കാലവര്‍ഷക്കെടുതി: കേരളം 265കോടി ആവശ്യപ്പെട്ടു
ദില്ലി: സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് 265കോടിരൂപ ധനസഹായം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മഴക്കെടുതി സംബന്ധിച്ച് സംസ്ഥാനത്തിനു സംഭവിച്ച നാശനഷ്ടം കണക്കാക്കി റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് പുതിയ നിവേദനം കൈമാറി.
കെടുതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി അടുത്തയാഴ്‌ച കേന്ദ്രസംഘം കേരളത്തിലെത്തുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പുനില്‍കിയിട്ടുണ്ടെന്ന് രാജേന്ദ്രന്‍ അറിയിച്ചു.
ജൂലൈ 15 മുതല്‍ 20വരെയുള്ള ദിവസങ്ങളിലായി കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഉണ്ടായ പേമാരിയിലും ഉരുള്‍പൊട്ടലിലുമായി ഉണ്ടായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
660കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. പ്രളയദുരിതാശ്വാസത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് പരിഷ്‌കരിച്ച കണക്കില്‍ വ്യാഴാഴ്‌ച ലാന്റ് റവന്യൂ കമ്മീഷണര്‍ വല്‍സലാകുമാരി സമര്‍പ്പിച്ച പ്രാഥമിക നിവേദനത്തിലേതിനേക്കാള്‍ 19കോടി രൂപ കുറവുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് സ്ഥിരം സംവിധാനങ്ങള്‍ക്കുള്ള വിപുല പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുമെന്ന് മന്ത്രി രാജേന്ദ്രന്‍ അറിയിച്ചു. സ്‌കൂളുകളെ ദുരിതാശ്വാസ ക്യാമ്പുകളാക്കുന്ന പതിവു രീതി മാറ്റാനായി തീരദേശജില്ലകളില്‍ സ്ഥിരം അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇതിന് 400 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത കാലത്ത് ഈ സ്ഥലങ്ങള്‍ കമ്യൂണിറ്റി ഹാളുകളായി ഉപയോഗിക്കും.
ദില്ലിയിലെത്തിയ രാജേന്ദ്രന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി സിപി ജോഷി, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ആഭ്യന്തരസെക്രട്ടറി ഗോപാല്‍ കൃഷ്‌ണപിള്ള തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.