പഞ്ചാബിൽ കോളേജ് ലക്ചററെ തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി ടോസിട്ടു; സംഭവം വിവാദത്തില്‍
ചണ്ഡീഗഢ്: അധ്യാപകനാകാന്‍ എന്തെല്ലാം യോഗ്യതകള്‍ വേണം? സ്വഭാവികമായും വിദ്യാഭ്യാസ യോഗ്യതകളും, പ്രവൃത്തിപരിചയവും ഒക്കെയാകും മനസ്സിലേക്ക് എത്തുക. എന്നാല്‍ പഞ്ചാബില്‍ പോളിടെക്‌നിക് ലെക്ചറര്‍ തസ്തിക നേടിയെടുക്കാന്‍ ഇതുമാത്രം പോരാ, നല്ല ഭാഗ്യവും വേണം. പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലക്ചററായി ഒഴിവുള്ള ഒരു തസ്തികയിലേക്ക് രണ്ട് നോമിനികള്‍ വന്നപ്പോള്‍ പഞ്ചാബ് മന്ത്രി ഒരു നാണയം എടുത്ത് ടോസിട്ടാണ് ശരിയായ ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തിയത്.
ടെലിവിഷന്‍ ചാനലുകളുടെ ക്യാമറക്ക് മുന്നില്‍ വെച്ചായിരുന്നു പഞ്ചാബ് ടെക്‌നിക്കല്‍ വിദ്യാഭ്യാസ മന്ത്രി ചരണ്‍ജിത്ത് സിംഗ് ചാനിയുടെ ടോസിടല്‍ പ്രക്രിയ അരങ്ങേറിയത്. ഇതോടെ സംഗതി ലൈവായി ചാനലുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പട്യാല സര്‍ക്കാര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റിംഗിനായി നാഭയില്‍ നിന്നും പട്യാലയില്‍ നിന്നുമുള്ള രണ്ട് ലക്ചറര്‍മാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

ഇതിന് അന്തിമതീരുമാനം ഉണ്ടാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. പഞ്ചാബ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷ പാസായി റിക്രൂട്ട് ചെയ്യപ്പെട്ട 37 മെക്കാനിക്കല്‍ ലക്ചറര്‍മാര്‍ക്ക് പോസ്റ്റിംഗ് ഓര്‍ഡര്‍ കൈമാറാനായി മന്ത്രി ക്ഷണിച്ചിരുന്നു. ഇവിടെ വെച്ചാണ് തര്‍ക്കം ഉടലെടുത്തത്. ഒരാള്‍ക്ക് മാര്‍ക്ക് കൂടുതലും, രണ്ടാമന് പരിചയസമ്പത്ത് കൂടുതലുമായിരുന്നു. ഇതോടെയാണ് ടോസിട്ട് ആളെ തീരുമാനിച്ചത്.
സംഗതി വിവാദമായതോടെ മന്ത്രിയെ പിന്തുണച്ച് സര്‍ക്കാര്‍ വക്താവും, കോണ്‍ഗ്രസും രംഗത്തെത്തി. സുതാര്യമായ രീതിയില്‍ പോസ്റ്റിംഗ് തീരുമാനിക്കുകയാണ് മന്ത്രി ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്നും പരാതിപ്പെട്ടു.












Click it and Unblock the Notifications