അർണബിന്റെ റിപ്പബ്ലിക് ചാനൽ റിപ്പോർട്ടറെ തടഞ്ഞു, അലിഗഡിലെ 14 വിദ്യാർത്ഥികൾക്ക് മേൽ രാജ്യദ്രോഹക്കുറ്റം
ദില്ലി: ഉത്തര്‍ പ്രദേശിലെ അലിഗഡ് സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് മേലെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ ക്യാംപസ്സില്‍ തടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ക്യാമ്പസ്സില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തക നളിനി ശര്‍മ്മയുമായി വിദ്യാര്‍ത്ഥികള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.
റിപ്പോര്‍ട്ടിംഗിനിടെ നളിനി ശര്‍മ്മ തീവ്രവാദികളുടെ സര്‍വ്വകലാശാല എന്ന് അലിഗഡ് യൂണിവേഴ്‌സിറ്റിയെ വിശേഷിപ്പിച്ചതായി ആരോപണമുണ്ട്. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്.
ക്യാംപസ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് നളിനി ശര്‍മ്മ വിദ്യാര്‍ത്ഥികളോട് തട്ടിക്കയറുകയും ലൈംഗിക അതിക്രമത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന യുവമോര്‍ച്ച നേതാവ് മുകേഷ് ലോധി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം അനുമതി വാങ്ങാതെ റിപ്പോര്‍ട്ടിംഗ് നടത്തിയതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സര്‍വ്വകലാശാല അധികൃതരും പരാതിപ്പെട്ടിട്ടുണ്ട്.