ശ്രീശാന്തിന് ഒരു നിയമം; മെയ്യപ്പന് വേറൊരു നിയമം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് അങ്ങിനെയാണ്. അതിലെ ശരിതെറ്റുകളെക്കുറിച്ച് ചോദിക്കരുത്. കളിഭ്രാന്തനാണോ, കളി കണ്ട് പോകുക. അല്ലേ മിണ്ടാതെ പോകുക. ഐ പി എല്‍ ഒത്തുകളിക്കേസില്‍ ശ്രീനിവാസനും മരുമകന്‍ മെയ്യപ്പനും നിഷ്‌കളങ്കരും ശ്രീശാന്തും അമിത് സിംഗും ചവാനും വിലക്കപ്പെട്ടവരുമാകുന്ന ബി സി സി ഐയുടെ ന്യായങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
സഹകളിക്കാരുടെ ഇടപാടുകള്‍ അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്ന കുറ്റത്തിനാണ് രാജസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ ത്രിവേദിയെ ഒരു വര്‍ഷം വിലക്കിയത്. സ്വന്തം ടീമിനെതിരെ ബെറ്റ് വെക്കുകയും ടീമിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും എന്ന് പോലീസ് കുറ്റപത്രത്തിലെഴുതിയ ശ്രീനിവാസന്‍ മരുമകന്‍ മെയ്യപ്പനാകട്ടെ കുറ്റവിമുക്തനും. ബി സി സി ഐയുടെ അന്വേഷണത്തിലും അച്ചടക്ക കമ്മിറ്റിയിലും വിശ്വാസം വരാന്‍ ഇനിയെന്ത് വേണം സാക്ഷ്യം?
ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിന്റെ സി ഇ ഒ ആയിരുന്നു ഗുരുനാഥ് മെയ്യപ്പന്‍. കോഴവിവാദത്തില്‍ മെയ്യപ്പനെ അറസ്റ്റ് ചെയ്തതോടെയാണ് ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞത്. ഒതുക്കത്തില്‍ ഒരു അന്വേഷണറിപ്പോര്‍ട്ട് പടച്ചുണ്ടാക്കി മരുമകനെ നിഷ്‌കളങ്കനാക്കി പ്രഖ്യാപിച്ചു ശ്രീനിവാസന്‍. ഒപ്പം സ്ഥാനത്ത് തിരിച്ചെത്തുകയും ബി സി സി ഐ നേതൃത്വത്തിലേക്ക് ഇനിയും മത്സരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പോലീസ് കുറ്റപത്രം പോലും സമര്‍പ്പിക്കുന്നതിന് മുന്‍പാണ് ശ്രീശാന്തടക്കം നാല് കളിക്കാരെ ബി സി സിയുടെ കൂലിക്കമ്മിറ്റി വിലക്കിയിരിക്കുന്നത്. പോലീസിന്റെ പല ആരോപണങ്ങളെ കോടതി പോലും മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നോര്‍ക്കണം. സ്വന്തം ടീമിനെ ഒറ്റിക്കൊടുത്ത മെയപ്പന്മാര്‍ക്കും ശ്രീനിവാസനും ഇടനിലക്കാരായ വിന്‍ധൂ ധാരാസിംഗിനും വേണ്ടി ബലിയാടുകളാകുകയായിരുന്നോ ശ്രീശാന്തടക്കമുള്ള കളിക്കാര്‍? ലോബിയിംഗിനെതിരെ ശ്രീ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും പ്രസക്തമാക്കുന്നത് ഇത്തരം സംശയങ്ങളാണ്.