ബിജെപി വിചാരിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കാൻ പറ്റുമോ? കാശ്മീരിനെക്കുറിച്ച് ഭരണഘടന പറയുന്നത് എന്ത്?
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കണ്ണിലെ കരടാണ് ഈ വകുപ്പ്. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒറ്റക്ക് ഭൂരിപക്ഷമില്ലാതിരുന്നത് കൊണ്ടാണ് തങ്ങൾക്ക് ആർട്ടിക്കിൾ 370 റദ്ദാക്കാൻ പറ്റാതിരുന്നത് എന്നാണ് ബി ജെ പി പറഞ്ഞത്. 2019ൽ അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുമെന്ന് പറഞ്ഞത് മറ്റാരുമല്ല. ദേശീയ അധ്യക്ഷനായ അമിത് ഷായാണ്. ആ ഷായാണ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി.
അമിത് ഷാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ കാര്യം ബി ജെ പിയുടെ ദേശീയ സെക്രട്ടറി റാം മാധവ് അടുത്തിടെ ആവർത്തിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370ഉം 35 എയും ഇന്ത്യ വിരുദ്ധ വകുപ്പുകളാണെന്ന് ബി ജെ പിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷനായ രവീന്ദര്‍ റെയ്നയും പ്രതികരിച്ചിട്ടുണ്ട്. ഈ രണ്ട് വകുപ്പുകളും റദ്ദാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് റെയ്നയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. എന്നാൽ ബി ജെ പി വിചാരിച്ചാൽ നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ എന്നതും പ്രസക്തമായ ഒരു ചോദ്യമാണ്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യണം എന്ന വാദം ഇതിന് മുമ്പും ഉയർന്നിട്ടുണ്ട്. വി ദ സിറ്റിസണ്‍ എന്ന എന്‍ജിഒ ആണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്നത് ഒരു താത്കാലിക സംവിധാനം മാത്രമായിരുന്നു എന്നാണ് ഇവരുടെ വാദം. ബി ജെ പിയും ഉയർത്തുന്നത് ഇതേ വാദം തന്നെയാണ്. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നിരിക്കേ പ്രത്യേക ഉത്തരവിലൂടെ രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയുടെ ഭാഗമാക്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Recommended Video
ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370. ഈ ആർട്ടിക്കിൾ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമല്ല. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ് എന്നാണ് ഈ വകുപ്പ് പറയുന്നത്. പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നിവ ഒഴികെയുള്ള വിഷയങ്ങളിലാണ് ഇത്.സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നതിനടക്കം അവകാശങ്ങള്‍ നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വകുപ്പാണ് 35എ. ആർട്ടിക്കിൾ 370, 35എ എന്നിവ പിന്‍വലിക്കണം എന്ന ആവശ്യം ബിജെപി ഏറെക്കാലമായി ഉയര്‍ത്തുന്നുണ്ട്. എന്നാൽ ഈ വകുപ്പ് നീക്കം ചെയ്യണമെങ്കിൽ കശ്മീർ അസംബ്ലിയിൽ ബിജെപിക്ക് ഭൂരിപക്ഷം വേണം. കശ്മീർ സംസ്ഥാന അസംബ്ലി നിർദ്ദേശം നൽകാതെ ഈ വകുപ്പുകൾ കേന്ദ്രം എങ്ങനെയാണ് നീക്കം ചെയ്യുക എന്നറിയാനാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.