തിരഞ്ഞെടുപ്പ് പരിഷ്കരണ നിയമം അസാധുവാക്കി
ദില്ലി: വിവാദമായ തിരഞ്ഞെടുപ്പ് പരിഷ്കരണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചു. ഇതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലവും സ്വത്ത്, ബാധ്യത ഇവ സംബന്ധിച്ച വസ്തുതകളും വിദ്യാഭ്യാസയോഗ്യതയും നിര്‍ബന്ധമായും വെളിപ്പെടുത്തണം. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായി പത്രിക സമര്‍പ്പിയ്ക്കുമ്പോഴാണ് ഇത് ചെയ്യേണ്ടത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് തിരഞ്ഞെടുപ്പ് പരിഷ്കരണ നിയമമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ജസ്റിസുമാരായ എം. ബി. ഷാ, പി. വി. റെഡ്ഢി, ഡി. എം. ധര്‍മാധികാരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ള മൗലികാവകാശമായ അഭിപ്രായ പ്രകടന സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടതാണ്. ജന പ്രതിനിധാന നിയമത്തിന്റെ ഭേദഗതി ഈ അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ്.
എല്ലാ പാര്‍ട്ടികള്‍ക്കുമിടയിലുണ്ടായ സമവായത്തിന് ശേഷമാണ് 2002 മെയില്‍ ഈ നിയമം കൊണ്ടുവന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ മാത്രമേ സ്വത്തുവകകളും ബാധ്യതകളും സംബന്ധിച്ച വിശദവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുള്ളൂവെന്നാണ് നിയമത്തില്‍ പറയുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ പറയുന്നില്ല.
മാര്‍ച്ച് 13 വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.
ലോക് സത്ത, അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
വിധിയുടെ അടിസ്ഥാനത്തില്‍ ഇത്രയും കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി വെളിപ്പെടുത്തിയിരിക്കണം:
1. സ്ഥാനാര്‍ഥി ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാവുകയോ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ? കുറ്റക്കാരനായിട്ടുണ്ടെങ്കില്‍ അനുഭവിച്ച ശിക്ഷ തടവോ പിഴയോ ആണോ?
2. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് ആറ് മാസം മുമ്പ് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ അനുഭവിക്കാവുന്ന കേസുകളില്‍ കുറ്റക്കാരനായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് കോടതി ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം?
3. സ്ഥാനാര്‍ഥിയുടെയും ഭാര്യയുടെയും/ഭര്‍ത്താവിന്റെയും ആശ്രിതരുടെയും സ്വത്തുവകകളുടെ വിശദാംശങ്ങള്‍.
4. ബാധ്യത സംബന്ധിച്ച വിശദാംസങ്ങള്‍
5. സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസയോഗ്യത.












Click it and Unblock the Notifications