അന്വേഷണ ഏജൻസികളോട് സോഴ്സ് വെളിപ്പെടുത്തുന്നതിൽ മാധ്യമപ്രവർത്തകർക്ക് ഇളവില്ല: ഡൽഹി കോടതി
ന്യൂഡൽഹി: നിർണായത നിരീക്ഷണവുമായി ഡൽഹി കോടതി. അന്വേഷണ ഏജൻസികൾക്ക് മുമ്പാകെ വാർത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാൻ ഉള്ള നിയമപരമായ ഇളവ് മാധ്യമ പ്രവർത്തകർക്ക് ഇല്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി പറഞ്ഞു.
ക്രിമിനൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ സോഴ്സ് വെളിപ്പെടുത്തണം എന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
അലക്സയെ ബെഡ്റൂമിൽ കയറ്റിയാൽ പണികിട്ടും; രഹസ്യമൊക്കെ പരസ്യമാകും
മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകൾ 2009 ഫെബ്രുവരി ഒമ്പതിന് ചില വാർത്താ ചാനലുകൾ പുറത്തുവിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ പ്രസിദ്ധീകരിച്ച രേഖകൾ വ്യാജമാണെന്നും അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയാണ് ഇവ സൃഷ്ടിച്ചതെന്നും ആരോപിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, വാർത്ത ചാനലുകളോ മാധ്യമ പ്രവർത്തകരോ ആവശ്യപ്പെട്ടിട്ടും രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്.
റിപ്പോർട്ട് തള്ളിയ കോടതി, അന്വേഷണത്തിന്റെ ഭാഗമായി സോഴ്സ് വെളിപ്പെടുത്താൻ മാധ്യമ പ്രവർത്തകരോട് ആവശ്യപെടാമെന്നാണ് പറഞ്ഞിട്ടുള്ളത്. ക്രിമിനൽ നടപടി ചട്ട പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഏതൊരു വ്യക്തിയോടും ക്രിമിനൽ കേസ് അന്വേഷണവുമായി സഹകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ. രാജ്യത്തെ നിയമങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് ഇതിൽ ഇളവനുവദിച്ചിട്ടില്ലെന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.