ബലാല്‍സംഗം: പ്രതിക്ക് മരണംവരെ തടവ്
ചെവിത്തിയാന്‍ സെബാസ്റ്റ്യന്‍ എന്നയാളുടെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്. എന്നാല്‍ ഇയാളെ ജീവിതാവസാനം വരെ ജയിലില്‍ തന്നെ ഇടണമെന്നും മോചിപ്പിക്കരുതെന്നും ജസ്റ്റിസ്സുമാരായ ഹര്‍ജിത്ത് സിങ്, ജെ.എം. പഞ്ചാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഇതുസംബന്ധിച്ച ഉത്തരവ്, തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയിലെത്തി. ബലാല്‍സംഗത്തിനിടെ പൊഴിയൂര്‍ സ്വദേശി ശരണ്യ എന്ന ഷെമിയുടെ ശരീരത്തില്‍ 36 മുറിവുകളാണ് സെബാസ്റ്റ്യന്‍ ഉണ്ടാക്കിയത്. രക്തത്തില്‍ നനഞ്ഞ രണ്ടുവയസ്സുകാരിയുടെ വസ്‌ത്രം പോലീസിന് കാട്ടിക്കൊടുത്തതും പ്രതിയാണ്.
സെബാസ്റ്റ്യനെതിരെ പൂന്തുറയിലുള്ള ഒരു പള്ളിയുടെ ഗോപുരത്തില്‍ രണ്ടുവയസ്സുകാരി ശാലിനിയെ പീഡിപ്പിച്ച് കൊന്നശേഷം ഒളിപ്പിച്ചുവെച്ച കേസ്, കഠിനംകുളം പുതുക്കുറിച്ചിയിലെ മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത ശേഷം കടലിലെറിഞ്ഞ കേസ്, ഒരു നാടോടിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നശേഷം കനാലിന്റെ ഇടുക്കില്‍ തിരുകിവെച്ച കേസ് തുടങ്ങിയവ പരിഗണിക്കവെ ഇയാള്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ തന്നെ കഴിയുന്നതാണ് സമൂഹത്തിന് നല്ലതെന്നും സുപ്രീംകോടതിയുടെ വിധിയില്‍ വ്യക്തമാക്കി.
ശാലിനിയെ കൊന്ന കേസ്സില്‍ ഇയാളിപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2005 ആഗസ്‌ത് രണ്ടിനാണ് അമ്മയോടൊപ്പം വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരി ഷെമിയെ സെബാസ്റ്റ്യന്‍ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്.
കുട്ടിയുടെ സ്വര്‍ണമാലയും അരഞ്ഞാണവും മോഷ്ടിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചു. സംഭവസ്ഥലത്തിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട സെബാസ്റ്റ്യനെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ കഥ പുറത്തുവന്നത്.
2007 മാര്‍ച്ചില്‍ സെബാസ്റ്റ്യന് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വി.ആര്‍. ജ്യോതീന്ദ്രനാഥ് മരണശിക്ഷ വിധിച്ചു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ പ്രതി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിന്മേലാണ് ഇപ്പോഴത്തെ വിധി.