ഹിമാചല്‍ പ്രദേശിൽ വോട്ടെടുപ്പ് പൂർത്തിയായി; ഇനി കാത്തിരിപ്പ്
ഡിസംബര്‍ 18നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്
Recommended Video

ഷിംല: ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. അഞ്ച് മണിക്ക് ശേഷവും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു. അഞ്ച് മണിവരെ വോട്ട് ചെയ്യാനെത്തിയ എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കും. വൈകുന്നേരം നാല് മണിമവരെ 64 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി കല്‍പ്പ പോളിങ് സ്‌റ്റേഷനിലെത്തിയാണ് വോട്ട് ചെയ്തത്. കേന്ദ്ര മന്ത്രി ജെപി നദ്ദ ബിലാസ്പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്ന് ഷിംലയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ബിജെപി പൊള്ളയായ വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. വോട്ടര്‍മാരെ കബളിപ്പിക്കാന്‍ വ്യാജ കാംപയിനുകളും ബിജെപി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
50.25 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 338 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ 40 ദിവസം കാത്തിരിക്കേണ്ടിവരും. ഡിസംബര്‍ 18നാണ് ഫലം പ്രഖ്യാപിക്കുന്നത്.

മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഏഴു വട്ടം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അദ്ദേഹം ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. 83 കാരനായ വീര്‍ഭദ്രസിങ് ഇത് എട്ടാം തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വീര്‍ഭദ്രസിങ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പിനു ശേഷം മകന്‍ വിക്രമാദിത്യക്കു ബാറ്റണ്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ വിക്രമാദിത്യയും തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുന്നുണ്ട്.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ഹിമാചലില്‍ നടന്നത്. അന്ന് 36 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 26 സീറ്റുകളില്‍ ബിജെപിയാണ് ജയിച്ചുകയറിയത്. ആറിടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ ജയിച്ചുകയറി.












Click it and Unblock the Notifications