'പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെടുക്കണം'; ഗുജറാത്തിൽ കോൺഗ്രസിന് മുന്നിൽ ഉപാധി വെച്ച് നരേഷ് പട്ടേൽ
ദില്ലി; സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെ കടുത്ത വിമർശനമായിരുന്നു പാർട്ടി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹർദ്ദീക്ക് പാട്ടീൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. അക്കൂട്ടത്തിലൊന്നായിരുന്നു പാട്ടേൽ വിഭാഗം നേതാവും വ്യവസായിയുമായ നരേഷ് പട്ടേലിനെ കോൺഗ്രസിൽ എത്തിക്കുന്നതിൽ നേതൃത്വം മെല്ലെപ്പോക്ക് കാണിക്കുകയാണെന്നത്.
സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള പ്രധാന നേതാവാണ് നരേഷ് പട്ടേൽ. ലവ പട്ടേല്‍ വിഭാഗത്തിന്റെ കുലദേവിയായ കോദാല്‍ദാം മാതാ ക്ഷേത്രത്തിലെ കോദാല്‍ദാം ട്രസ്റ്റിന്റെ ചെയര്‍മാൻ കൂടിയാണ് നരേഷ്. 182 സീറ്റിൽ 48 എണ്ണത്തിൽ വിധി നിർണയിക്കാൻ പട്ടേൽ സമുദായത്തിന് കഴിയുമെന്നിരിക്കെ പട്ടേലിനെ പാർട്ടിയിലെത്തിച്ചാൽ അത് സംസ്ഥാനത്ത് വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കരുതുന്നുണ്ട്. എന്നാൽ ആർക്കൊപ്പം എന്ന കാര്യത്തിൽ ഇതുവരെ നരേഷ് മനസ് തുറന്നിട്ടില്ല.
കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതാക്കൾ
ഇതിനോടകം തന്നെ ആം ആദ്മിയും ബി ജെ പിയും കോൺഗ്രസും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. രാജ്യസഭ സീറ്റായിരുന്നു ആം ആദ്മി അദ്ദേഹത്തിന് വെച്ച് നീട്ടിയത്. നരേഷ് പാർട്ടിയിൽ എത്തിയാൽ ഗുജറാത്തിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹവുമായി ചർച്ച നടത്തുകയാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. അതേസമയം ചർച്ചകൾ നടക്കുന്നുണ്ടെന്ന് നേതൃത്വം പറയുമ്പോഴും നരേഷിന്റെ പാർട്ടി പ്രവേശം വൈകുകയാണ്. ഇതിൽ കടുത്ത അതൃപ്തിയിലാണ് ഹാർദ്ദിക്ക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ. എന്നാൽ നരേഷ് മുന്നോട്ട് വെച്ച ചില നിബന്ധനകളാണ് അദ്ദേഹത്തെ പാർട്ടിയിലെടുക്കുന്നത് വൈകാൻ കാരണമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നാൽ മാത്രമേ താൻ കോൺഗ്രസിൽ ചേരൂ എന്നാണത്രേ നരേഷിന്റെ നിലപാട്. എന്നാൽ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാന്റ് ഇപ്പോഴും ആശങ്കയിലാണ്.
കെ റെയില്‍ അനുകൂല പ്രസംഗം ചേര്‍ക്കാന്‍ വിട്ടുപോയി; കെവി തോമസിനെതിരെ അടുത്ത നീക്കത്തിന് കെപിസിസി
കോൺഗ്രസ്-പ്രശാന്ത് ബന്ധം ഇടയാൻ കാരണം
യു പി ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു കോൺഗ്രസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് പ്രശാന്ത് കിഷോർ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ പുനഃസംഘടന സംബന്ധിച്ച വിശദമായ പദ്ധതിയും പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രശാന്ത് നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുമായി പ്രശാന്ത് ബന്ധം തുടർന്ന സാഹചര്യത്തിൽ കോൺഗ്രസ് ഈ നീക്കത്തിൽ നിന്നും പിൻമാറി. ഗോവയിൽ ഉൾപ്പെടെ തൃണമൂലിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്. മാത്രമല്ല പാർട്ടിയിൽ ഉന്നതവും സ്വതന്ത്രവുമായ പദവിയും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശാന്തുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയത്.
20 എം എൽ എ മാർ രംഗത്ത്
എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇനിയൊരു തിരിച്ചു വരവിന് പ്രശാന്തിനെ പോലൊരാളുടെ സഹകരണം ആവശ്യമാണെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. പ്രത്യേകിച്ച് ഗുജറാത്ത് പോലൊരു സംസ്ഥാനത്ത്.പ്രശാന്ത് വരണമെന്ന ആവശ്യം സംസ്ഥാന നേതാക്കളും ഉന്നയിക്കുന്നുണ്ട്. 20 ഓളം കോൺഗ്രസ് എം എൽ എമാർ പ്രശാന്ത് കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റിന് മുന്നിൽ വെച്ചത്. എന്തായാലും ഹൈക്കമാന്റ് നിലപാട് ഇനിയും വൈകിയാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരിച്ചടി ഗുജറാത്തിലും ആവർത്തിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.