ബെല്ലാരിയില്‍ കോണ്‍ഗ്രസിന്റെ ജയം 14 വര്‍ഷത്തിന് ശേഷം... തന്ത്രമൊരുക്കിയത് 80 നേതാക്കള്‍
Recommended Video
ബെംഗളൂരു: മാസങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിരിച്ചടി നേരിട്ട പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ജയിക്കുമെന്ന് കരുതിയ പാര്‍ട്ടിക്ക് ഒടുവില്‍ ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കേണ്ടി വരികയായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതോടെ ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജെഡിഎസ്സിനൊപ്പം മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിച്ചിരിക്കുകയാണ്. ഇതില്‍ ബെല്ലാരിയിലെ വിജയമാണ് ഗംഭീരം.
ബിജെപിയുടെയും റെഡ്ഡി സഹോദരന്മാരുടെയും കോട്ടയാണ് ബെല്ലാരി. ഇവിടെ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതേസമയം ഇത് പെട്ടെന്ന് നേടിയതല്ലെന്നാണ് സൂചന. ജയത്തിനായി കോണ്‍ഗ്രസ് നടത്തിയ ഒരുക്കങ്ങള്‍ വളരെ രഹസ്യമായിരുന്നു. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ മുന്നോട്ടു പോയ ബിജെപിക്ക് കോണ്‍ഗ്രസിന്റെ നീക്കങ്ങളെ തിരിച്ചറിയാനായില്ല. സിദ്ധരാമയ്യയാണ് അണിയറയില്‍ എല്ലാം നീക്കങ്ങളും നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
ബെല്ലാരിയിലെ പോരാട്ടം
ബെല്ലാരിയില്‍ നിന്നുള്ള നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയേ ഇല്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ അവസാന നിമിഷം വിഎസ് ഉഗ്രപ്പയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. നാണംകെട്ട തോല്‍വിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നായിരുന്നു പ്രവചനം. പക്ഷേ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് റെഡ്ഡി സഹോദരന്മാരുടെ കോട്ടയില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തുകയായിരുന്നു.
14 വര്‍ഷത്തിന് ശേഷം....
14 വര്‍ഷത്തിന് ശേഷമാണ് ബെല്ലാരിയില്‍ കോണ്‍ഗ്രസ് സീറ്റ് നേടുന്നത്. ബെല്ലാരിയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം അപകടത്തില്‍ മരിച്ച സിദ്ധരാമയ്യയുടെ മകനെ ബന്ധപ്പെടുത്തിയുള്ള വിവാദം ബിജെപിക്ക് കൂടുതല്‍ ദോഷം ചെയ്തിരിക്കുകയാണ്. ദൈവകോപത്തെ തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ മകന് മരിച്ചതെന്നായിരുന്നു റെഡ്ഡി സഹോദരന്മാര് ആരോപിച്ചത്. തോല്‍വിയെ തുടര്‍ന്ന് റെഡ്ഡി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ പോലും പുറത്തേക്കിറങ്ങിയിട്ടില്ല.
വരത്തനായ സ്ഥാനാര്‍ത്ഥി
ഉഗ്രപ്പയെ വരത്തനായ സ്ഥാനാര്‍ത്ഥിയെന്നാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതൊന്നും കാര്യമാക്കാതെയാണ് പ്രചാരണം നടത്തിയത്. സിദ്ധരാമയ്യയുടെ നിര്‍ണായക ഇടപെടലുകളാണ് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്തിയത്. ദിനേഷ് ഗുണ്ടുറാവു, ഡികെ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്ത്രങ്ങളൊരുക്കിയത്. റെഡ്ഡി സഹോദരന്മാരുടെ കോട്ടയില്‍ വിജയിച്ചാല്‍ സംസ്ഥാനം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
80 പ്രാദേശിക നേതാക്കള്‍
റെഡ്ഡി സഹോദരന്മാരുടെ സ്വാധീനം ആഴത്തിലുള്ള ബെല്ലാരിയില്‍ വോട്ടര്‍മാരെ പിടിക്കാന്‍ 80 നേതാക്കളെയാണ് കോണ്‍ഗ്രസ് ഒരുക്കി നിര്‍ത്തിയത്. ഇതില്‍ ചെറുതും വലുതുമായ നേതാക്കളുണ്ടായിരുന്നു. ഇവര്‍ ആദ്യം ചെയ്തത് ബെല്ലാരിയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഭിന്നിപ്പ് മാറ്റുകയാണ്. റെഡ്ഡി സഹോദരന്മാരെ മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പോരാട്ടം നടത്തിയത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ ബിജെപി വൈകി.
തോല്‍വി സമ്മതിച്ച് ശ്രീരാമുലു
തോല്‍വി സമ്മതിക്കുന്നുവെന്ന് ശ്രീരാമുലു പറഞ്ഞു. എന്നാല്‍ ബെല്ലാരിയിലെ തോല്‍വിക്ക് കാരണം ഡികെ ശിവകുമാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമമാണ് ജയം കൊണ്ടുവന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. അതേസമയം ബെല്ലാരിയില്‍ ബിജെപിയുടെ ഭരണത്തിന് അസ്തമയമായി എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. റെഡ്ഡി സഹോദരന്മാരുടെ കാട്ടുഭരണം ഇനി ആവശ്യമില്ലെന്ന സൂചനയും ജനങ്ങള്‍ നല്കുന്നു.
2019ലും പ്രതീക്ഷ വേണ്ട
ബിജെപിക്ക് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും വലിയ പ്രതീക്ഷ വേണ്ടെന്നാണ് ഫലം മനസ്സിലാക്കി തരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് അടക്കമുള്ള വോട്ടര്‍മാരെ ഒപ്പം കൂട്ടാന്‍ വിവാദപരമായ കാര്യങ്ങളായിരുന്നു കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുമ്പ് തള്ളിയ ലിംഗായത്തുകള്‍ കൂട്ടത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ബെല്ലാരിയും ജാമഖണ്ഡിയും ഉത്തര കര്‍ണാടകത്തിലെ ലിംഗായത്ത് സ്വാധീന മേഖലകളാണ്. ഇവിടെ ബിജെപിക്ക് രണ്ട് സീറ്റും നഷ്ടമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തൂത്തുവാരാനാണ് സാധ്യത.
ഷിമോഗയിലും നാണക്കേട്
യെദ്യൂരപ്പയുടെ മണ്ഡലമായ ഷിമോഗയില്‍ മാത്രമാണ് ബിജെപി ആശ്വാസ ജയം നേടിയത്. ഇവിടെ യെദ്യൂരപ്പയുടെ മകന് ബിവൈ രാഘവേന്ദ്ര 60000 വോട്ടുകള്‍ക്കാണ് ജയിച്ചത്. അതും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജയിച്ചത്. 2014ല്‍ ഷിമോഗയില്‍ നിന്ന് 3.5 ലക്ഷം വോട്ടിനാണ് ജയിച്ചത്. മകന്റെ തിളക്കം കുറഞ്ഞ ജയത്തില്‍ യെദ്യൂരപ്പ ആശങ്കയിലാണ്. അതേസമയം ജയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശക്തമായി നിലനിര്‍ത്തുമെന്നാണ് സൂചന. ഇത് ബിജെപിക്ക് വലിയ തലവേദനയാകും.
ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി
''അടിച്ച് കൊല്ലെടാ അവളെ''.. ശബരിമലയിൽ നാമജപമല്ല, കൊലവിളി! വീഡിയോ പുറത്ത്, ശക്തമായ പ്രതിഷേധം