കുട്ടികളെ ഭിക്ഷക്കയച്ച് പണം തട്ടുന്നത് വ്യാപകം
കൊച്ചി: കുട്ടികളെ ഭിക്ഷ യാചിക്കാനയച്ച് പണം തട്ടുന്ന സംഘം കൊച്ചിയിലും സമീപപ്രദേശങ്ങളിലും വ്യാപകമാകുന്നു. മാതാപിതാക്കള്‍ രോഗികളാണെന്നും അവരെ നോക്കാന്‍ മറ്റാരുമില്ലെന്നും അച്ചടിച്ച പ്രസ്താവനയുമായി ട്രെയിനിലും ബസിലും കയറിയിറങ്ങുന്ന മറുനാടന്‍ കുട്ടികളുടെ എണ്ണം സമീപകാലത്ത് ഏറെ വര്‍ധിച്ചിട്ടുണ്ട്.
ക്വാട്ട നിശ്ചയിച്ച് കുട്ടികളെ പിരിവിനായി വിടുന്നത് മാതാപിതാക്കളും കൂടി അടങ്ങിയ സംഘമാണെന്ന് തെരുവുകുട്ടികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. കുട്ടികള്‍ യാചിച്ചുണ്ടാക്കുന്ന പണം അന്നന്നു തന്നെ മാതാപിതാക്കള്‍ കൈക്കലാക്കും. സന്നദ്ധ സംഘടനകള്‍ നടത്തുന്ന പുനരധിവാസ ക്യാമ്പിലെത്തിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ നേരിട്ടെത്തി കൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്. വിട്ടുകൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കുന്ന ഡോണ്‍ബോസ്കോയുടെ ഓള്‍ഡ് റെയില്‍വേ സ്റേഷന്‍ റോഡിലെ വാത്സല്യഭവനില്‍ കഴിഞ്ഞ ദിവസവും ഇത്തരമൊരു രംഗം ആവര്‍ത്തിച്ചു. വാത്സല്യഭവനിലെ സിസ്റര്‍ മേരി ജോസ് വേണാട് എക്സ്പ്രസ്സില്‍ വെള്ളിയാഴ്ച കണ്ടെത്തിയ മഞ്ജു, മുനിയമ്മ എന്നീ കുട്ടികളെ ആവശ്യപ്പെട്ട് അവരുടെ അമ്മ ശനിയാഴ്ച തന്നെ എത്തി. അഛന്‍ മരിച്ചുപോയെന്നും അമ്മ രോഗശയ്യയിലുമാണെന്നാണ് കുട്ടികള്‍ നല്‍കിയ കാര്‍ഡില്‍ പറഞ്ഞിരുന്നത്.
പൊലീസ് സഹായത്തോടെയാണ് സിസ്റര്‍ മേരി റോസ് മഞ്ജുവിനെയും മുനിയമ്മയെയും വാത്സല്യഭലനിലെത്തിച്ചത്. വിശദമായ അന്വേഷണത്തില്‍ ഇവര്‍ക്ക് അഛനും അമ്മയും ഉണ്ടെന്നും ഇവരുടെ സഹോദരങ്ങളും ഭിക്ഷാടനം നടത്തുകയാണെന്നും പണം നല്‍കിയില്ലെങ്കില്‍ പീഡനം ഏല്‍ക്കേണ്ടിവരുമെന്നും കുട്ടികള്‍ സിസ്ററിനോട് പറഞ്ഞു. കുട്ടികളെ കണ്ടെത്തിയ ട്രെയിനില്‍ തന്നെ മാതാപിതാക്കളും ഉണ്ടായിരുന്നതായും അവര്‍ അറിയിച്ചു.
ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കണമെന്നുണ്ടെങ്കിലും മാതാപിതാക്കള്‍ വന്നാവശ്യപ്പെടുമ്പോള്‍ അവരുടെ കൂടെ വിടാതിരിക്കാനാവില്ലെന്നും അടുത്ത കാലത്ത് ഇത്തരം കുട്ടികളുടെ എണ്ണം വളരെ കൂടിയിട്ടുണ്ടെന്നും ഈ പ്രശ്നത്തില്‍ ഫലപ്രദമായി ഒന്നുെ ചെയ്യാനാവാത്ത അവസ്ഥയിലാണ് തങ്ങളെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.