്ത് താത്രിയുടേത്. താത്രിയുടെ അടുക്കളദോഷം വിചാരണ ചെയ്യപ്പെടേണ്ടതിലേക്ക് സ്വീകരിക്കേണ്ടതായ മേല്‍നടപടികള്‍ 1904 ന്റെ പ്രാരംഭ കാലത്തുതന്നെ ആരംഭിച്ചിരുന്നു.
ആചാരവിധി പ്രകാരം നടന്ന ആദ്യവിചാരത്തില്‍ താത്രി ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഭ്രഷ്ട് കല്പിച്ചെങ്കിലും വിചാരം ഒന്ന് കൂടി വിപുലമായും നീതിനിഷ്ടമായും നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് താത്രിയെ ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയില്‍ നിന്നും കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് കൊണ്ടു വരികയാണ് ഉണ്ടായത്.
താത്രിയുടെ നേരെ വധ ഭീഷണിയുണ്ട്, അവരെ തട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ശ്രമിക്കുന്നു, എന്ന വാര്‍ത്തകളെ ചൊല്ലി താത്രിയെ അതീവ സുരക്ഷാ സൗകര്യങ്ങളോടു കൂടി തൃപ്പൂണിത്തുറയിലെ കുന്നുമ്മല്‍ ബംഗ്ലാവില്‍ (ഹില്‍ പാലസ്) ആണു താമസിപ്പിച്ചത്. രണ്ടാം തവണയാണ് താത്രിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചത്. ആദ്യവിചാരം നടക്കുന്ന വേളയില്‍ ഇതേ കാരണത്താല്‍ താത്രിയെ വിചാരണ നടന്നിരുന്ന ഭര്‍ത്താവിന്റെ നാടായ ചെമ്മന്തിട്ടയില്‍ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടു വന്നിരുന്നു.
1905 ജൂലൈ 13നു ആണ് ഭ്രഷ്ട് കല്‍പ്പനയുണ്ടായത്. 30 നമ്പൂതിരിമാര്‍, 10 അയ്യര്‍, 13 അമ്പലവാസികള്‍, 11 നായന്മാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഭ്രഷ്ടരായി. ബാലികയായിരിക്കെ, പിന്നീട് ഭര്‍ത്താവിന്റെ ജ്യേഷ്ഠനായിത്തീര്‍ന്ന നമ്പൂതിരി ബലാത്സംഗം ചെയ്തതിനും മറ്റു പലഭാഗത്തു നിന്നും ഉണ്ടായ ലൈംഗിക പീഡനത്തിനും പകരം വീട്ടിയാണ് താത്രി പലരുടെയും പേരുകള്‍ വിളിച്ചു പറഞ്ഞതെന്നും പറയപ്പെടാറുണ്ട്.
മുമ്പുണ്ടായിട്ടുള്ള സ്മാര്‍ത്തവിചാരങ്ങളില്‍ പേരുകള്‍ പറയിക്കുവാന്‍ പലതരം പീഡനങ്ങള്‍ സ്മാര്‍ത്തന്‍ ചെയ്തിരുന്നുവെന്നും, എന്നാല്‍ താത്രിയുടെ സ്മാര്‍ത്തവിചാരത്തില്‍ യാതൊരുവിധ പീഡനങ്ങളും ഉണ്ടായിട്ടില്ലന്നും പറയപ്പെടുന്നു. ഒരവസരത്തിലും പറഞ്ഞ കാര്യങ്ങള്‍ താത്രി മാറ്റിപ്പറഞ്ഞിരുന്നില്ല. ഓത്തുള്ള നമ്പൂതിരിമാര്‍ 28, ഓത്തില്ലാത്തവര്‍ 2, പട്ടന്മാര്‍ 10, പിഷാരോടി 1, വാരിയര്‍ 4, പുതുവാള്‍ 2, നമ്പീശന്‍ 4, മാരാര്‍ 2, നായര്‍ 12 എന്നിങ്ങനെയാണ് ഭ്രഷ്ടായവരുടെ ജാതി തിരിച്ചുള്ള കണക്കുകള്‍.
സ്വന്തം അച്ഛനും സഹോദരനുമുള്‍പ്പെടെ 65 പേര്‍ താത്രിയോടൊപ്പം ഭ്രഷ്ടാക്കപ്പെട്ടു. രണ്ടു പേര്‍ വിചാരണയ്ക്ക് മുന്‍പേ മരിച്ച പോയിരുന്നു. താന്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ശരീരത്തിലെ അടയാളങ്ങളും, ബന്ധപ്പെട്ട സമയവും, സ്ഥലവുമെല്ലാം കൃത്യമായ് തന്നെ താത്രി സ്മാര്‍ത്തനോടു പറഞ്ഞിരുന്നു. സ്മാര്‍ത്തവിചാരത്തിന്റെ ചരിത്രത്തിലാദ്യമായ് കുറ്റമാരോപിക്കപ്പെട്ടവര്‍ക്ക് എതിര്‍വിചാരണ നടത്താന്‍ അനുവാദം നല്‍കിയതും കുറിയേടത്ത് താത്രിയുടെ വിചാരണയിലാണ്.
ഭ്രഷ്ടിനു ശേഷമുള്ള കാര്യങ്ങള്‍ കേട്ടുകേള്‍വികള്‍ മാത്രമാണ്. വിചാരണാ നീതിയനുസരിച്ചു സമുദായ ഭ്രഷ്ടാക്കപ്പെട്ട അന്തര്‍ജ്ജനത്തിന്റെ സംരക്ഷണം രാജവിനാണ്. അന്നത്തെ കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ മഹാരാജാവ് താത്രിയെ ചാലക്കുടി പുഴയ്ക്കു സമീപത്തേക്ക് മാറ്റി പാര്‍പ്പിച്ചുവെന്നു പറയപ്പെടുന്നു. പാലക്കാടുള്ള ഒരു ഗുമസ്തന്‍ താത്രിയെ വിവാഹം കഴിച്ചുവെന്നും, പോത്തന്നൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ ഒരു ആന്‍ഗ്ലോഇന്ത്യന്‍ താത്രിയെ വിവാഹം കഴിച്ചുവെന്നും മറ്റും പറയപ്പെടുന്നുണ്ട്.
താത്രിക്കഥയിലെ തെറ്റും ശരിയും വിളിച്ചു പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നും കേരളത്തില്‍. താത്രി ജനിച്ച കല്‍പകശ്ശേരി ഇല്ലത്തും, അവിടെയുള്ള കുളത്തിലും ആളുകള്‍ ഇറങ്ങാന്‍ ഭയക്കുന്നതിന്റെ കാരണം ആത്മീയമാണ്. ആറങ്ങോട്ട്കര കാര്‍ത്യാനി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു താത്രിയുടെ അച്ഛന്‍. 1905ലെ സ്മാര്‍ത്തവിചാരത്തില്‍ അഷ്ടമൂര്‍ത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ കാര്‍ത്യായനി ക്ഷേത്രത്തിലെ കളിമണ്‍ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് കഥ.
വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ 'മാധവീലത' എന്ന മരത്തിനാണ് ഇപ്പോള്‍ പൂജ. കാര്‍ത്യായനി ഭഗവതിയുടെ ഉടഞ്ഞ വിഗ്രഹം താത്രി തന്നെയെന്ന് വിശ്വസിക്കുന്നവര്‍ ആറങ്ങോട്ടുകരയിലുണ്ട്. താത്രിയില്‍ ദൈവികശക്തി കണ്ട് അമ്പലം പണിയണമെന്ന് വാദിച്ചവരുണ്ട്. മാടമ്പ് കുഞ്ഞുകുട്ടന് താത്രി ജഗദംബികയാണ്. കവി ആലങ്കോട് ലീലാകൃഷ്ണന് അവര്‍ വൈശികതന്ത്രം പഠിച്ച ഒരു നീചവേശ്യമാത്രം. താത്രി മനോരോഗിയായിരുന്നെന്നും വിശ്വസിക്കുന്നവരുമുണ്ട്.
ഒമ്പതു മുതല്‍ 23 വയസ്സുവരെയുള്ള കാലയളവില്‍ അനേകം പുരുഷന്മാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും താത്രി ഗര്‍ഭിണിയായതായോ ഗര്‍ഭച്ഛിദ്രം നടത്തിയതായോ ആരും പറഞ്ഞുകേട്ടിട്ടില്ല. അതേസമയം, ഭ്രഷ്ടിനുശേഷം പുനര്‍വിവാഹിതയായ അവര്‍ രണ്ടുപെണ്‍കുട്ടികള്‍ക്കും ഒരാണ്‍കുട്ടിക്കും ജന്മം നല്‍കിയതായും പറയുന്നു. ഇത് താത്രിയുടെ മറ്റൊരു രോഗാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.
എന്ത് തന്നെയായാലും താത്രി ഒരു അടയാളപ്പെടുത്തലാണ്. പോയ കാലത്തെ നമ്പൂതിരി സമദായത്തെയും ഇന്നത്തെ കേരള പശ്ചാത്തലത്തെയും തരതമ്യം ചെയ്യുന്നതും അല്ലാത്തതും ഓരോരുത്തരുടെ യുക്തിക്ക് വിടുന്നു. മന്ത്രിമാര്‍ 3, മുന്‍ കേന്ദ്ര മന്ത്രി 1, എംഎല്‍എമാര്‍ 2... താത്രിയുടെ സ്മാര്‍ത്ത വിചാരത്തിലെ കണക്കുകല്‍ പോലെ ചിലര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ തോന്നാം ചരിത്രത്തില്‍ പറയുന്നത് പോലെ പ്രേതമായി തീര്‍ന്ന താത്രിയെ, വിവാഹം ചെയ്തയച്ച കല്പകശേരിയില്ലത്ത്, കല്ലില്‍ ആവാഹിച്ചിരുന്നിരിക്കാം. ഒരു പക്ഷെ അതിന്റെ പുനര്‍ജന്മമാണ് കാര്‍ത്യാനി ക്ഷേത്രത്തിലെ മാധവീല എങ്കില്‍ കുറിയേടത്ത് താത്രി നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് വിശ്വസിച്ചേ തീരൂ.
വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ