നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ദിലീപ്.. പന്ത് കോടതിയുടെ കോർട്ടിൽ.. വിധി ഉടൻ
കൊച്ചി: മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 355 സാക്ഷികളും നാന്നൂറോളം രേഖകളും രണ്ട് മാപ്പ് സാക്ഷികളും ഉള്‍പ്പെടെയുടെ വിപുലമായ അനുബന്ധ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്ന് മാധ്യമങ്ങളിലെത്തുകയും ചെയ്തു. ഇതോടെ ദിലീപ് പോലീസിനെതിരെ കോടതിയിലെത്തി. കേസില്‍ കുറ്റപത്രം റദ്ദാക്കുമോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കണം.
പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!
വിധി പറയുന്നത് മാറ്റി വെച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് ദിലീപിന്റെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജിയില്‍ കോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കേസില്‍ ജനുവരി 9ന് കോടതി വിധി പറയും.
പോലീസിനെതിരെ ദിലീപ്
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പോലീസ് മനപ്പൂര്‍വ്വം കുറ്റപത്രം ചോര്‍ത്തിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. അതേസമയം കുറ്റപത്രം ചോര്‍ത്തിയത് ദിലീപ് തന്നെയാണ് എന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആരോപിച്ചു. നേരത്തെ പോലീസിനോട് ദിലീപിന്റെ പരാതിയില്‍ കോടതി വിശദീകരണം തേടിയിരുന്നു.
സത്യവാങ്മൂലം നൽകി
പോലീസ് കുറ്റപത്രം ചോർത്തി നല്‍കിയിട്ടില്ലെന്നും കേസ് വഴി തെറ്റിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മാത്രമല്ല കുറ്റപത്ത്രതിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ നല്‍കിയപ്പോള്‍ ചോര്‍ന്നതാകാം എന്നും പോലീസ് വാദിക്കുകയുണ്ടായി. ഇത് പോലീസിനെ പരിഹാസ്യരാക്കുകയും ചെയ്തു.
ചോർന്നത് കരടെന്ന്
അതിനിടെ ചോര്‍ന്നത് കുറ്റപത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് അല്ലെന്നും കരട് രൂപം മാത്രമാണ് എന്നും പോലീസ് വിശദീകരിക്കുകയുണ്ടായി. എന്നാല്‍ പോലീസിന്റെ വാദങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ തളളിക്കളഞ്ഞു.പോലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലുമില്ല. അതിനാല്‍ പോലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം ചോര്‍ന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
കുറ്റപത്രം റദ്ദാക്കണം
കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണം എന്ന ആവശ്യവും ദിലീപ് കോടതിക്ക് മു്ന്നിലുന്നയിച്ചു. ദിലീപിന് എതിരെ രൂക്ഷമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിച്ഛന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഫോണ്‍ രേഖകള്‍ അടക്കമുള്ളവ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യത്തിൽ തുടരാൻ അപേക്ഷ
കേസിലെ എട്ടാം പ്രതിയായ ദിലീപ് കഴിഞ്ഞ ഒക്ടോബര്‍ 3 മുതല്‍ ജാമ്യത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം അങ്കമാലി കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. കുറ്റപത്രം കൈപ്പറ്റിയതിനോടൊപ്പം ഇനിയും ജാമ്യത്തില്‍ തുടരുന്നതിനുള്ള അപേക്ഷയും ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു.ഈ മാസം 19ന് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് ദിലീപിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 19ദിലീപ് ഹാജരായില്ല.
രേഖകൾ പരിശോധിച്ചു
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മജിസ്ട്രറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപ് രേഖകള്‍ പരിശോധിച്ചു. എന്നാല്‍ കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന് പരിശോധിക്കാന്‍ സാധിച്ചില്ല.നടിയുടെ ദൃശ്യങ്ങള്‍ ദിലീപിനെ കാണിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ നിര്‍ണായക തെളിവായതിനാലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ പുറത്താകുമെന്നതിനാലുമാണ് ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ദിലീപ് എട്ടാം പ്രതി
ദിലീപ് അടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം നവംബര്‍ 22നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 23ന് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ആരംഭിച്ചു. ശേഷം സാങ്കേതിക പിഴവുകളെല്ലാം തിരുത്തിയ ശേഷം കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ദിലീപിനെ കൂടാതെ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവരോട് 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയയ്ക്കുകയും ചെയ്തു.