റംസാന്‍ 'ഓഫര്‍' കഴിഞ്ഞു; ഭീകരർക്കെതിരെ വീണ്ടും തോക്കെടുക്കാന്‍ സൈന്യത്തിന് കേന്ദ്രത്തിന്‍റെ അനുമതി
റംസാന്‍ മാസം മുന്‍നിര്‍ത്തിയായിരുന്നു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥനമാനിച്ച് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുയായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു.
സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കുന്നതിനെതിരെ കാശ്മീരിലെ ബിജെപി രംഗത്ത് വന്നിരുന്നു.എന്നാല്‍ സൈന്യത്തിന്റേയം പാര്‍ട്ടിയുടേയും തീരുമാനത്തെ മറികടന്ന് കേന്ദ്രം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുയായിരുന്നു. മുസ്ലിങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കാന്‍ വേണ്ടിയാണ് കാശ്മീരിലെ സൈനിക നീക്കങ്ങള്‍ ഒഴിവാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇതിനെ എല്ലാവരും പിന്തുണക്കണമെന്നും ഇസ്ലംമതത്തിന് മോശം പേരുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാറിന്റെ ഈ നീക്കത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ പഴയപടിപോലെ തന്നെ ആയതോടെ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ ഇപ്പോള്‍ കേന്ദ്രം തയ്യാറായിരിക്കുകയാണ്.
ഓഫര്‍ തുടരണ്ട
റംസാന്‍ മാസത്തെ മുന്‍നിര്‍ത്തി കാശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടരണമോയെന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ യോഗം ചേര്‍ന്നിരിന്നു. യോഗത്തിനൊടുവില്‍ വെനിര്‍ത്തല്‍ തുടരേണ്ടതില്ല എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുകയാരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് ദേസീയസുരക്ഷാ ഏജന്‍സികളും അറിയിച്ചു. ആദ്യമേ തന്നെ വെടിനിര്‍ത്തലിന് എതിരായിരുന്ന ബിജെപിയും ഈ തീരുമാനത്തിന് പിന്തുണ കൊടുത്തു.
കേന്ദ്ര തീരുമാനം
പ്രധാനമന്തിര നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തത്. ആ യോഗത്തിലെ തീരുമാനം രാജ്‌നാഥ് സിങ്് ഇന്ന് ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്രനേതൃത്വത്തിന്റേയും നിലപാട് വെടിനിര്‍ത്തല്‍ പിന്‍വലിക്കണം എന്നുതന്നെയായിരുന്നു.
ഗുണം ഭീകരര്‍ക്ക്
വെടിനിര്‍ത്തലിന്റെ ഗുണം ഉണ്ടായത് സാധാരണ ജനങ്ങള്‍ക്കാണ് എന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം അക്രമസംഭവങ്ങളില്‍ കുറവുണ്ടെന്നും ജനം സമാധാന അന്തരീക്ഷത്തില്‍ കഴിഞ്ഞുവരുന്നത് കണക്കിലെടുത്ത് വെടിനിര്‍ത്തല്‍ തുടരണമെന്ന് പിഡിപിയുടെ മുതിര്‍ന്ന നേതാവ് നിസാമുദ്ദീന്‍ ഭട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റേയും സൈനികരുടേയും സമീപനത്തില്‍ മാറ്റമില്ലാതെ വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഹുറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറുഖിന്റെ പ്രതികരണം.
ട്വീറ്റിലൂടെ
വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാര്യം ട്വീറ്റിലൂടെയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് അറിയിച്ചത്. വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭീകരര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഭീകരവാദവും ആക്രമപ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ സിങ്ങ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്തും ഭീകരര്‍ ആക്രമം തുടര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരേയുണ്ടായ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തീര്‍ത്ഥാനടസമയത്ത് വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമല്ലെന്ന് സുരക്ഷാ ഉപദേഷ്ടാവല് അജിത് ഡോവലും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും കേന്ദ്രത്തെ അറിയിച്ചെന്നാണ് സൂചന. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമത്തില്‍ കഴിഞ്ഞവര്‍ഷം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍
റംസാന്‍ മാസത്തില്‍ അതിര്‍ത്തയിലും കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് അതിര്‍ത്തിയില്‍ പാക്‌സൈനികരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ബന്ധം വശളായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരസ്പരം മധുരം കൈമാറാതെ ആയിരുന്നു സൈനികരുടെ ഈദ് ആഘോഷം. സമാന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷവും ഈദ് മധുരം കൈമാറല്‍ നടന്നിരുന്നില്ല.