അര്‍ധരാത്രി വന്ന ആ ഫോണ്‍ കോള്‍; പിന്നീട് കേരളം ഉറങ്ങിയില്ല... ലോകരാജ്യങ്ങള്‍ക്ക് മാതൃക
ലോകത്തെ വന്‍ ശക്തി രാജ്യങ്ങള്‍ പോലും കൊറോണയ്ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നത് കൊച്ചു കേരളത്തിന്റെ പ്രതിരോധമാണ്. കൊറോണ വൈറസിനെ തുടക്കം മുതല്‍ പ്രതിരോധിച്ച് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയ കേരളത്തിന്റെ വിജയഗാഥ ഇന്ന് ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. അമേരിക്കയും യൂറോപ്പും ഗള്‍ഫ് രാജ്യങ്ങളും അടിപതറിയ വേളയിലാണ് മലയാളക്കരയുടെ മാതൃക വ്യത്യസ്തമാകുന്നത്.
കാലങ്ങളായി കേരളം ഭരിച്ച സര്‍ക്കാരുകളും കൂടെ നിന്ന് സഹകരിച്ച ജനങ്ങളും ഇതിന് അഭിനന്ദനം അര്‍ഹിക്കുന്നു. അന്ന് ആ അര്‍ധരാത്രി വന്ന ഫോണ്‍ കോള്‍... അതിന് ശേഷം ഉറങ്ങാതെ കേരളം കാവലിരുന്നതോടെയാണ് കൊറോണ പിന്തിരിയുന്നത്. എങ്കിലും ജാഗ്രത കൈവെടിയാനായിട്ടില്ല. കേരളത്തിന്റെ മാതൃക ലോകരാജ്യങ്ങളെ ഉണര്‍ത്തി അമേരിക്കയിലെ എംഐടി ടെക്‌നോളജി റിവ്യൂവില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ...
ഫോണ്‍ കോള്‍
പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന് വന്ന മേലുദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ സംബന്ധിച്ചാണ് വാര്‍ത്തയില്‍ പറയുന്നത്. മാര്‍ച്ച് ഏഴിന് കേരളം പുതിയ പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു. ഇതിന് നിമിത്തമായതാകട്ടെ ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശികളായ മൂന്നംഗ കുടുംബവും.
കാര്യങ്ങള്‍ മാറിമറിഞ്ഞു
ഫെബ്രുവരി 29നാണ് ഇറ്റലിയില്‍ നിന്ന് അച്ഛനും അമ്മയും മകനും കൊച്ചി വിമാനത്താവളത്തിലെത്തിയത്. പരിശോധന നടത്തുന്നതില്‍ അവര്‍ വരുത്തിയ വീഴ്ച പിന്നീട് വിവാദമായി. അന്ന് അവര്‍ക്ക് നേരിയ തോതില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
അതിവേഗം
ഇറ്റലിയില്‍ നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരമായിരുന്നു കളകക്ടര്‍ക്ക് വന്ന കോളില്‍. അപ്പോഴേക്കും ഇറ്റലിക്കാരില്‍ നിന്ന് രണ്ടു ബന്ധുക്കള്‍ക്കും രോഗം വ്യാപിച്ചു. കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്ക പരന്നു. എന്നാല്‍ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി, അവരെ മാറ്റിനിര്‍ത്തി പ്രത്യേക ചികില്‍സ നല്‍കി...
മെഡിക്കല്‍ വിദ്യാര്‍ഥിക്ക്
കേരളത്തില്‍ ഇറ്റലിയില്‍ നിന്ന് വന്നവര്‍ രോഗം ഭേദമായി പുറത്തിറങ്ങുമ്പോള്‍ ഇറ്റലിയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുന്ന പകര്‍ച്ച വ്യാധിയായി മാറിയിരുന്നു കൊറോണ. ചൈനയിലെ വുഹാനില്‍ നിന്ന് രോഗ ലക്ഷണത്തോടെ വന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരത്തെ രോഗം ഭേദമായിരുന്നു. ശക്തമായ പ്രതിരോധം വഴി കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുകയാണിപ്പോള്‍.
കേരളത്തെ സഹായിച്ചത്
കൊറോണയെ നേരിടാന്‍ കേരളത്തെ സഹായിച്ചത് ഈ മേഖലയിലുള്ള മുന്‍ പരിചയമാണ്. 2018ല്‍ വടക്കന്‍ കേരളത്തെ പിടിച്ചുലച്ച നിപ്പ വൈറസിനെയും കേരളം പ്രതിരോധിച്ചതാണ്. അസാമാന്യമായ നടപടികളിലൂടെ നിപ്പയെ മറികടന്നവര്‍ക്ക് കൊറോണയെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന വിദഗ്ധരെല്ലാം വിലയിരുത്തിക്കഴിഞ്ഞു.
വെല്ലുവിളി
വവ്വാലുകളില്‍ നിന്ന മനുഷ്യരിലേക്ക് വ്യാപിച്ചതാണ് നിപ്പ വൈറസ് എന്നാണ് നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍ കൊറോണയുടെ ഉല്‍ഭവവും അതിവേഗമുള്ള വ്യാപനവും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതുമാണ് വെല്ലുവിളി. പരിമിതമായ വിഭവങ്ങള്‍ വച്ച് മകിച്ച പ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ 'വിജയ കഥ' എന്നാണ് ലോകാരോഗ്യ സംഘടന പോലും വിശേഷിപ്പിച്ചത്.
പോംവഴി
മാര്‍ച്ച് ഏഴിന് രാത്രി 11.30നാണ് കളക്ടര്‍ നൂഹിന് മേലുദ്യോഗസ്ഥന്റെ ഫോണ്‍ വന്നത്. പുലര്‍ച്ചെ മൂന്ന് മണിയാകുമ്പോഴേക്കും പ്രത്യേക സംഘം പ്രവര്‍ത്തന സജ്ജമായിരുന്നു. രോഗം പകരുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ആദ്യം പോംവഴി എന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയ വേളയില്‍ തന്നെ വ്യാപനത്തിനുള്ള വഴികളും അവര്‍ അടച്ചു. കര്‍ശന നിയന്ത്രണവും കൊണ്ടുവന്നു.
സാങ്കേതിക വിദ്യ
ഇറ്റലിയില്‍ നിന്ന് വന്ന കുടുംബവുമായി ബന്ധപ്പെട്ടതും അവര്‍ സംസാരിച്ചതുമായ എല്ലാവരെയും കണ്ടെത്താനുള്ള വഴിയാണ് കളക്ടറുടെ നേതൃത്വത്തില്‍ ഒരുക്കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും പ്രത്യേക സംഘം രൂപീകരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കി. കുടുംബത്തിന്റെ ഫോണിലെ ജിപിഎസ് ഡാറ്റയും വിമാനത്താവളം മുതലുള്ള സിസിടിവി ദൃശ്യങ്ങളും ഇറ്റലിക്കാരുടെ പാത കണ്ടെത്തുന്നതിന് ഉപയോഗിച്ചു.
അന്വേഷണത്തില്‍ തെളിഞ്ഞത്
നാട്ടിലെത്തി ഏഴ് ദിവസത്തിനിടെ ഇറ്റലിക്കാന്‍ സഞ്ചരിച്ച വഴിയും സമ്പര്‍ക്കം പുലര്‍ത്തിയവരും ഏറെയുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ സഹായം അഭ്യര്‍ഥിച്ചത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഇടപെടല്‍ കൂടിയായപ്പോള്‍ നടപടികള്‍ക്ക് വേഗതയേറി.
ജനുവരിയില്‍ തന്നെ
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാനും പരിശോധന നടത്താനും ജനുവരിയില്‍ തന്നെ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളൊന്നും ഈ വേളയില്‍ യാതൊരു പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. കേരളത്തിന്റെ സുരക്ഷയും കരുതലുമാണ് കൊറോണയെ പ്രതിരോധിക്കുന്നതിന് ഏറെ സഹായകമായത് എന്ന് ചുരുക്കം.
ലോകരാജ്യങ്ങള്‍ക്ക് മാതൃക
ആരോഗ്യരംഗത്ത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ക്കെന്നല്ല, ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ് കേരളമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ പശ്ചാത്തലവും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് നാടുകളിലും മലയാളികളായ ഒട്ടേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
നടപടികള്‍ ഇങ്ങനെ
രോഗ സാധ്യതയുള്ളവരെ കണ്ടെത്തി വീട്ടില്‍ തന്നെ നിരീക്ഷണം നിര്‍ദേശിച്ചു. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസൊലേഷനിലാക്കി. ജനങ്ങളെ ബോധവല്‍ക്കരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിച്ചു. കിംവദന്തികള്‍ പരക്കുന്നത് തടഞ്ഞു- തുടങ്ങിയ മാര്‍ഗങ്ങളാണ് പത്തനംതിട്ടയിലും പിന്നീട് മറ്റു ജില്ലകളിലും കേരളം പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കേന്ദ്രത്തിന്റെ നിലപാട്
മാര്‍ച്ച് 12ന് ഇന്ത്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റ് മന്ദിര നിര്‍മാണ പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ഈ വേളയിലും ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി എന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളം മുന്നില്‍ നടന്നു
രോഗികള്‍ 15 എണ്ണമായതോടെ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂട്ടം ചേരുന്നത് നിരോധിച്ചു. സ്‌കൂളുകള്‍ അടച്ചു. ആരാധനാലയങ്ങളില്‍ പോകുന്നത് തടഞ്ഞു. മാസ്‌ക് കൂടുതലായി ഉപയോഗിക്കാന്‍ പറഞ്ഞു. ഭക്ഷ്യധാന്യ വിതരണം അപ്പോഴും തുടര്‍ന്നുവെന്നതും കേരളത്തിന്റെ നേട്ടമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video
നേട്ടത്തിന് കാരണം
കേരളത്തിന്റെ സാക്ഷരതയാണ് പ്രതിരോധത്തിന് സഹായകമായ പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. കുറുക്കുവിദ്യകളില്‍ വിശ്വസിക്കാതെ കേരളം കൃത്യമായ ചികില്‍സ പിന്തുടര്‍ന്നതും നേട്ടമായി. 12 മണിക്കൂറിലധികം മിക്ക ഉദ്യോഗസ്ഥരും ഈ വേളയില്‍ ജോലി ചെയ്യാന്‍ തയ്യാറായി. കമ്യൂണിറ്റി കിച്ചന്‍, സൗജന്യ ധാന്യവിതരണം, പെന്‍ഷന്‍ വിതരണം തുടങ്ങിയവ ആദ്യം പ്രഖ്യാപിച്ചതും കേരളത്തിലാണ്. പ്രതിരോധവും ക്ഷേമ പദ്ധതികളും ഒരുമിച്ച് കൊണ്ടുപോയി എന്നതും കേരളത്തിന്റെ നേട്ടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.