തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!
കോഴിക്കോട്: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിലൂടെയാണ് ഇത്തവണ തൃശൂര്‍ പൂരം കടന്ന് പോകുന്നത്. പൂരപ്രേമികളിലെ ഒരു വിഭാഗവും ബിജെപിയും ആനയ്ക്ക് വേണ്ടി വന്‍ മുറവിളി ഉയര്‍ത്തി. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കുകയും ചെയ്തു.
തൃശൂരില്‍ പൂരം ആഘോഷങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ പൂരത്തെക്കുറിച്ച് മോശം കമന്റ് ഫേസ്ബുക്കിലിട്ട യുവാവിന്റെ ജോലി സോഷ്യല്‍ മീഡിയ തെറിപ്പിച്ചു. ഫഹദ് കെപി എന്ന യുവാവിനാണ് പൂരം കമന്റിന്റെ പേരില്‍ ജോലി പോയത്.
പൂരത്തിന് എതിരെയുളള തെറിവിളിയുടെ സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ പൂരപ്രേമികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്‌സിലെ ജീവനക്കാരന്‍ ആയിരുന്നു ഫഹദ്. സോഷ്യല്‍ മീഡിയയില്‍ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് കമ്പനിയോട് വലിയ രീതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയത്.
തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. സ്ഥാപനത്തിന് ഫഹദ് മോശം പേരുണ്ടാക്കിയെന്നും കമ്പനി ആരോപിക്കുന്നു. അതിനിടെ ഇത്തവണ തൃശൂര്‍ പൂരം പതിവിലേറെ ആള്‍ത്തിരക്കിലും ആവേശത്തിലുമാണ് നടന്ന് കൊണ്ടിരിക്കുന്നത്. വലിയ വിവാദമുണ്ടായതോടെ പതിവിലും കൂടുതല്‍ ആളുകള്‍ ഇത്തവണ പൂരത്തിന് എത്തിയിട്ടുണ്ട്.