നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധിക്കാന്‍ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. മൂവരേയും അപായപ്പെടുത്താന്‍ ഭീകര സംഘടന ലക്ഷ്യമിടുന്നതായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്ക് അടുത്തിടെ ഒരു കത്ത് ലഭിച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനും സംസ്ഥാന പുനഃസഘടനക്കും പ്രതികാരമായി മോദിയേയും അമിത് ഷായേയും അജിത് ഡോവലിനേയും അപായപ്പെടുത്താന്‍ ജയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
ചോര്‍ന്ന് കിട്ടിയ കത്തില്‍
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്കെതിരേയുള്ള നീക്കത്തിനൊപ്പം കശ്മീര്‍, പഠാന്‍കോട്ട്, അമൃത്സര്‍ തുടങ്ങിയ രാജ്യത്തെ 30 പ്രധാന നഗരങ്ങളിലും ഭീകരസംഘടന ആക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിക്ക് ചോര്‍ന്ന് കിട്ടിയ കത്തിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമാക്കുന്നത്.
ഐഎസ്ഐയുടെ സഹകരണവും
ജയ്ഷെ കമാന്‍ഡര്‍ ഷംസീര്‍ വാണി തന്‍റെ അനുയായികള്‍ക്ക് അയച്ച കത്തിന്‍റെ പകര്‍പ്പാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ന്ന് കിട്ടിയത്. ഇന്ത്യയിലെ നാല് വ്യോമാകേന്ദ്രങ്ങളടക്കമുള്ള 30 നഗരങ്ങളില്‍ ഈ മാസം 25 നും 30 നും ഇടയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന സൂചനയാണുള്ളത്. ആക്രമണത്തിന് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സഹകരണവുമുണ്ടെന്നാണ് കണ്ടെത്തല്‍.
നേരത്തേയും ഭീഷണി
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭീണയുള്ള നഗരങ്ങളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടെവിച്ചു. പത്താന്‍കോട്ടില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അജിത് ഡോവലിന്‍റെ സുരക്ഷാ വിശദാംശങ്ങളുടെ അവലോകനവും ദില്ലിയില്‍ നടന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അജിത് ഡോവലിന് നേരെ നേരത്തേയും തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയുയര്‍ന്നിട്ടുണ്ട്. ഉറിയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ബാലക്കോട്ടിലെ വ്യോമാക്രമണം എന്നിവയിലെ നിര്‍ണ്ണായക ബുദ്ധികേന്ദ്രമായിരുന്നു അജിത് ഡോവല്‍
ജമ്മുകശ്മീരിലെ നേതാക്കളെ വധിച്ചത്
സൈനിക നടപടിയിലൂടെ ജമ്മുകശ്മീരിലെ പ്രധാന നേതാക്കളെ വധിച്ചതും ജയ്ഷെ മുഹമ്മദിനെ പ്രകോപിപ്പിച്ചു. പുല്‍വാമയില്‍ സിആര്‍പിഎപ് ജവാന്‍മാര്‍ക്കെതിരെ നടത്തിയതിന് സമാനമായ രീതീയില്‍ ആക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദ് നേരത്തെ പദ്ധയിട്ടിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ സഹായത്തോടെ വലിയൊരു സംഘം ഭീകരന്‍മാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത് സെപ്റ്റംബര്‍ 12-13 ഇന്ത്യന്‍ സൈന്യം കണ്ടെത്തി പരാജയപ്പെടുത്തിയിരുന്നു.
വാരാണാസിയിലും ആക്രമണ പദ്ധതി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ ലഷ്കര്‍ ഇ ത്വയ്ബ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. വരാണാസി ആക്രമിക്കാന്‍ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ വലിയ ഗൂഡാലോചന നടത്തിയതായും നഗരത്തില്‍ താവളം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പുതിയ പേര്, പുതിയ നേതാവ്
അതിനിടെ, ജയ്ഷെ മുഹമ്മദ് പേരുമാറ്റി പുതിയ രൂപത്തില്‍ അവതരിച്ചതായി രാജ്യത്തെ ഭീകരവാദ വിരുദ്ധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മജ്‌ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീര്‍ എന്ന പേരിലാണ് ഇപ്പോള്‍ സംഘടന അറിയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ പാകിസ്ഥാനില്‍ ചികിത്സയിലുള്ള മസൂദ് അസ്ഹറിന് പകരം സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറാണ് സംഘടനയുടെ ഇപ്പോഴത്തെ തലവനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിഎംകെയുടെ വെളിപ്പെടുത്തലിൽ കുരുങ്ങി ഇടതുപക്ഷം, ഡിഎംകെ വക തിരഞ്ഞെടുപ്പ് സംഭാവന 25 കോടി!
പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗം