'മൃതദേഹം' അലറിക്കരഞ്ഞു; നാട്ടുകാര്‍ അന്തംവിട്ടു
കോഴഞ്ചേരി: ഇരുപത് അടി താഴ്‌ചയുള്ള കുളത്തില്‍ നിന്നും കരയ്‌ക്കടുപ്പിക്കുമ്പോള്‍ മൃതദേഹം അലറിക്കരഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. എന്തായാലും കണ്ടവരാരും ആ സീന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ല.
ചെങ്ങന്നൂരിലെ ഇടനാട്ടിലുള്ളവര്‍ക്കാണ് ചൊവ്വാഴ്‌ച ഇത്തരമൊരു അനുഭവമുണ്ടായത്. രവീന്ദ്രന്‍ എന്നയാളുടെ ഭാര്യ തുളസി(50) ആണ് ആളുകളെ ആകെ അമ്പരപ്പിച്ച് കളഞ്ഞത്. ഇരുപത് അടി താഴ്‌ചയുള്ള വെള്ളക്കെട്ടില്‍ ഏഴു മണിക്കൂറാണ് തുളസി ജീവനോടെ ആഴ്‌ന്നു കിടന്നത്.
ചൊവ്വാഴ്‌ച രാവിലെ ഒന്‍പതു മണിയോടെയാണ് വീട്ടില്‍ നിന്നും ഏറെ അകലെയുള്ള ഒരു പാറക്കെട്ടിലെ വെള്ളത്തില്‍ തുളസിയെ മരിച്ച നിലയില്‍ കണ്ടത്. പാറക്കെട്ടിലെ വെള്ളത്തില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു ദേഹം. മുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുകാണുന്നുണ്ടായിരുന്നുള്ളു.
സംഭവമറിഞ്ഞ ജനം തടിച്ചുകൂടി, പത്തരയോടെ എസ്‌ഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സംഭവം വെള്ളത്തില്‍ വീണുള്ള മരണം തന്നെയാണെന്ന് ഉറപ്പിച്ചു. പന്ത്രണ്ട് മണിയോടെ സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
വൈകീട്ട് മൂന്നു മണിയോടെയാണ് മൃതദേഹം വെള്ളത്തില്‍ നിന്നും പുറത്തെടുക്കാനുള്ള സംഘമെത്തിയത്. ഒരാള്‍ വെള്ളക്കെട്ടില്‍ ഇറങ്ങി തുളസിയുടെ കയ്യില്‍ കുരുക്കിട്ടു. കരയിലേയ്‌ക്ക് വലിച്ചടുപ്പിക്കുമ്പോള്‍ അതാ 'മൃതദേഹം' അലറിക്കരയുന്നു.
കരയില്‍ നിന്നവര്‍ ആദ്യം നടുങ്ങിയെങ്കിലും പിന്നീട് എല്ലാവരും ആശ്വസിച്ചു. തുളസി മരിച്ചില്ലല്ലോ. പിന്നീട് ഇവരെ പൊലീസ് ജീപ്പില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സകള്‍ നല്‍കി.
ചൊവ്വാഴ്‌ച രാവിലെ ഏഴര വരെ തുളസി വീട്ടിലുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. കത്തെഴുതിവച്ച് തുളസി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആത്മഹത്യാ ശ്രമമല്ലെങ്കില്‍ വീട്ടില്‍ നിന്നും അകലെ വിജനമായ സ്ഥലത്ത് തുളസി എത്തിയതെങ്ങനെയെന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നുണ്ട്