രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം കൂടുതൽ കരുത്താർജ്ജിച്ച് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിൽ തുടക്കത്തിലെ കല്ലുകടി. മെയ് 30ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിസഭയിലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്നാഥ് സിംഗാണെങ്കിലും കാബിനറ്റ് കമ്മിറ്റികളുടെ പ്രഖ്യാപനം വന്നതോടെ മോദിക്ക് ശേഷം അമിത് ഷാ തന്നെയെന്ന് വ്യക്തമാകുകയായിരുന്നു.
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ പങ്കെടുക്കും
കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന സമിതികളിൽ നിന്നും ഒഴിവാക്കിയതോടെയാണ് രാജ്നാഥ് സിംഗ് പ്രതിഷേധസ്വരം ഉയർത്തിയത്. മന്ത്രിസഭയിലെ പുതുമുഖമായ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയപ്പോൾ രണ്ട് സമിതികളിൽ മാത്രമാണ് രാജ്നാഥ് സിംഗിനെ അംഗമാക്കിയത് . അവഗണനയിൽ പ്രതിഷേധിച്ച് രാജ്സനാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാമനായി അമിത് ഷാ
മോദി സർക്കാർ എട്ട് ക്യാബിനറ്റ് കമ്മിറ്റികൾ പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എട്ടിലും അംഗമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗാകട്ടെ രണ്ട് സമിതികളിൽ മാത്രമാണുള്ളത്, നിയമനകാര്യ സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാത്രം. രാജ്യത്തെ ഉയർന്ന പദവികളിൽ ആരെയൊക്കെ നിയമിക്കണം എന്നതടക്കമുള്ള സുപ്രധാന തീരുമാനം ഈ സമിതിയാണ് നിർണയിക്കുന്നത്. ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കാര്യ സമിതിയിൽ അമിത് ഷായെ ഉൾപ്പെടുത്തിയപ്പോൾ രാജ്നാഥ് സിംഗിനെ ഒഴിവാക്കിയിരുന്നു.
രണ്ട് സമിതികളിൽ മാത്രം
സുപ്രധാന സമിതികളിൽ നിന്നും ഒഴിവാക്കി താരതമ്യേന പ്രധാന്യം കുറഞ്ഞ രണ്ട് സമിതികളിൽ മാത്രമാണ് രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം മോദി സർക്കാരിലെ പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിംഗ്. സാമ്പത്തിക കാര്യ സമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരുന്നത്.
പ്രതിഷേധം
പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ പാർലമെന്ററി കാര്യ സമിതിയിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഒഴിവാക്കിയതിൽ രാജ്നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ പ്രധാനമന്ത്രിയുടെ അഭാവത്തിൽ രാഷ്ട്രീയകാര്യ സമിതിയിൽ അധ്യക്ഷത വഹിക്കുക മന്ത്രിസഭയിലെ രണ്ടാമനായിരിക്കും. ഈ സാഹചര്യത്തിലാണ് സുപ്രധാന സമിതിയിൽ നിന്നും രാജ്നാഥ് സിംഗിനെ ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കിയത്. കഴിഞ്ഞ തവണ പ്രതിരോധ മന്ത്രിയായിരുന്ന നിർമലാ സീതാരാമനെ രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
രാജിക്കൊരുങ്ങി
അവഗണനയിൽ പ്രതിഷേധിച്ച് രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ആർഎസ്എസ് നേതൃത്വവുമായി രാജ്നാഥ് സിംഗ് ചർച്ചകൾ നടത്തിയിരുന്നു. രാജ്നാഥ് സിംഗ് നിലപാട് കടുപ്പിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്നാഥ് സിംഗുമായി അനുനയ ചർച്ചകൾ നടത്തിയെന്ന് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധം ഫലം കണ്ടു
രാജ് നാഥ് സിംഗിന്റെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. അർദ്ധരാത്രിയോടെ തന്നെ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇടഞ്ഞ രാജ്നാഥ് സിംഗിനെ തണുപ്പിക്കാൻ നാല് മന്ത്രിസഭാ ഉപസമിതികളിൽ കൂടി അദ്ദേഹത്തെ അംഗമാക്കി. സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തി. പ്രതിഷേധം ശക്തമാക്കിയിട്ടും നിയമനകാര്യസമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല.
അമിത് ഷായെ മാറ്റി
പാർലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷനായി ആദ്യം നിയമിച്ചത് അമിത് ഷായെ ആയിരുന്നു. അമിത് ഷായെ മാറ്റി പകരം രാജ്നാഥ് സിംഗിനെ അധ്യക്ഷനായി നിയമിച്ച് പുതിയ വിജ്ഞാപനം ഇറക്കി. പാർലമെന്റ് സമ്മേളനം എപ്പോൾ ചേരണമെന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഈ സമിതിയാണ്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി വി മുരളീധരൻ പാർലമെന്ററി കാര്യ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
ആറ് സമിതികൾ
സാമ്പത്തിക കാര്യ സമിതി, സുരക്ഷാ സമിതി, രാഷ്ട്രീയ കാര്യ സമിതി, പാർലമെന്ററി കാര്യ സമിതി, തൊഴിൽ ശേഷി വികസന സമിതി, നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി എന്നിവയിലാണ് നിലവിൽ രാജ്നാഥ് സിംഗ് അംഗമായിട്ടുള്ളത്.
കല്ലുകടി
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ ആയിരുന്നു. മോദി സർക്കാരിന്റെ സുപ്രധാനമായ അധികാര കേന്ദ്രമായി അമിത് ഷായുടെ ഓഫീസ് മാറുകയാണ്. അധികാരത്തിലേറിയത് മുതൽ നിർണായക യോഗങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. കൂടുതൽ അധികാരം അമിത്ഷായിലേക്ക് കേന്ദ്രീകരിക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.