ഇന്തോനേഷ്യ; ഇന്ത്യക്കാരനെ വധിച്ചതായി ആദ്യ കോള്‍; ആശ്വാസമായി രണ്ടാം കോള്‍
ദില്ലി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന ഒട്ടേറെ ഇന്ത്യക്കാരെ വിദേശരാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ജലന്ധര്‍ സ്വദേശിയായ ഗുര്‍ദിപ് സിങ്. ഇന്തോനേഷ്യയില്‍ വധശിക്ഷ കാത്തു കഴിയുകയായിരുന്ന ഗുര്‍ദീപ് കഷ്ടിച്ചാണ് ശിക്ഷയില്‍ നിന്നും ഒഴിവായിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ ഇതിന് സഹായകമായെന്നാണ് കരുതപ്പെടുന്നത്. മയക്കുമരുന്ന് കേസില്‍ സിങ് ഉള്‍പ്പെടെ ഇരുപതോളം പേരുടെ വധശിക്ഷയാണ് ഇന്തോനേഷ്യ നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ ഒടുവില്‍ നാലുപേരുടെ വധശിക്ഷമാത്രമാണ് നടപ്പാക്കിയത്. 3 നൈജീരിയന്‍ സ്വദേശികളും ഒരു ഇന്തോനേഷ്യന്‍ പൗരനും ഇതില്‍പെടുന്നു.
സിങ്ങിനെയും വെടിവെച്ച് വധശിക്ഷ നടപ്പാക്കിയെന്നായിരുന്നു വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ ലഭിച്ച വിവരം. എംബസിയില്‍നിന്നുമായിരുന്നു ഫോണ്‍ കോള്‍. ഇതിന്റെ ആഘാതത്തില്‍ കുടുംബം ഞെട്ടിയിരിക്കെയാണ് ആശ്വാസമായി രണ്ടാമത്തെ കോള്‍ എത്തുന്നത്. സിങ് ഉള്‍പ്പെടെയുള്ളവരെ അവസാനനിമിഷം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു കോള്‍.
ഇതോടെ ജലന്ധറിലെ സിങ്ങിന്റെ വീട്ടില്‍ ഭാര്യയും മക്കളും ആഹ്ലാദത്തിലായി. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടശേഷം സിങ് വീട്ടുകാരെ ഫോണ്‍ ചെയ്തിരുന്നു. സിങ്ങിനെ ഏജന്റ് ചതിച്ചതാണെന്നാണ് ഭാര്യ കുല്‍വിന്ദര്‍ കൗര്‍ പറയുന്നത്. 300 ഗ്രാം മയക്കുമരുന്നുമായി 2004ലാണ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. 2005ല്‍ വധശിക്ഷ ലഭിച്ചു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചതോടെയാണ് വധശിക്ഷ ഉറപ്പായത്.