18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍
തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കനത്ത പോലീസ് സുരക്ഷയില്‍ തുറന്ന് അധ്യയനം പുനഃരാരംഭിച്ചു. പോലീസിന്‍റെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് രാവിലെ വിദ്യാര്‍ത്ഥികളേയും കോളേജിനകത്തേക്ക് പ്രവേശിപ്പിച്ചത്. കവാടത്തില്‍ തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷമായിരുന്നു അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരെയും വിദ്യാര്‍ത്ഥികളേയും കോളേജില്‍ പ്രവേശിപ്പിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ കെ എസ് യുവിന്‍റെ യൂണിറ്റ് കമ്മറ്റി രൂപീകരണം ഇന്ന് നടന്നു. കോളേജിലെ സംഘര്‍ഷങ്ങളുടേയും പരീക്ഷാ ക്രമക്കേടിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തലില്‍ വെച്ചായിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചത്.

പുതിയ യൂണിറ്റ്
എസ് എഫ് ഐയുടെ ശക്തിദുര്‍ഗ്ഗമായ യൂണിവേഴ്സിറ്റി കോളേജില്‍ നേരത്തെ 18 വര്‍ഷം മുമ്പ് വരെ കെ എസ് യുവിന് യൂണിറ്റ് ഉണ്ടായിരുന്നു. പിന്നീട് എസ് എഫ് ഐയുടെ അപ്രമാധിത്വത്തിന് മുന്നില്‍ സംഘടനയുടെ യൂണിറ്റിന് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍ അവസമാക്കിയെടുത്ത് കെ എസ് യു കോളേജില്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. നിരാഹാര സമര പന്തലില്‍ നടന്ന യോഗത്തില്‍ അമല്‍ ചന്ദ്രനെ പ്രസിഡന്‍റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുപ്പ്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.

എസ്എഫ്ഐ വാദം അംഗീകരിക്കാനാവില്ല
യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം ഇനി മുതുല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂണിറ്റ് രൂപീകരണ പ്രഖ്യാപനം നടത്തിക്കൊണ്ട് കെ എസ് യു നേതൃത്വം വ്യക്തമാക്കി. എസ് എഫ് ഐയുടെ ഭീഷണി ഭയന്നാണ് ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. യൂണിറ്റ് രൂപീകരണത്തോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കെ എസ് യുവിന് കീഴില്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ക്യാംപസിനകത്ത് കൊടിമരം വയ്ക്കുന്നത് കോളേജ് അധികൃതരുമായി ചര്‍ച്ച് ചെയ്ത് തീരുമാനിക്കുമെന്നും കെ എസ് യു നേതൃത്വം വ്യക്തമാക്കി.

ഭയക്കുന്നില്ല
യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ എസ് എഫ് ഐയുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടാവുമെന്ന് ഉറപ്പാണ് എന്നാല്‍ ഇതിനെ ഭയക്കുന്നില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് അഭിപ്രയാപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടെ യൂണിറ്റ് ഭാരവാഹികള്‍ നേരത്തെ എസ് എഫ് ഐയുമായി ചേര്‍ന്ന് പ്രവര്‍ച്ചിച്ചവരാണെന്ന് കെ എസ് യു നേതൃത്വം അവകാശപ്പെട്ടു. എസ് എഫ് ഐ നേതൃത്വത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് മാത്രമാണ് അവരുമായി സഹകരിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു

കവാടത്തിന് മുന്നില്‍ തടഞ്ഞു
യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിന് മുന്നില്‍ നിന്ന് ഭാരവാഹികളോടൊപ്പം എത്തിയ പ്രവര്‍ത്തകരെ പോലീസ് കോളേജ് കവാടത്തിന് മുന്നില്‍ തടഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളും ഭാരവാഹികളുമായ ഏഴ് പേരെ പിന്നീട് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. കൊടി അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന ആവശ്യം യൂണിറ്റ് ഭരവാഹികള്‍ ഉയര്‍ത്തിയെങ്കിലും ഇതിന് പോലീസ് അനുമതി നല്‍കിയില്ല

സുധാകരന്‍റെ പിന്തുണ
യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ പിന്തുണയുമായി കെ സുധാകരന്‍ എംപി രംഗത്തെത്തി. യൂണിവേഴ്സിറ്റി കോളേജിൽ അനീതിക്കെതിരെ ശബ്ദമാകാൻ നീണ്ട പതിനെട്ട് വർഷത്തിന് ശേഷം കെ എസ് യു യൂണിറ്റ് കമ്മിറ്റി. കമ്മിറ്റി ഭാരവാഹികൾക്കും യൂണിവേഴ്‌സിറ്റി കോളേജിലെ ധീരരായ ഓരോ കെ എസ് യു പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications