പതിറ്റാണ്ടുകളായുളള സ്വപ്നം, ചെങ്ങന്നൂരിലെ കൈപ്പാലക്കടവ് പാലം നാടിന് സമർപ്പിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ വരട്ടാറിന് കുറുകെ നിർമ്മിച്ച കൈപ്പാലക്കടവ് പാലം നാടിന് സമർപ്പിച്ചു. പതിറ്റാണ്ടുകളായി ചെങ്ങന്നൂർ മംഗലം ഇടനാട് പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് കൈപ്പാലക്കടവ് പാലത്തിന്റെ നിർമ്മാണത്തിലൂടെ സാദ്ധ്യമായിരിക്കുന്നത് എന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു.
ചെങ്ങന്നൂർ ജംഗ്ഷനിൽ പ്രവേശിക്കാതെ കല്ലിശ്ശേരിയിൽ നിന്നും മുളക്കുഴ എത്തി ചേരുന്ന ഒരു ബൈപ്പാസ് റോഡ് ഈ പാലം വഴി സാധ്യമാകുകയാണ്. വാഹനഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള ക്യാരേജ് വേയും, 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. 25 മീറ്റർ വീതമുള്ള 2 സ്പാനുകളും 10 മീറ്റർ വീതമുള്ള 7 ലാൻഡ് സ്പാനുകളും ഉൾപ്പെടെ 131 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പാലം നിർമ്മാണത്തിനൊപ്പം ഇരു കരകളിലുമായി 800 മീറ്റർ നീളത്തിൽ റോഡ് നവീകരണവും നടത്തിയിട്ടുണ്ട്.

2016-17 ൽ അഡ്വ. കെ.കെ.രാമചന്ദ്രൻ നായർ എം.എൽ.എ ആയിരുന്നപ്പോഴാണ് പാലത്തിന് ഭരണാനുമതി നൽകിയതും സാങ്കേതികാനുമതി നൽകി പ്രവൃത്തി തുടങ്ങാൻ സാധിച്ചതും. 2018 ലും 19 ലും ഉണ്ടായ ശക്തമായ പ്രളയക്കെടുതികൾ അതിജീവിക്കാനും 2020 ലെ കോവിഡ് വൈറസ് വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗൺ കാരണത്താൽ തടസ്സം നേരിട്ട പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് എം.എൽ.എ ശ്രീ സജിചെറിയാൻ ഉദ്യോഗസ്ഥർക്കൊപ്പം നിലകൊണ്ട് പ്രവർത്തിച്ചതും പാലത്തിന്റെ പ്രവൃത്തി പൂർത്തീകരണത്തിന് വേഗത വരുത്തിയിട്ടുണ്ട്.
പുതിയ കാലം പുതിയ നിർമ്മാണം എന്ന വികസന കാഴ്ചപാടിലൂടെയാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആലപ്പുഴ ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് വേണ്ടി 2016-2021 കാലയളവിൽ 75 പാലങ്ങളുടെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം പൂർത്തീകരിച്ചിട്ടുണ്ട്.
അതിൽ പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി 52 പാലങ്ങളുടെ നിർമ്മാണത്തിനു ഭരണാനുമതി നൽകി. 12 പാലങ്ങൾ പൂർത്തീകരിക്കുകയും 18 പാളങ്ങളുടെ നിർമ്മാണം പുരോഗമിച്ചുവരികയുമാണ്. ബാക്കിയുള്ള 22 പാലങ്ങളുടെ ടെണ്ടർ നടപടികൾ നടന്നുവരികയുമാണ്. 23 പ്രവൃത്തികൾ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണത്തിനു വേണ്ടിയുള്ള മേൽനടപടികൾ സ്വീകരിക്കുന്നതാണ്.












Click it and Unblock the Notifications