ചൈനയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യ; സാഹചര്യങ്ങള്‍ നമുക്ക് അനുകൂലം, രാജ്യത്തേക്ക് കോടികള്‍ ഒഴുകും
ദില്ലി: കോവിഡിന്‍റെ പശ്ചാത്തലാത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോക രാഷ്ട്രങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും അനുകൂല നടപടികള്‍ സ്വീകരിച്ചു വിപണിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാറുകള്‍ നടത്തുന്നത്.
നേരത്തേയുള്ള പ്രഖ്യാപനങ്ങള്‍ക്ക് പുറമെ ജനങ്ങള്‍ക്കായി സാമ്പത്തിക സുരക്ഷാ പാക്കേജും പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ഭരണകൂടം. ഇന്ത്യന്‍ സര്‍ക്കാറും ഇതേ പാതയിലാണ് ലോക്ക് ഡൗണ്‍ മാറുന്നതോടെ ധനമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്ന് തുടര്‍ പ്രഖ്യാരനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ആശ്വാസമാവുന്ന ഒരു റിപ്പോര്‍ട്ട് ഐഎംഎഫും പങ്കുവെക്കുന്നു.
ഇന്ത്യയെ ലക്ഷ്യം വച്ച്
കോവിഡ് ഭീഷണിക്ക് ശേഷമുള്ള മൂലധനയാത്രകൾ ഇന്ത്യയെ ലക്ഷ്യം വച്ചായിരിക്കുമെന്ന് ഐഎംഎഫ് പറയുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ കരുത്താണ് ഇത് സൂചിപ്പിക്കുന്നത്. നിലവില്‍ ചൈനയിലേക്കാണ് വന്‍തോതില്‍ മൂലധനം ഒഴുകികൊണ്ടിരിക്കുന്നത്.
കോവിഡിന് ശേഷം
എന്നാല്‍ കോവിഡിന് ശേഷം അത് ഇന്ത്യ ഇന്തൊനേഷ്യ മുതലായ രാജ്യങ്ങളിലേക്കെത്തുമെന്നും ഐഎംഎഫ് പറയുന്നു. ചൈനയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കും. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ചൈനക്കെതിരായ ഒരു വികാരം അമേരിക്ക ഉള്‍പ്പടേയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ശക്തമാണ്.
ജിയോയുടെ ഓഹരി
റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി 570 കോടി ഡോളര്‍ മുടക്കി ഫെയ്സുബുക്ക് വാങ്ങിയത് ഇന്ത്യന്‍ വിപണിക്ക് വലിയ ഉണര്‍വാണ് പകര്‍ന്നത്. റിലയൻസ് ഓഹരി കോവിഡ് നഷ്ടം നികത്തിക്കഴിഞ്ഞു. ഈ മാതൃകയില്‍ കൂടുതല്‍ ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടുകള്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍
പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യത മുന്നില്‍ കാണുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ അവസരത്തിനൊത്തുയരുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇനി തയ്യാറാവില്ല
ചൈനയുമായി കച്ചവടം തുടരാന്‍ പല രാജ്യങ്ങളും ഇനി തയ്യാറായേക്കില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നത്. കൊറോണാവൈറസ് വന്നുപോയതിനു ശേഷം നിര്‍മ്മാണ രംഗത്ത് ചൈന വന്‍തിരിച്ചു വരവ് നടത്തിയോ എന്നൊന്നും ചര്‍ച്ചചെയ്യാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചൈനയുടെ അതൃപ്തി
അതേസമയം, വിദേശ നിക്ഷേപങ്ങളില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചൈനയുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം അയല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി വാങ്ങണമെന്നായിരുന്നു പുതിയ തീരുമാനം. പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവർക്ക് കമ്പനിയുടെ ഉടമസ്ഥാവകാശം മാറ്റി നൽകുേമ്പാഴും മുൻകൂർ അനുമതി തേടണം. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പുതിയ തീരുമാനം ബാധകമാവും.
18-ാം സ്ഥാനം
ഇന്ത്യയിൽ നേരിട്ടു വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളിൽ 18-ാം സ്ഥാനമേ ചൈനയ്ക്കുള്ളൂവെങ്കിലും പുതിയ നിയന്ത്രണങ്ങള്‍ അവര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കോവിഡിന് മുമ്പത്തെ സാഹ്യചര്യത്തില്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യ വലിയതോതില്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു
നിര്‍ബന്ധിതരായി
എന്നാല്‍ കോവിഡിനു ശേഷമുള്ള സ്ഥിതിഗതിയിൽ ചൈനയിൽനിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയുടെ മാതൃകയില്‍ ചൈനയും ഇതുപോലെ ചില നിയന്ത്രണങ്ങള്‍ക്ക് തയ്യാറായിട്ടുണ്ട്. ഇതിനായി പുതിയ വിദേശനിക്ഷേപ നിയമത്തിനും രൂപംനൽകിയിട്ടുണ്ട്.
നിയമങ്ങൾ ലംഘിച്ചു
ഇതിലെ 40-ാം വകുപ്പു പ്രകാരം ചൈനയോട് വിവേചനം കാണിക്കുന്ന രാജ്യത്തോടു തക്കതായ രീതിയില്‍ എതിർ നടപടികള്‍ കൈക്കൊള്ളണമെന്നാണ് പുതിയ വിദേശ നിക്ഷേപ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഈ വ്യവസ്ഥ ഇതുവരെ ആര്‍ക്കെതിരേയും പ്രയോഗിച്ചിട്ടില്ലെങ്കിലും ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നതെന്നു ചൈന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ഇന്ത്യ ലംഘിച്ചുവെന്നും ചൈന ആരോപിച്ചു.