മുഖ്യമന്ത്രി ആര്?; ഹിമാചലിൽ കോൺഗ്രസിന് അടുത്ത വെല്ലുവിളി..കളത്തിൽ 3 പേർ
ദില്ലി: കോൺഗ്രസിനെ സംബന്ധിച്ച് ഗുജറാത്തിലെ കനത്ത തിരിച്ചടിയിലും ആശ്വാസമായി മാറിയിരിക്കുകയാണ് ഹിമാചൽ പ്രദേശ്. ഇവിടെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം.39 ഓളം സീറ്റുകളിലാണ് കോൺഗ്രസ് നിലവിൽ ലീഡ് ചെയ്യുന്നത്.
ഇതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് നേതൃത്വം ഉടൻ കടക്കും.എന്നാൽ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് അത് അത്ര എളുപ്പമാകില്ല.

2017 വരെ കോൺഗ്രസിന് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത്, വീർഭദ്രസിംഗ്. അദ്ദേഹത്തിന്റെ മരണത്തോടെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയുള്ള കോൺഗ്രസ് പ്രചരണത്തെ ബി ജെ പി വിമർശിച്ചപ്പോൾ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ തന്നെ മുഖ്യമന്ത്രി മോഹക്കാർ തലപൊക്കി തുടങ്ങി. ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവർ നേരെ ദില്ലിയിലേക്ക് വെച്ച് പിടിക്കുകയും ചെയ്തിരുന്നു. എന്ത് വിധേനയും കസേര കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

എന്തായാലും ഫലം വന്നതോടെ ഇനി മുഖ്യമന്ത്രിക്കസേരയ്ക്കുള്ള ചരടുവലി മുറുകും. നിലവിൽ മൂന്ന് നേതാക്കളുടെ പേരുകളാണ് ചർച്ചയാകുന്നത്. ഹിമാചല്‍ പി സി സി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സുഖുവോ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, പി സി സി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിംഗ് എന്നിവർക്കാണ് സാധ്യത കൽപ്പിക്കുന്നത്. സുഖ്വീന്ദറും അഗ്നിഹോത്രിയും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പ്രതിഭാ സിംഗ് സിറ്റിംഗ് എം പിയാണ്. ഇവർ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ടായിരുന്നില്ല.

നദൗൻ മണ്ഡലത്തിൽ നിന്നാണ് സുഖ്വീന്ദർ മത്സരിച്ചത്. പാർട്ടി നേതാക്കൾക്കിടയിൽ വലിയ സ്വീകാര്യത ഉള്ള നേതാവ് കൂടിയാണ് സുഖ്വീന്ദർ. സൗത്ത്-വെസ്റ്റ് ഹിമാചലിലെ ഹരോളിയിൽ നിന്നാണ് അഗ്നിഹോത്രി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരു നേതാക്കളുടേയും പേരിന് തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിഭയും മുഖ്യമന്ത്രി കേസരയ്ക്കായി ശക്തമായ അവകാശവാദം ഉന്നയിച്ചേക്കുമെന്ന് മകനും എം എൽ എയുമായ വിക്രമാദിത്യ സിംഗ് നൽകുന്ന സൂചന. വീര്‍ഭദ്ര സിങ്ങിന്റെ ഭരണകാലത്തെ നേട്ടങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയായ പ്രതിഭാ സിംഗിന് അവസരം നൽകണമെന്നതാണ് ആവശ്യം. എന്നാൽ ഹൈക്കമാന്റും നേതാക്കളും ചേർന്ന് ചർച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെന്നും വിക്രമാദിത്യ വ്യക്തമാക്കി.

മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ മുന്നിലുള്ളതിനാൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. നേരത്തേ മുഖ്യമന്ത്രി കേസര സംബന്ധിച്ച തർക്കമായിരന്നു മധ്യപ്രദേശിൽ കോൺഗ്രസിന് അധികാരം നഷ്ടമാകാൻ കാരണമായത്. രാജസ്ഥാനിലും മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള സച്ചിൻ-അശോക് ഗോഹ്ലോട്ട് പോരും കോൺഗ്രസിന്റെ പ്രാണനെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച തർക്കമുയർന്നാൽ ബി ജെ പി ആ സാഹചര്യം മുതലെടുക്കുമെന്ന ഭയത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഈ സാഹചര്യത്തിൽ പരമാവധി തർക്കങ്ങൾ ഇല്ലാതെ ഉചിതമായ തീരുമാനത്തിലെത്താനാണ് കോൺഗ്രസ് ഹൈക്കമാൻറ് ആലോചിക്കുന്നത്.












Click it and Unblock the Notifications